ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, December 24, 2013

കാണേണ്ട സിനിമകൾ : 3 - "As If I Am Not There"

[Courtesy : Cinema Paradiso Thanzeer]
 ലോകത്തുള്ള എല്ലാ മനുഷ്യരും എക്കാലവും ഭയപ്പെടുന്ന സംഭവമാണ് യുദ്ധം. പല രാജ്യങ്ങളും ഇപ്പോഴും യുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു പല സ്ഥലങ്ങളേയുംപോലെ ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കാത്തവരാണ് മലയാളികള്‍. അതിന്റേതായ ചില പ്രശ്നങ്ങള്‍ നമുക്കില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഏത് രാജ്യത്ത് യുദ്ധം നടന്നാലും നമ്മെ ബാധിക്കില്ലെന്ന ഭാവവും സുരക്ഷിതത്വ ബോധവുമാണ് നമുക്ക്. എന്നാല്‍ അയര്‍ലണ്ടിലെ ജ്വാനിറ്റ വില്‍സന്‍ എന്ന സംവിധായികയുടെ 2010ല്‍ ഇറങ്ങിയ "As if I am not there" എന്ന ചിത്രം കണ്ടാല്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ഓടിപ്പോന്ന അനുഭവമുണ്ടാകും നമുക്ക്. ദിവസങ്ങളോളം ഈ സിനിമ നമ്മെ വേട്ടയാടും. എല്ലാ യുദ്ധത്തിലും ഏറ്റവും കൂടുതല്‍ ദുരന്തമനുഭവിക്കുന്നതും അനന്തര ഫലമനുഭവിക്കുന്നതും സ്ത്രീകളാണെന്ന വാദത്തെ ഉറപ്പിക്കുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് കുറേ ദിവസം ഞാന്‍ വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്. 1990കളിലെ ബോസ്നിയന്‍ യുദ്ധസമയത്തുണ്ടായ ഭയാനകമായ ചില സംഭവങ്ങളുടെ നേര്‍ചിത്രമാണ് "As if I am not there". സെരാജ്വോയിലെ ടീച്ചറായ സമീരക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദൂരെ ഗ്രാമത്തില്‍ ജോലി ലഭിക്കുന്നു. അവിടുത്തെ മുന്‍ അധ്യാപികയുടെ തിരോധാനം ഇന്നും ദുരൂഹമാണ്. സമീരയെ ആ നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിയത്. പഴയ അധ്യാപികയുടെ തിരോധാനമാണ് ഈ സംശയത്തിനു പിന്നില്‍. തൊട്ടടുത്ത പ്രദേശത്ത് സിവില്‍വാര്‍ നടക്കുന്നുണ്ടെങ്കിലും, അന്നാട്ടുകാരിയല്ലാത്തതിനാലാണ് സമീര അതിനെക്കുറിച്ചൊന്നും ചിന്തിച്ച് അസ്വസ്ഥപ്പെട്ടില്ല. പെട്ടെന്ന് ഒരു ദിവസം സെര്‍ബിയന്‍ സേന ആ ഗ്രാമം പിടിച്ചടക്കുകയും ഗ്രാമീണരെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയും ഒരു വിഭാഗമായും പുരുഷന്മാരെ മറ്റൊരു വിഭാഗമായും തരം തിരിച്ചു. പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും ബന്ദിയാക്കുകയും ചെയ്തു. പ്രായമുള്ള സ്ത്രീകളെ പട്ടാളക്യാമ്പിലെ ജോലി ചെയ്യിക്കുന്നതിനും പെണ്‍കുട്ടികളേയും യുവതികളേയും തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കുന്നതിനും ഉപയോഗിച്ചു. ഇവരെയെല്ലാം മുറികളില്‍ പൂട്ടിയിട്ടു. സമീര, താന്‍ അന്യനാട്ടുകാരിയാണെന്ന് കേണപേക്ഷിച്ചെങ്കിലും അവളെയും അവര്‍ പീഡിപ്പിച്ചു. തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും സമീര പട്ടാളമേധാവിയെ വശീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ സംഭവ വികാസങ്ങള്‍ സിനിമ കാണിച്ചുതരുന്നു. സ്ത്രീകളോടും കുട്ടികളോടും തങ്ങളുടെ മുന്നില്‍ മൂത്രമൊഴിക്കാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്ന ഒരു രംഗം മതി ഈ സിനിമയുടെ ഭീകരത മനസിലാക്കാന്‍. നിരവധി യുദ്ധസിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനുഷ്യത്വരഹിതമായ നേരനുഭവങ്ങള്‍ പകര്‍ത്തിയവ കുറവാണെന്നു തോന്നുന്നു. സ്ത്രീകളെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷ മേധാവിത്വം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിക്കല്‍പോലും സ്വന്തം ഭാര്യയേയും മക്കളേയും ഓര്‍ക്കാന്‍ ഒരു പട്ടാളക്കാരനും തയാറാകുന്നില്ല. സമീരയായി അഭിനയിച്ച നടാഷ എന്ന നടിയുടെ അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തില്‍. ഒരു യുദ്ധരംഗം പോലും കാണിക്കാതെ, എന്നാല്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒട്ടും ചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. 2010ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ അംഗീകാരമാണ് കിട്ടിയത്.


Director: Juanita Wilson
SCR Juanita Wilson
Country: Ireland
Language :Bosnian
Release Date:
26 July 2010 (Bosnia and Herzegovina)

Monday, December 23, 2013

കാണേണ്ട സിനിമകൾ : 2 - "The Shawshank Redemption"


The Shawshank Redemption (മോചനം) ന്റെ രാഷ്ട്രീയം !!

[
Review By Ramees Mohamed O]

വിമോചനം, സ്വാതന്ത്ര്യം എന്നിവ ഒന്നും ഒരു സുപ്രഭാതത്തില്‍ കയ്യില്‍ വന്നു വീഴുന്നതല്ല. അതീവമായ ക്ഷമ, പ്രതീക്ഷ, കഠിനാധ്വാനം എന്നിവ എല്ലാം ചേരുമ്പോള്‍ ലഭിക്കുന്ന ഒന്നാണ്.. ഈ സന്ദേശം അതിസുന്ദരമായി പ്രതിപാദിക്കുന്ന ഒരു സിനിമ ആണ് 1994 ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് ടാറബോന്റ്റ് സംവിധാനം ചെയ്ത 'SHAWSHANK REDEMPTION'.

ഇരുപതു വര്‍ഷത്തെ അങ്ങേയറ്റത്തെ ക്ഷമയും കാത്തിരിപ്പും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ് ആന്റി ഡഫ്രന്സ് ജയിലില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്.. അവസാനം ജയില്‍ ചാടുമ്പോള്‍ അഞ്ഞൂറ് യാര്‍ഡ്‌സ് നീളമുള്ള ജയിലിന്റെ സീവേജ് പൈപ്പിലൂടെ നീങ്ങിയാണ്‌ ആന്റി ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്.. അഞ്ഞൂറ് യാര്‍ഡ്‌സ് !! അഞ്ചു ഫുട്ബോള്‍ ഫീല്‍ഡിന്റെ നീളം !! അതും മലവും അഴുക്കുകളും മണത്തു കൊണ്ട് അത്രയും ദൂരം താണ്ടി ആണ് അദ്ദേഹം അത് നേടിയെടുത്തത്.. അങ്ങേയറ്റത്തെ ത്യാഗം ഇല്ലാതെ സ്വാതന്ത്ര്യം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സന്ദേശം സിനിമ നല്‍കുന്നു..

ആന്റി ജയിലില്‍ നിന്നും രക്ഷപ്പെടുന്നത് വരെ, അദ്ദേഹം ജയില്‍ ചാടാന്‍ വേണ്ടി ഇരുപതു വര്‍ഷത്തോളം ആയി ചെയ്യുന്ന കാര്യങ്ങളും തന്ത്രങ്ങളും കാണുന്ന ആള്‍ക്ക് അതൊരു മണ്ടത്തരം ആയി തോന്നിയേക്കാം.. ആന്റിയുടെ വികാരങ്ങളെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ ആ കഠിനാധ്വാനത്തിന്റെ ഭാഗമായി ആന്റി ജയില്‍ വിമോചിതന്‍ ആകുമ്പോള്‍, അവര്‍ തിരിച്ചറിയുന്നു, ആ വികാരത്തിന്റെ പേരു മണ്ടത്തരം എന്നല്ല 'OPTIMISM' എന്നാണു എന്ന്. ആത്മവിശ്വാസം അത് എത്ര തന്നെ അതിര് കടന്നാലും ഗുണമേ ചെയ്യൂ എന്നതാണ് സത്യം..

ലോകത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ചില രാഷ്ട്രീയ അവസ്ഥകള്‍ കാണുമ്പോള്‍, സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങള്‍ വലിയ ത്യാഗങ്ങള്‍ സഹിക്കുന്നത് കാണുമ്പോള്‍, ആ ത്യാഗത്തെ നോക്കി അത് മണ്ടത്തരം ആണെന്ന് ചിലര്‍ പറയുന്നത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് 'SHAWSHANK REDEMPTION' ആണ്.. ത്യാഗമോ കഠിനാധ്വാനമോ ക്ഷമയോ കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ലെങ്കില്‍ വിമോചനവും ഇല്ല.. അത് ഒരു സുപ്രഭാതത്തില്‍ കയ്യില്‍ വന്നു വീഴുന്നതല്ല. സിനിമയിലെ നായകന്‍ ആന്റിയെ ഹീറോ ആയി കണ്ടവര്‍ക്ക് അവരെ മണ്ടന്മാര്‍ എന്ന് വിളിക്കാന്‍ പറ്റില്ല..

അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ പോലും ഒരു നാള്‍ ആ പരിഹസിക്കപ്പെടുന്ന ജനം അവരുടെ സ്വാതന്ത്ര്യം നേടിയെടുക്കുമ്പോളെങ്കിലും അവരുടെ വികാരത്തെ നിങ്ങള്‍ 'OPTIMISM' എന്ന് വിളിക്കാന്‍ തയ്യാറാവുക.. ആ നാളുകള്‍ക്കായി കാത്തിരിക്കാം..

"REMEMBER RED, HOPE IS A GOOD THING, MAYBE THE BEST OF THINGS, AND NO GOOD THINGS EVER DIES." - Andy Dufresne (A dialogue from the film) —


Director: Frank Darabont
Writers: Stephen King
Country: USA
Ratings: 9./10

കാണേണ്ട സിനിമകൾ: 1 - "CINEMA PARADISO"

[കടപ്പാട്: സിനിമാപാരഡിസോ തൻസീർ]


സാല്‍വറ്റോര്‍ എന്ന മധ്യവയസ്കനായ സിനിമാ സംവിധായകന്റെ ഓര്‍മകളിലൂടെയാണ് സിനിമാ പാരഡിസോ വികസിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ അച്ഛന് തുല്യമായി കണ്ടിരുന്ന ഫിലിം ഓപറേറ്റര്‍ ആല്‍ഫഡോയുടെ മരണ വാര്‍ത്ത അറിയുന്ന സാല്‍വറ്റോറിന്റെ ചിന്തകളില്‍ നിറയുന്ന സംഭവബഹുലമായ കഴിഞ്ഞകാലം. കഥയിങ്ങനെ; രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിസിലിയന്‍ പട്ടണത്തില്‍ "സിനിമാ
പാരഡിസോ" എന്ന സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററായിരുന്നു ആല്‍ഫ്രഡോ. തിയേറ്ററിനു തൊട്ടടുത്തുള്ള വീട്ടിലെ ആറു വയസുകാരനായ ടോട്ടോ തിയേറ്ററിലെ നിത്യസന്ദര്‍ശകനാണ്. ടോട്ടോയോട് ഇഷ്ടം തോന്നിയ ആല്‍ഫ്രഡോ പതുക്കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദ്യകള്‍ ഓരോന്നായി ടോട്ടോയെ പഠിപ്പിക്കുന്നു. കൗതുകക്കണ്ണുകളോടെ എല്ലാ സിനിമകളും കാണുന്ന ടോട്ടോ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ സാങ്കേതിക വശങ്ങള്‍ പെട്ടെന്ന് പഠിക്കുന്നു. ടോട്ടോ കൗമാരത്തിലെത്തിയ കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി തിയേറ്ററിന് തീപ്പിടിക്കുന്നു. ഈ അപകടത്തില്‍ ആല്‍ഫ്രഡോയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നു. അതിനുശേഷം നാട്ടുകാരുടെ തീരുമാനപ്രകാരം ടോട്ടോ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഇതിനിടെ, നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ടോട്ടോ പ്രണയത്തിലാകുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയം പരാജയപ്പെടുന്നു. ഹൃദയവേദനയോടെ ടോട്ടോ പട്ടാളത്തില്‍ ചേരുന്നു. എന്നാല്‍ കളിച്ചുനടന്ന നാടും കൈവിട്ട പ്രണയവും സിനിമാ പാരഡിസോയും ടോട്ടോയെ തിരിച്ചുവിളിക്കുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ടോട്ടോ പഴയ കാമുകിയെ കാണാന്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടുവില്‍ നാടുവിടുന്ന ടോട്ടോയെന്ന സാല്‍വറ്റോര്‍ ചലച്ചിത്ര സംവിധായകനാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ഫ്രഡോയുടെ മരണവാര്‍ത്തയറിഞ്ഞ് സിസിലിയന്‍ പട്ടണത്തിലേക്ക് തിരിച്ചെത്തുന്ന സാല്‍വറ്റോര്‍ യാദൃച്ഛികമായി പഴയ കാമുകിയുടെ മുഖസാദൃശ്യമുള്ള യുവതിയെ കണ്ടുമുട്ടുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ കാമുകിയുടെ മകളെയാണ് താന്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അയാളുടെ മനസില്‍ വീണ്ടും പ്രണയം നുരയുന്നു. ഇതിനിടയില്‍ സിനിമാപാരഡിസോ തിയറ്റര്‍ ഇടിച്ചുപൊളിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
Director: Giuseppe Tornatore
Writers: Giuseppe Tornatore (story), Giuseppe Tornatore
Country: Italy
Ratings: 8.4/10
Won Oscar. Another 19 wins & 16 nominations.

Saturday, November 16, 2013

സച്ചിന്‍റെ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം...


"ഏറെ വികാരാധീനനായാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. 24 വര്‍ഷം നീണ്ട എന്‍റെ വിസ്മയ യാത്ര അവസാനത്തിലെത്തിയിരിക്കുന്നുവെന്നതു വിശ്വസിക്കാന്‍ പ്രയാസം. ഏറെപ്പേരോടു നന്ദിപറയാനുണ്ട്.

ആദ്യം അച്ഛന്‍.., 1999ല്‍ അച്ഛന്‍ എന്നെ വിട്ടുപോയി. അച്ഛന്‍റെ ശിക്ഷണമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു നിങ്ങള്‍ക്കു മുന്‍പില്‍ ഇങ്ങനെ നില്‍ക്കില്ലായിരുന്നു.. "വഴികള്‍ ദുര്‍ഘടമായിരിക്കും.. പക്ഷേ സ്വപ്നങ്ങള്‍ കീഴടക്കുക.." ഇതായിരുന്നു എന്നും അച്ഛന്‍റെ ഉപദേശം. ഇന്ന് ഈ നിമിഷത്തില്‍ അച്ഛനില്ലാത്തത് എന്‍റെ നഷ്ടം..

അമ്മ.., എന്നെപ്പോലെ ഒരു വികൃതിപ്പയ്യനെ എങ്ങനെ അമ്മ കൈകാര്യംചെയ്തെന്ന് എനിക്കറിയില്ല. കളി തുടങ്ങിയനാള്‍ മുതല്‍ അമ്മയുടെ പ്രാര്‍ഥനകള്‍ എനിക്കൊപ്പമുണ്ടായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് നാലു വര്‍ഷം അങ്കിളിനും ആന്‍റിക്കുമൊപ്പമായിരുന്നു എന്‍റെ താമസം. അവര്‍ക്കു ഞാന്‍ മകനെപ്പോലെയായിരുന്നു. എന്‍റെ ഇളയ സഹോദരന്‍ നിതിന്‍.. നീ എന്തു ചെയ്താലും അതില്‍ 100 ശതമാനം പൂര്‍ണത നേടുമെന്നു നിതിന്‍ പറയുമായിരുന്നു. എനിക്ക് ആദ്യം ഒരു ബാറ്റ് സമ്മാനിച്ചത് സഹോദരി സവിതയായിരുന്നു. എനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഹോദരന്‍ അജിത്ത്. എന്നെ എന്‍റെ ഗുരു അച്ചരേക്കറുടെ പക്കല്‍ ആദ്യമെത്തിക്കുന്നത് അജിത്താണ്. ഇന്നലെ രാത്രിപോലും എന്നെ വിളിച്ചു.. ഇന്നലെ ഔട്ടായതിനെക്കുറിച്ചെല്ലാം സംസാരിച്ചു.

1990ല്‍ അഞ്ജലിയെ കാണുന്നതായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സംഭവം. ഒരു ഡോക്ടറായ അഞ്ജലിക്കു മുന്നില്‍ വലിയൊരു കരിയറുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാന്‍ കളി തുടരാനായിരുന്നു അഞ്ജലിയുടെ തീരുമാനം മക്കളുടെ കാര്യങ്ങള്‍ നോക്കിയത് അവളാണ്. ജീവിതത്തിലെ രണ്ട് അമൂല്യ രത്നങ്ങള്‍.. സാറയും അര്‍ജുനും.. അവരുടെ നിരവധി പിറന്നാളുകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്. അവധി ദിനങ്ങള്‍ നഷ്ടമായിട്ടുണ്ട്.. കഴിഞ്ഞ 14 - 16 വര്‍ഷമായി ഞാന്‍ അധികനേരം അവര്‍ക്കൊപ്പമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം.. പക്ഷ, ഞാന്‍ ഉറപ്പുതരുന്നു. വരുന്ന 16 വര്‍ഷം ഞാന്‍ ഒപ്പമുണ്ടാകും..!

ഇവിടെ, മുംബൈയിലാണ് ഞാന്‍ എന്‍റെ കരിയര്‍ തുടങ്ങിയത്. ന്യൂസിലാണ്ടില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്ക് വിമാനമിറങ്ങി രാവിലെ രഞ്ജിയില്‍ കളിച്ചതോര്‍ക്കുന്നു. ബിസിസിഐ തുടക്കം മുതല്‍ എനിക്കൊപ്പമായിരുന്നു. സെലക്ടേഴ്സിന് നന്ദി. ഞാന്‍ നന്നായി പരിഗണിക്കപ്പെടുന്നു എന്നുറപ്പു വരുത്താന്‍ നിങ്ങളെന്നും എനിക്കൊപ്പമുണ്ടായിരുന്നു.

എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കും നന്ദി. രാഹുലിനെയും വിവിഎസിനെയും സൌരവിനെയും സ്ക്രീനില്‍ കാണാം. അനില്‍ ഇവിടില്ല. എല്ലാ കോച്ചുമാരും. എം.എസ് ധോണി 200ാം ടെസ്റ്റ് തൊപ്പി അണിയിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കായി എനിക്കൊരു സന്ദേശമുണ്ടായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ നാമെല്ലാം അങ്ങേയറ്റം അഭിമാനിക്കുന്നതായി ഞാനവരോട് പറഞ്ഞു. അങ്ങേയറ്റം അന്തസ്സോടെ രാജ്യത്തെ ഇനിയും സേവിക്കാനാവുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ശരിയായ സ്പിരിറ്റോടെ രാജ്യത്തെ നിങ്ങള്‍ ഇനിയും സേവിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

എന്നെ ഫിറ്റ് ആയി നിലനിര്‍ത്തിയ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ ഞാനെന്‍റെ കടമ നിര്‍വഹിക്കാതെ പോവും. എന്‍റെ പരിക്കുകള്‍ ഭേദമാക്കാന്‍ അസമയത്തും അവര്‍ പ്രയത്നിച്ചു. പ്രിയപ്പെട്ട സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്കാരനാസ്. എന്‍റെ വലിയ നഷ്ടം. മാര്‍ക്കിനു ശേഷം അത് തുടരുന്നു, എന്റെ ഇപ്പോഴത്തെ മാനേജ്മെന്‍റ് ടീം WSG. കഴിഞ്ഞ 14 വര്‍ഷമായി എന്നോടൊപ്പം അടുത്തിടപഴകുന്നു, വിനയ് നായിഡു.

സ്കൂള്‍ നാളുകള്‍ മുതല്‍ മാധ്യമങ്ങള്‍ എന്നെ ആഴത്തില്‍ പിന്തുണച്ചിട്ടുണ്ട്. ഇന്നുമതെ. നന്ദി. അനര്‍ഘമായ ആ നിമിഷങ്ങള്‍ ഒപ്പിയെടുത്തതിന് പ്രിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നന്ദി.

എനിക്കറിയാം, എന്‍റെ സംസാരം ഇത്തിരി നീണ്ടിട്ടുണ്ട്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇവിടെ പറന്നെത്തിയവര്‍ക്ക് അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട്. ഹൃദയത്തിന്‍റെ ആഴങ്ങളില്‍നിന്ന് എനിക്കെന്‍റെ ആരാധകരോട് നന്ദി പറയേണ്ടതുണ്ട്. 'സച്ചിന്‍ സച്ചിന്‍' എന്ന ആവേശം വിതയ്ക്കുന്ന നിങ്ങളുടെ ആരവം എന്‍റെ അന്ത്യശ്വാസം വരെ എനിക്കൊപ്പമുണ്ടാവും. നന്ദി."

Saturday, October 19, 2013

കൂകിപ്പായും തീവണ്ടി...

പുറത്ത് നിന്നും അകത്തേക്ക് പ്രതീക്ഷയോടെ വീശുന്ന ഒരു കൈ അല്ലെങ്കില്‍
കൈകള്‍, അകത്ത് കണ്ണ് തുടക്കുന്ന, അല്ലെങ്കില്‍ വീശിക്കാണിക്കുന്ന മറ്റൊരു കൈ(കള്‍)- ഓരോ തീവണ്ടി യാത്രയും ആരംഭിക്കുന്നത് ഇങ്ങനെ ആണ്. ദുരിതം പേറുന്ന നാട്ടില്‍ നിന്നുള്ള രക്ഷയോ ദുരിതത്തിന്‍റെ നടുവിലേക്കുള്ള പ്രവസമോ ആണ് അതിന്‍റെ ഒടുക്കം. വഴിയിലെ മരങ്ങളെ, മണ്ണിനെ, മഴമേഘങ്ങളെ എല്ലാം തലോടി പുഴയും മഴയും കടന്ന് കൂകി പായുന്ന തീവണ്ടി. പണ്ടത്തെ പുകവലിയന്‍ ഡീസല്‍ എന്‍ജിനുകള്‍ പിന്‍വലിക്കപ്പെട്ടതോടെ വേഗത കൂടിയ ഉശിരന്‍ ശകടങ്ങളായി അവ മാറി. പുറമേ നില്‍ക്കുന്നവന്‍ നോക്കുമ്പോള്‍ ദുരിതമെങ്കിലും അകത്ത് ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഓരോ വണ്ടിയും യാത്ര അവസാനിപ്പിക്കുന്നത്. ഇണക്കവും പിണക്കവും പറഞ്ഞു കൊണ്ടും തമാശകളും കയ്യില്‍ കരുതിയ പൊതികളും പങ്കു വച്ചും പാട്ട് പാടിയും കഥകള്‍ പറഞ്ഞും പ്രണയത്തിന്‍റെ ഏകാധിപത്യവും സൌഹൃദത്തിന്‍റെ ജനാധിപത്യവും അനുഭവിച്ചും ആണ് ഓരോ ബോഗിയും കടന്ന് പോകുന്നത്. ഒരുപിടി നല്ല ഓര്‍മകളെയും പരിചയങ്ങളെയും ഓര്‍മപ്പെടുത്തലുകളെയും കാഴ്ച വക്കുന്ന ഒരുപാട് നല്ല യാത്രകള്‍, യാത്രികര്‍.

പല സ്റ്റേഷനില്‍ നിന്നും കയറുന്ന, പല സ്റ്റേഷനില്‍ ഇറങ്ങാന്‍ പോകുന്ന, പല ലക്ഷ്യങ്ങളുള്ള, ജനതതി...
അവരില്‍ സുഹൃദ് സംഘങ്ങള്‍ ഉണ്ട്, കമിതാക്കള്‍ ഉണ്ട്, സഹോരങ്ങള്‍ ഉണ്ട്, കുടുംബങ്ങള്‍ ഉണ്ട്, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരും ജോലി തേടുന്നവരും ഉണ്ട്. ചിരപരിചിതര്‍ എന്ന് തോന്നുമെങ്കിലും അപരിചിതമായ ഒറ്റയാള്‍ മുഖങ്ങളും ഉണ്ട്. ഇവര്‍ക്കിടയിലൂടെ ജീവിതത്തിന്‍റെ നീണ്ട നാഴികയില്‍ പാട്ട് പാടിയും ചായയും കാപ്പിയും കുടിവെള്ളവും പകര്‍ന്നു നല്‍കിയും വിശപ്പിനുള്ള ഉപായങ്ങള്‍ കൈമാറിയും നടന്നു നീങ്ങുന്നവരെയും കാണാം.

ലേഡീസ് കമ്പാര്‍ട്ട്മെന്‍റ് സ്വാതന്ത്ര്യത്തിന്‍റെ ലോകമാണ്. കിടന്നുറങ്ങുമ്പോള്‍ പോലും ആ സ്വാതന്ത്ര്യം അനുഭവിക്കാം. ജനറല്‍ കംപാര്‍ട്ടുമെന്‍റില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളൊന്നും ലേഡീസ് കംപാര്‍ട്ടുമെന്‍റിന് ബാധകമല്ല. അത് സ്ത്രീകളുടെ മാത്രം സാമ്രാജ്യമാണ്. ഇത് പോലെ സ്ത്രീക്കു സ്വാതന്ത്ര്യമനുഭവിക്കാവുന്നയിടം വേറെ എവിടെയാണുള്ളത്?

പ്രണയിക്കാന്‍ ട്രെയിന്‍ പോലെ സൗകര്യപ്രദമായ മറ്റൊരു സ്ഥലം ഇല്ലത്രെ. അനുഭവസ്ഥര്‍ പറയുന്നു, എനിക്കറിയില്ല...!!!
"അത്ര തിരക്കൊന്നുമില്ലാത്ത ഒരു സ്റ്റേഷനില്‍ നിന്ന് ഒരു പെണ്‍കുട്ടി കയറി എതിര്‍വശത്ത് വന്നിരിക്കുന്നു. ആദ്യമത്ര കാര്യമാക്കിയില്ലെങ്കിലും സ്ഥിരമായപ്പോള്‍ വെറുതെയൊന്നു ശ്രദ്ധിച്ചു. കണ്ണുകള്‍ തമ്മിലുടക്കി കൊളുത്തിവലിച്ചു. പല ദിവസങ്ങളില്‍ ഇതു തുടര്‍ന്നു. ഒടുവില്‍ ഒരു ദിവസം ഒരു ചിരിയമ്പെയ്തു നോക്കി. അമ്പുകൊണ്ട് പെണ്ണിന്‍റെ ചുണ്ടിലും ചെറുചിരി. പിറ്റേന്ന് മുതല്‍ :ആ: സ്റ്റേഷന്‍ വരെ ട്രെയിനിന് വേഗത കുറവും, അവിടം മുതല്‍ വേഗത കൂടുതലും അനുഭവപ്പെട്ടു. അവളുടെ സ്റ്റേഷന് മുമ്പ് എതിര്‍ സീറ്റില്‍ ഇരിക്കാന്‍ വന്ന വൃദ്ധനോട് ശണ്ഠകൂടി. പ്രണയിച്ച് പ്രണയിച്ച് ഒടുവില്‍..."
ഇങ്ങനെ എത്രയെത്ര പ്രണയങ്ങള്‍ നെഞ്ചിന്‍കൂടിനുള്ളിലൊതുക്കിയാണ് ട്രെയിന്‍ നീങ്ങുന്നത്.?
യുവതികളുടെ ഭാഗം നിന്നു കൊണ്ട് പറഞ്ഞാല്‍ വേര്‍പിരിയലിന്‍റെ വേദന സമ്മാനിച്ചുകൊണ്ടാണ് ചിലപ്പോള്‍ :അവന്‍: പോകുന്നത്. നെറ്റിയില്‍ തുറിച്ച തീക്കണ്ണുമായി അവന്‍ മെല്ലെ ഇഴഞ്ഞിഴഞ്ഞ് വരും. മിണ്ടിയാല്‍ കരഞ്ഞുപോകുന്ന ഒരു ആകുലത സമ്മാനിച്ച് വേര്‍പിരിയലിന്‍റെ അനിവാര്യതയായി അവന്‍ കാത്തു കിടക്കും, തൊണ്ടയില്‍ തടഞ്ഞ വിമ്മിട്ടം ബാക്കിയാക്കി. ചേര്‍ത്തു പിണഞ്ഞ കൈകളെ നിര്‍ദ്ദാക്ഷിണ്യം വേര്‍പെടുത്തി അവന്‍ മുന്നോട്ടു പോകും.
കൈവീശലുകളെ കണ്ണീരിലാഴ്ത്തി ആരൊക്കെയോ പിന്നിലേക്ക് മറയുന്നത് അവന്‍ ശ്രദ്ധിക്കുകയേയില്ല. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ക്ക് തെല്ലും പരിഗണന നല്‍കാതെ ചൂളംകുത്തി താളമടിച്ച് അവനങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും.
ചില അപൂര്‍വ്വ നൊമ്പരങ്ങളുടെ കഥയും പറയാനുണ്ട്. ട്രെയിന്‍ യാത്രകള്‍ക്ക് ഇവയ്ക്കൊക്കെയും പ്രണയത്തിന്‍റെ ലാഞ്ചനയുണ്ട്. ഒരു മണിക്കൂര്‍ യാത്രയ്ക്കിടയില്‍ മനസ്സുകൊണ്ട് ഒരു പെണ്‍കുട്ടിയെ തീവ്രമായി പ്രണയിച്ച് ഒടുവില്‍ തനിച്ചാക്കി എവിടെയോ അവള്‍ ഇറങ്ങിപ്പോയപ്പോള്‍, അതുവരെ ഒന്നും മിണ്ടാതെ ഒന്നു നോക്കുകപോലും ചെയ്യാതെ ഇരുന്നവള്‍ 'ഞാന്‍ പോട്ടെ' എന്ന മട്ടില്‍ വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അനുഭവിച്ച നൊമ്പരം, ആദ്യമായും അവസാനമായുമുള്ള കാഴ്ച, ഇനിയൊരിക്കലും കാണുകയില്ലെന്നറിയുമ്പോഴുള്ള വിങ്ങല്‍- ഇതൊക്കെ ട്രെയിന്‍ യാത്ര സമ്മാനിക്കുന്നവയാണ്. എന്തൊക്കെ കാഴ്ചാനുഭവങ്ങളാണ് ട്രെയിന്‍ യാത്ര നമുക്ക് നല്‍കുന്നത്. വാതില്‍ക്കലെ കമ്പിക്കുള്ളില്‍ പിടിച്ച് പുറത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഒരു കാല്പനികഭാവമാണ് മനസ്സിന്. കായലുകള്‍ക്കും പുഴകള്‍ക്കുംമീതെ ആകാശയാത്ര ചെയ്യുന്ന അനുഭവം. ഉള്‍നാടന്‍ പ്രഭാതങ്ങളിലൂടെ നീണ്ടു കയറിപ്പോകുമ്പോഴുണ്ടാകുന്ന സുഖം അവര്‍ണ്ണനീയമാണ്.
ജീവിതത്തില്‍ ചിരിക്കാന്‍ മറന്ന് അധ്വാനത്തിന്‍റെ ആകുലത കലര്‍ന്ന മുഖവുമായി ആയിരത്തൊന്ന് ഫലിതങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍ വെറുതെ മറിച്ചുനോക്കുന്ന ഭാവത്തില്‍ പകുതിയോളം ഫലിതങ്ങളും വായിച്ചിട്ട് വേണ്ട എന്നു പറയുന്നവര്‍. ഏതോ വടക്കേ ഇന്ത്യന്‍ കുടുംബം കുറേ സംഗീതോപകരണങ്ങള്‍ നിരത്തിവെച്ച് 'പര്‍ദേശി പര്‍ദേശി ജാനാ നഹി' പാടുന്നു. വിശപ്പിന്‍റെ വേദന കലര്‍ന്ന പാട്ടിന് അസാധ്യ മധുരം.
:അഴകാന നീളെ വരും
കുളിരാനാ പാടി വരും.
കണ്ണാടി പോലെ വരും
റോണികുട്ടാ....................:
എന്ന ഇന്നസെന്‍റിന്‍റെ പാട്ട് ട്രെയിന്‍ കാണുമ്പോഴേ ഓര്‍മ്മ വരും. ട്രെയിന്‍ യാത്രയിലെ രസങ്ങള്‍ നമുക്ക് അനുഭവ വേദ്യമാക്കിത്തന്ന നമ്പര്‍ 20 മദ്രാസ് മെയിലിലാണ് ഇന്നസെന്‍റ് ഇങ്ങനെ പാടിപ്പോയത്. ട്രെയിന്‍ യാത്രയുടെ രസമറിഞ്ഞ ആരും ഇങ്ങനെ പാടിപ്പോകുമെന്നതാണ് സത്യം.
ഒരു ട്രെയിന്‍ യാത്ര നൂറുകണക്കിന് അനുഭവങ്ങളാണ് നമുക്ക് നല്‍കുന്നത്. ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് രണ്ടു നൂല്‍പ്പാലങ്ങളിലൂടെ മൈലുകളോളം ഇങ്ങനെ ഉരുണ്ടുപോവുക എന്നതു തന്നെ എത്ര കൗതുകകരമാണ്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്തിന്‍റെ അങ്ങേക്കരയിലുള്ള മലയുടെ അടിവാരത്തിലൂടെ പുകപറത്തി ചൂളം കുത്തി പാഞ്ഞുപോകുന്ന തീവണ്ടി കാണുമ്പോള്‍ കൗതുകം തോന്നുന്ന ആ കുട്ടിത്തം നിങ്ങളില്‍ ഇപ്പോഴുമുണ്ടെങ്കില്‍ ട്രെയിന്‍ യാത്രകള്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്ന കൗതുകത്തിനും അതിരുണ്ടാകില്ല...

Thursday, September 19, 2013

ഞാനുണ്ടായിരിക്കെ അവൻ ഉണ്ട്‌ എന്നതിനു എനിക്കെന്തിനാ ഇനി മറ്റു തെളിവുകൾ..??

[എഴുതിയത് : സിദ്ദിക്ക് കിഴക്കേതില്‍']

ബസ്‌ സ്റ്റാന്‍ഡില്‍ കൂട്ടുകാരനെ കാത്തിരിക്കുമ്പോൾ ഒരു കയ്യില്ലാത്ത ചെറിയ

പെൺകുട്ടി യാചിച്ച്‌ മുന്നിലേക്ക്‌ വന്നു. ദൈവം എത്ര ക്രൂരൻ!

രണ്ടുകണ്ണും കാണാത്ത ഒരു പിഞ്ചുകുഞ്ഞ്‌ അമ്മയുടെ മടിയിൽ ഇരിക്കുന്നു. ആ
കാഴ്ച്ച കണ്ട്‌ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവം എത്ര മോശം!

സുന്ദരിയായിരുന്ന സുഹൃത്തിന്‍റെ പിഞ്ചോമന ഞങ്ങളെവിട്ടു പിരിഞ്ഞുപോയി. ദൈവം
ഇല്ലായെന്ന് എനിക്കുറപ്പായി!

ഫേസ്ബുക്കിൽ കാണുന്ന ചില പോസ്റ്റുകളാണിതൊക്കെ. ഇത്തരം പോസ്റ്റുകൾക്ക്‌
ഇഷ്ട്ടക്കാരും പ്രോൽസാഹകരും ഒരുപാട്‌ ഉണ്ടുതാനും..

ഒരാൾക്ക്‌ എന്തൊക്കെ എത്രയൊക്കെ അളവിൽകൊടുക്കണമെന്ന് നല്ല നിശ്ചയമുള്ളവനാണു
ദൈവം. അതിനനുസരിച്ച്‌ കൃത്യമായ അളവിൽ അതവൻ കൊടുക്കും. അതവന്‍റെ ക്രൂരതക്കുള്ള
തെളിവല്ല. അതവന്‍റെ വിശാലമായ കാരുണ്യമാണ്.

എനിക്കറിയാം സംസാരത്തിൽ വിക്കുള്ള ഒരുത്തനെ. വിക്കുണ്ടായിട്ടും മറ്റുള്ളവരെ
പരിഹസിക്കുക എന്നത്‌ അവന്‍റെ ഒരു ഹോബിയാണ്. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്‌
ഇവനു വിക്കുകൂടി ഇല്ലായിരുന്നെങ്കിൽ ഇവനെ സഹിക്കാൻ മറ്റുള്ളവർക്ക്‌
കഴിയില്ലായെന്ന്.

നല്ലപ്പോലെ സംസാരിക്കാൻ കഴിയാത്ത ഒരുത്തനേയും അറിയാം. എന്നാൽ അവൻ പറയുന്ന
വാക്കുക്കൾ അധികവും തെറികളാണ്. അവന്‍റെ ആ തെറിവാക്കുകൾ കേൾക്കുമ്പോഴൊക്കെ
തോന്നാറുണ്ട്‌ ഇവനെങ്ങാനും നല്ലപ്പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ
മനുഷ്യർക്ക്‌ ഇവൻ അസഹനീയമാകുമായിരുന്നു എന്ന്.

ഗോവിന്ദച്ചാമിമാർക്ക്‌ രണ്ട്‌ കൈകൾക്കൂടി കൊടുത്തിരുന്നുവെങ്കിൽ
എന്താകുമായിരുന്നു?!

അതാണുകാര്യം. ആർക്കേലും വല്ല കുറവുമുണ്ടെങ്കിൽ അത്‌ ദൈവത്തിന്‍റെ കാരുണ്ണ്യമാണ്. വിശാലമായ കാരുണ്ണ്യം. ആ കാരുണ്ണ്യം അവൻ
കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ജീവിതം വളരെ പ്രയാസകരമാകുമായിരുന്നു.
അവനറിയുന്നപോലെ കാര്യങ്ങൾ നമുക്കറിയില്ലല്ലോ?

ദൈവത്തെ ശപിച്ച്‌ ക്രൂരനെന്ന് മുദ്ര കുത്തുന്നവർക്ക്‌ മറ്റുള്ളവർക്ക്‌ എന്തേലും കൊടുക്കാൻ കഴിയുമോ?! ഇങ്ങനെ വലിയ വായിൽ സംസാരിക്കാനും പോസ്റ്റിടാനും
അല്ലാതെ. കഴിയില്ല!! 



ഇനി,
എന്തേലും ഒരു കുറവു മാത്രമാണു ചൂണ്ടിക്കാണിക്കാനുള്ളത്‌. മറ്റല്ലാ
അനുഗ്രഹങ്ങളും ദൈവം കൊടുത്തിട്ടും ഉണ്ട്‌. അതൊന്നും അവരോ നമ്മളോ ഉണ്ടാക്കിയതും
അല്ല. എന്നിട്ടും ആ കുറഞ്ഞ ഒന്നിന്‍റെ പേരിൽ ശപിക്കുകയാണു. ക്രൂരനാണു എന്ന്
വിലയിരുത്തുകയാണു. തന്ന ഒരുപാട്‌ അനുഗ്രഹത്തിന്‍റെ പേരിൽ സ്തുതിക്കുകയല്ല.!!

അതും ഒരുപാട്‌ പോസിറ്റിവ്‌ ചിന്തകളും കാഴ്ച്ചപ്പാടുകളും ഉള്ളവരാണു ഈ ഒരു വിഷയം
വരുമ്പോൾ അതിവേഗം നെഗറ്റീവ്‌ ചിന്തയിലേക്ക്‌ പോകുന്നത്‌..

ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവൻ അവന്‍റെ അടുക്കലേക്ക്‌ പെട്ടന്ന് തിരികെ
വിളിക്കും. അത്‌ അവന്‍റെ ഇഷ്ട്ടംകൊണ്ടാ. അവർക്കവൻ അവന്‍റെ അടുക്കൽ എല്ലാ
സ്ഥാനമാനങ്ങളും നൽകുന്നു. അതുകൊണ്ടു പിഞ്ചുകുഞ്ഞിന്‍റെ തിരികെ വിളി ക്രൂരതയല്ല.
ഭാഗ്യമാണു മഹാഭാഗ്യം. എതായാലും ജനിച്ചവരൊക്കെ മരിക്കണം. അപ്പോൾ പിന്നെ
കുഞ്ഞായിരിക്കുമ്പോൾ തന്നെ അവന്‍റെ അടുക്കലേക്ക്‌ അവൻ തിരികെ വിളിക്കുന്നതല്ലേ
നല്ലത്?!

എതായാലും
ഇങ്ങനെയൊക്കെ പറയാനും വിലയിരുത്താനും നീയാരാടാ എന്നു ചിലർക്കെങ്കിലും തോന്നാം.

അവരോട്‌.

എനിക്ക്‌ ഇങ്ങനെയൊക്കെ വിലയിരുത്താനേ കഴിയൂ. ഇങ്ങനെയല്ലങ്കിൽ ഞാൻ
ഞാനല്ലാതായിത്തീരണം. എനിക്കൊരിക്കലും ഞാനല്ലാതാകാൻ കഴിയില്ലല്ലോ?...

ഇനി ചിലർക്ക്‌ ചോദിക്കാനുണ്ടാകും ദൈവം ഉണ്ടോ എന്ന്?

അവരോട്‌

ഞാനുണ്ടായിരിക്കെ അവൻ ഉണ്ട്‌ എന്നതിനു എനിക്കെന്തിനാ ഇനി മറ്റു തെളിവുകൾ....

:) :) :)

Monday, September 16, 2013

"436421"ലേക്കുള്ള ആദ്യത്തെ ഫോണ്‍വിളി

ഇന്നലെ രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരിക്കുകയാണ്. അഴിമതി നടത്തി ചുളുവിലക്ക് വാങ്ങിയ സ്പെക്ട്രത്തിന് യഥാര്‍ത്ഥ വില നല്‍കാന്‍ നിശ്ചയിച്ച കോടതിയോടുള്ള കലിപ്പ് സാധാരണക്കാരന്‍റെ നെഞ്ചത്തോട്ട് തീര്‍ക്കുന്ന മൊബൈല്‍ കമ്പനികള്‍ തിരുവോണത്തിന് സൗജന്യ എസ്.എം.എസ്. അനുവദിക്കാത്തതു കൊണ്ട് ഉത്രാടത്തിനേ ഓണാശംസകള്‍ അയച്ച് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.,. അങ്ങനെ വെറുതെ ഇരുന്നപ്പോഴാണ് എന്‍റെ ആദ്യത്തെ മൊബൈല്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തത്‌.,. ആദ്യമായി എസ്.എം.എസ്. അയച്ചത് ഹരികൃഷ്ണന്‍ എന്ന പേരുള്ള എന്‍റെ ചേട്ടന്‍റെ സുഹൃത്താണ്, അച്ഛന്‍ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പറിലേക്ക്. HK എന്ന പേരിലാണ് അന്ന് അച്ഛന്‍റെ ഫോണില്‍ സേവ് ചെയ്തിരുന്നത്. HK അയച്ചിരുന്ന ടെക്സ്റ്റ് ഗ്രാഫിക്സ് മെസേജുകള്‍ അന്ന് ഭയങ്കര കൗതുകം ആയിരുന്നു കേട്ടോ. ആദ്യത്തെ കോള്‍ പക്ഷെ ആരുടേതാണ് എന്ന് ഓര്‍മയില്ല.

അപ്പൊ പിന്നെ ലാന്‍ഡ്‌ ലൈന്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തു നോക്കി. അച്ഛന്‍റെ ഒരേ ഒരു പെങ്ങളുടെ ഒരേ ഒരു ഭര്‍ത്താവ് രാജന്‍ മാമയുടെ തറവാട് വീട്ടിലേക്കായിരുന്നു എന്‍റെ ആദ്യത്തെ കോള്‍., നമ്പര്‍ വരെ ഇപ്പോഴും ഓര്‍മയുണ്ട്-"436421". അന്ന് വീട്ടില്‍ ഫോണില്ല. അച്ഛന്‍റെ ഓഫീസില്‍ ഫോണ്‍ ഉണ്ട്. പക്ഷെ, ചെല്ലുമ്പോഴൊക്കെ ആരെങ്കിലുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഒരു ചുവന്ന നിറത്തിലുള്ള കറക്കി വിളിക്കുന്ന ടൈപ്പ് ഫോണ്‍..,. വീട്ടില്‍ ഫോണ്‍ ഇല്ലാത്തോണ്ട് വായനശാലയുടെ അടുത്തുള്ള എസ്.ടി.ഡി. ബൂത്തില്‍ നിന്നാണ് പുറത്തേക്കുള്ള ഫോണ്‍ വിളി. നമ്പര്‍ ഡയല്‍ ചെയ്താ അപ്പുറത്ത് ഫോണ്‍ ട്രിംഗ് ട്രിംഗ് എന്ന് അടിചോണ്ടിരിക്കും. പിന്നെ ആരെങ്കിലും വന്ന് കോള്‍ എടുക്കും. ഹലോ എന്ന് പറയും. അപ്പൊ നമ്മളും ഹലോ പറയണം. പിന്നെ കാര്യം പറയണം. ഈ വക 'നിയമങ്ങള്‍' ഒക്കെ ഞാന്‍ കണ്ടു പഠിച്ചിരുന്നു. നിയമങ്ങള്‍ എന്ന് ഞാന്‍ പറയാന്‍ കാരണം ഉണ്ട്. അങ്ങനെ ഒക്കെ ക്രമത്തില്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ വിളി വര്‍ക്ക് ചെയ്യില്ല എന്നായിരുന്നു എന്‍റെ ധാരണ. ഇങ്ങനെ രാജമ്മാമയുടെ കൂടെ പുറത്തു പോകുമ്പോ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഗ്രൗണ്ടില്‍ മോഹനന്‍ മാമയുടെ മകന്‍ ഹരിയേട്ടന്‍ വലിയ ഫുട്ബാള്‍ കൊണ്ട് കളിക്കുന്ന കാണാം, വായനശാലയിലെ പ്രായമായ പലരെയും കാണാം. പിന്നെ രാജമ്മാമ സ്കൂളിന്‍റെ മുന്നിലുള്ള സേതുവേട്ടന്‍റെയും രാധ ചേച്ചിയുടെയും കടകളില്‍ നിന്നും വല്ല മിട്ടായി, ബാലരമ, ഇത്യാദി അല്‍കുല്‍ത്ത് ഐറ്റംസ് ഒക്കെ മേടിച്ചു തരുകേം ചെയ്യും. മറിച്ച് എന്‍റെ അച്ഛന്‍റെ കൂടെ ആണെങ്കില്‍ റോഡ്‌ ക്രോസ് ചെയ്യുമ്പോഴും നടക്കുമ്പോഴും ഒരു റഫറിയെ പോലെ അച്ഛന്‍ കൂടെ കാണും. ഒരു വരയിലൂടെ നടക്കുന്ന പോലെ നടക്കണം. ഒന്നും മേടിച്ചു തരുകേം ഇല്ല. പഴയ റഫറി സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല കേട്ടോ. ആ എസ്.ടി.ഡി. ബൂത്തില്‍ രണ്ട് ഫോണ്‍ ഉണ്ട്. ചുവന്ന ഒരെണ്ണം ഒരു ചതുര കൂട്ടിനുള്ളില്‍ വച്ചിരിക്കും. വല്ല രഹസ്യവും ആണ് പറയേണ്ടതെങ്കില്‍ അതില്‍ കേറി നിന്ന് വിളിക്കാം.
പുറത്തു വെളുത്ത നിറത്തിലുള്ള ബീട്ടെല്‍ കമ്പനിടെ ഒരു ഫോണും ഉണ്ട്. നമ്മള്‍ നമ്പര്‍ ഒരു ബുക്കില്‍ എഴുതണം.[അതാണ്‌ ഡയറക്ടറി എന്നാണ് ഞാന്‍ കൊറേ കാലം വിചാരിച്ച് കൊണ്ടിരുന്നത്] അവിടെ ഇരിക്കുന്ന പ്രായമായ ആള് ആ നമ്പര്‍ ഡയല്‍ ചെയ്തു തരണോ എന്ന് ചോദിക്കും. ഒന്നുകില്‍ പുള്ളി ഡയല്‍ ചെയ്തു തരും, അല്ലെങ്കില്‍ നമ്മള് ഡയല്‍ ചെയ്യണം. ഇതൊക്കെ ഞാന്‍ പല തവണയായി കണ്ടുപിടിച്ച കാര്യങ്ങള്‍ ആണ്. അങ്ങനെ രാജമ്മാമടെ കൂടെ ഒരു തവണ ഫോണ്‍ ചെയ്യാന്‍ പോയി. നമ്പര്‍ മൂപ്പര് ഒറ്റക്ക് ഡയല്‍ ചെയ്തു. ആറക്ക നമ്പര്‍ എവിടെയും നോക്കാതെ ഡയല്‍ ചെയ്യുന്ന രാജമ്മാമ ആളൊരു പയങ്കരന്‍ തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അന്നത്തെ എസ്.ടി.ഡി. ബൂത്തുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ഫോണ്‍ വിളിച്ചു കിട്ടിയില്ലെങ്കിലും കാശ് കൊടുക്കണം. ഓണ്‍ലൈന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താലും നമ്മള് റെയില്‍വേക്ക് കാശ് കൊടുക്കുന്നില്ലേ, അത് പോലെ. അത് പറ്റിക്കല്‍ പരിപാടി ആണെന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങടെ മുന്‍പ് വിളിച്ച ആള്‍ക്ക് നമ്പര്‍ ഡയല്‍ ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്. നമ്പര്‍ ഡയല്‍ ചെയ്ത് കഴിഞ്ഞ് "ഇതൊക്കെ എന്ത്" എന്ന മട്ടില്‍ ഫോണ്‍ കൈമാറുന്ന കടയുടമയുടെ മുഖത്തെ ഐതിഹാസിക ഭാവം കാണാന്‍ തന്നെ നല്ല രസം ആയിരുന്നു. അത് പോലൊക്കെ ഞാന്‍ ഡയല്‍ ചെയ്യുന്ന ദിവസം സ്വപ്നം കണ്ടു ഞാന്‍ പിന്നീട് പല തവണ കോരിത്തരിച്ചു പോയിട്ടുണ്ട്. ഇതിപ്പോ രാജമ്മാമ ഒറ്റക്ക് റിസീവര്‍ എടുത്ത്, നമ്പര്‍ എവിടെയും നോക്കാതെ, ആരുടേയും സഹായമില്ലാതെ ഡയല്‍ ചെയ്ത് വിളിച്ചിരിക്കുന്നു. ഞാന്‍ ആകെ അന്തം വിട്ട് അങ്ങനെ ഇരുന്നു. ഹൊ, എന്നാലും ഈ രാജമ്മാമയുടെ ഒരു മിടുക്കേ...!!!
മൂപ്പര് ഒരു തവണ നമ്പര്‍ ഡയല്‍ ചെയ്തു, ഫോണ്‍ ആരും എടുത്തില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. അത് എന്താണ് സംഭവം എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വീണ്ടും ഡയല്‍ ചെയ്തു, ഇത്തവണയും എടുത്തില്ല. മൂന്നാമത്തെ വിളിയില്‍ മുത്തശ്ശന്‍ ഫോണ്‍ എടുത്തു. മുത്തശ്ശന്‍ ഫോണ്‍ റിംഗ് ചെയ്യുമ്പോ ദൂരെ എവിടെങ്കിലും ആണെങ്കില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. "ദാ വരണൂ","കെടന്ന് ചെലക്കാതെ" എന്നൊക്കെ. നമ്മള് പറഞ്ഞത് ഫോണ്‍ കേള്‍ക്കും അതുമല്ലെങ്കില്‍ അപ്പുറത്തെ ആള് ഇതെല്ലാം അറിയുന്നുണ്ട് എന്നാണ് ധാരണ. ഞാന്‍ രാജമ്മാമ ചെയ്യണ ഓരോ കാര്യവും സാകൂതം വീക്ഷിച്ചു. അതിന്‍റെ ഇടയില്‍ സെക്കണ്ട് കാണിക്കുന്ന മെഷീനും നോക്കുന്നുണ്ട്. സംസാരം ഒരു രണ്ടു മൂന്ന് മിനിറ്റ് കടന്ന് പോയി. കൂടെ സനീഷ് ഉണ്ടെന്ന് പറഞ്ഞു. എന്നോട് ഫോണ്‍ വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. രാജമ്മാമ ഫോണ്‍ എടുത്ത് കയ്യില്‍ തന്നു. ഫോണ്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് റിസീവറിനെയാണ് കേട്ടോ. എന്‍റെ ശബ്ദം കേക്കുമോ, അവിടുന്നുള്ള ശബ്ദം കേക്കുമോ, എങ്ങനെ ഫോണ്‍ പിടിക്കും, ഫോണ്‍ തെറ്റി പിടിച്ചാല്‍ ഷോക്ക് അടിക്കുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ ഉണ്ട്. എങ്കിലും ഫോണ്‍ ഞാന്‍ മേടിച്ചു. എന്തായാലും ഞാന്‍ ആ പ്രായത്തിനിടെ അത്രയും സന്തോഷം അനുഭവിച്ച സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. നല്ല നീട്ടി ഒരു ഹലോ പറഞ്ഞു. നമ്മളായിട്ട് തുടക്കം മോശമാക്കരുതല്ലോ? മുത്തശ്ശന്‍ പൊതുവേ ഉറക്കെ സംസാരിക്കുന്ന ആളാണ്‌. ഫോണ്‍ എടുത്താലും അങ്ങനെ തന്നെ. എന്‍റെ ആദ്യത്തെ ഫോണ്‍ വിളി ആണ്. അപ്പൊ ഞാന്‍ വിചാരിച്ചു ഫോണില്‍ ഇങ്ങനെ സംസാരിക്കണം എന്ന്. ഞാനും എന്‍റെ പരമാവധി ശബ്ദം പുറത്തെടുത്തു. രാജമ്മാമക്ക് കാര്യം മനസ്സിലായി, മൂപ്പര് എന്നെ നോക്കി ചിരിച്ച് കൊണ്ടിരുന്നു. ഞാന്‍ രാവിലെ കഴിച്ച ദോശയുടെ സ്വാദിന്‍റെ കാര്യം മുതല്‍ ക്രാങ്ങാട്ടെ പശു അനിയത്തി റീനയെ കുത്താന്‍ ഓടിച്ച കാര്യം അടക്കം ആ പഞ്ചായത്തിലെ എന്‍റെ നാവില്‍ വന്ന എല്ലാ കാര്യങ്ങളും മുത്തശ്ശനോട് വിശദീകരിച്ചു കൊണ്ടിരുന്നു. മൂപ്പര് എല്ലാം ക്ഷമയോടെ കേട്ടു. അവിടെ വേറെ ആരും ഇല്ലാത്തോണ്ട് ഞാന്‍ ഫോണ്‍ വിളിക്കാന്‍ പ്രാപ്തി നേടിയ കാര്യം വിളിച്ചറിയിക്കാന്‍ വേറെ ആരെയും കിട്ടിയില്ല. എന്തായാലും സംഭവം കലക്കി. ഫോണ്‍ ഞാന്‍ വീണ്ടും രാജമ്മാമക്ക് കൊടുത്തു. രാജമ്മാമ ഫോണ്‍ കട്ട് ചെയ്ത് റിസീവര്‍ പഴയ പോലെ വച്ചു. ഒരു അഭ്യാസിയുടെ പ്രകടനം കാണുന്ന പോലെ ഞാന്‍ ഇതും അത്ഭുതത്തോടെ വീക്ഷിച്ചു. കടയുടമ എന്നെ മിടുക്കന്‍ എന്ന് വിളിച്ചപ്പോ ഞാന്‍ ആകെ വിജ്രുംഭിച്ചു പോയി. "അടങ്ങ്‌ മോനേ അടങ്ങ്‌'' എന്ന് ഞാന്‍ എന്നോട് തന്നെ മന്ത്രിച്ചു. അവിടുന്ന് ഇറങ്ങുമ്പോ സച്ചിന്‍റെ വിക്കറ്റ് എടുത്താ മലിംഗ കാണിക്കണ പോലെ വഴിക്കുള്ള സ്കൂള്‍ ഗ്രൗണ്ട് മൊത്തം ഒരു റൗണ്ട് ഓടിയാലോ എന്ന് വരെ ആലോചിച്ചു. ഞാന്‍ വീട്ടില്‍ എത്തി. എന്തോ ഭയങ്കരമായ കാര്യം സാധിച്ച പോലെ എല്ലാരേം വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ എന്നെ കൊണ്ട് തോറ്റ് എന്ന മട്ടില്‍ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. പിന്നെ പതിവ് പോലെ എല്ലാം കഴിഞ്ഞ് റീനയെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ചൊറിഞ്ഞു. നിനക്ക് ഇതൊന്നും അറിയില്ലല്ലോ എന്ന് പറഞ്ഞ് അവളെ കളിയാക്കി കരയിച്ചു. ഇതിന്‍റെ പേരിലും കൂടി ഒരു കുത്തിതിരിപ്പ് ഉണ്ടാക്കിയപ്പോ ഉള്ള സമാധാനം, ഹോ...!! എന്‍റെ ശിവനേ, അതൊന്നു വേറെ തന്നെ ആണേ. വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ എടുത്ത് എല്ലാരും ഫോണ്‍ വിളിക്കാന്‍ പഠിക്കണ വരെ ഞാന്‍ ഇത് ഭയങ്കര സംഭവമായി കൊട്ടിഘോഷിച്ചു നടന്നു...!!!

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോ ഞാന്‍ ആദ്യമായി വിളിച്ച മുത്തശ്ശന്‍ ജീവനോടെ ഇല്ല. നമ്പര്‍ ആറക്കത്തില്‍ നിന്നും ഏഴക്കം ആയിരിക്കുന്നു. ആ പഴയ എസ്.ടി.ഡി.ബൂത്ത്‌ ഉടമയും ആ കടയും ഇന്നില്ല. ആലോചിക്കുമ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഒരു ചെറുചിരിയോടെ മാത്രേ ഓര്‍ക്കാന്‍ പറ്റൂ. മൊബൈല്‍ ഫോണ്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോഴും ആദ്യത്തെ ഫോണ്‍ വിളി എന്തായാലും ഒരു സുഖമുള്ള ഓര്‍മ തന്നെ ആണേ...!!

Saturday, September 14, 2013

'തിരശീലയില്‍::' : Take 2 - ദൈവത്തിന് പോലും വേണ്ടാത്ത "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്"

കെട്ടുറപ്പില്ലാത്ത തിരക്കഥ, ഒരു മികച്ച നടനെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത സംവിധായകന്‍, ഇതിനിടയില്‍ ഉഴറുന്ന മമ്മൂട്ടി എന്ന മഹാനടന്‍-'- ചുരുങ്ങിയ വാക്കുകളില്‍ ഇതാകുന്നു 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്' എന്ന പുതിയ മമ്മൂട്ടി ചിത്രം. 'കുഞ്ഞനന്തന്‍റെ കട' എന്ന വിസ്മയത്തില്‍ നിന്നും മമ്മൂട്ടി നിസ്സഹായന്‍ ആകുന്ന പുറംകാഴ്ച ആണ് ക്ലീറ്റസില്‍ എത്തി നില്‍ക്കുമ്പോള്‍ കാണാനാകുന്നത്.

സിനിമ തുടങ്ങുന്ന രംഗം മുതല്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍റെ ക്ഷമ ഈ ചിത്രം പരിശോധിക്കുന്നത്. വികലമായ ദൃശ്യചിത്രീകരണവും അതിലും വികലമായ രംഗക്രമീകരണവും കാഴ്ച്ചയുടെ ഒഴുക്കിനെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തടസ്സപ്പെടുത്തുന്നു. ജമ്പ് കട്ട്, ഡിസോള്‍വ്, 180 ഡിഗ്രി,30 ഡിഗ്രി തുടങ്ങി എഡിറ്റിംഗ്-കാമറ സങ്കേതങ്ങളുടെ ഉള്ളറിവ് പുതുമുഖസംവിധായകന്‍ ആയ മാര്‍ത്താണ്ടന് ഇല്ലാതെ പോയി, അതറിഞ്ഞ് ഈ അപകടം ഒഴിവാക്കാനുള്ള സാമാന്യബോധം മമ്മൂട്ടിക്കും. അങ്ങനെ ചിത്രീകരിക്കാന്‍ മാത്രം വിശദമായ കഥയോ സന്ദര്‍ഭങ്ങളോ ഇല്ലാത്തത് കൊണ്ട് ഇതൊന്നും വിഷയമേ ആകുന്നില്ല എന്ന് മാത്രം.

പറയത്തക്ക സസ്പെന്‍സോ, ചിരിക്കാനുള്ള മേമ്പൊടികളോ, വികാരനിര്‍ഭര രംഗങ്ങളോ ഒന്നുമില്ലാത്ത ഒരു ദുരന്ത ചിത്രമായി ഇത് പര്യവസാനിചില്ലെങ്കില്‍ മലയാള പ്രേക്ഷക സമൂഹത്തിന്‍റെ ആസ്വാദന നിലവാരത്തിന് സംഭവിച്ച വൈകല്യം എന്ന് പറഞ്ഞു മാത്രമേ നിശ്വസിക്കാന്‍ കഴിയൂ. റിലീസ് ചെയ്തു രണ്ടാം ദിവസമായ ഇന്ന് തന്നെ പ്രേക്ഷകപങ്കാളിത്തം തിയേറ്ററിന്‍റെ മൂന്നിലൊന്ന് പോലും ഇല്ലാത്തത് ഒരു നേര്‍രേഖ തന്നെയാണ്.

എഴുതിപ്പിടിക്കാന്‍ മേന്മകള്‍ ഒന്നും പ്രത്യേകിച്ച് ഇല്ലാത്തതിനാല്‍ ഈ ചെറിയ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

വാല്‍കഷണം: സിനിമ തിരഞ്ഞെടുക്കുന്നതില്‍ മകന്‍ കാണിക്കുന്ന സൂക്ഷ്മത എങ്കിലും മമ്മൂട്ടി കാണിച്ചില്ലെങ്കില്‍ ക്ലീറ്റസ്സുമാര്‍ ഇനിയും കടല് കടന്ന് വരും, കുഞ്ഞനന്തന്മാര്‍ വല്ലപ്പോഴും കട തുറന്ന് ലാഭം നേടുന്നത് കാത്ത് പ്രേക്ഷകര്‍ കാത്ത് നില്‍ക്കേണ്ടിയും വരും.

Sunday, September 01, 2013

ഡാഷനോവ...

[സിനിമാ പാരദൈസോ ഗ്രൂപ്പില്‍ ഗോകുല്‍ ദിനേശ് ഇട്ട കമന്‍റ് യഥാതഥമായി പോസ്റ്റുന്നു...]

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മാതാവിന്‍റെ സ്ഥാനത്ത് ആന്‍റണി പെരുമ്പാവൂരിന്‍റെ പേരും വെച്ച് ലാലേട്ടന്‍ തന്നെ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡാഷനോവ. ഇതെന്ത് ഡാഷിലെ പേരാണ് എന്ന് അത്ഭുതപ്പെടുന്ന ആരാധകരോട് സംവിധായകനായ റേഷന്‍ ആന്‍ഡ്രൂസിന് ഒന്നേ പറയാനുള്ളൂ- "പോയി പണി നോക്കടാ ഡാഷുകളേ" എന്നായിരിക്കും അത് എന്ന് നിങ്ങള്‍ ഒരിക്കലും കരുതരുത്. തികച്ചും ന്യൂമറോളജി പ്രകാരം സെറ്റ് ചെയ്തിരിക്കുന്ന പേരാണിത്. അല്ലാതെ ഇതിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും "ഇല്ലാതില്ല". പതിവുപോലെ ആശിര്‍വാദ് സിനിമാസിന്‍റെ ഈ ചിത്രത്തിലും കേരളത്തിലെ ബ്രഹ്മാണ്ട നായകന്‍ ലാലേട്ടന്‍ തന്നെ നായകനാവുന്നു...

മധുരയിലെ പൂ മാര്‍ക്കറ്റിലെ പ്രശസ്ത പൂ കച്ചവടക്കാരനാണ് ഡാഷനോവ എന്നറിയപ്പെടുന്ന ദാമോദരന്‍.,. തന്‍റെ ലോഡുമായി ഷോര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന ദാമുവിനെ കാണാന്‍ നാട്ടിലുള്ള പൂക്കാരികള്‍ കുട്ടയും പൊക്കി പിടിച്ചു സ്റ്റേഷനില്‍ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിച്ചി , കനകാമ്പരം തുടങ്ങിയ പൂക്കള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ ഭയങ്കര ഡിമാന്‍റ് ആയതിനാല്‍ പൂക്കള്‍ വിറ്റ് വിറ്റ് ഡാഷനോവ ഒരു ഭയങ്കര പണക്കാരന്‍ ആയിത്തീരുകയാണ്. പ്രണയം പുള്ളീടെ ഒരു വീക്നെസ് ആയതുകൊണ്ട് ഒരിക്കല്‍ ചന്തക്ക് പോയവഴിക്കു വാങ്ങിയ പ്രണയ ഫിലോസഫി പുസ്തകം പുള്ളി മനപ്പാഠമാക്കുന്നു. അതില്‍ നിന്നും വാരി വിതറിയ പ്രണയ ഫിലോസഫികള്‍ കേട്ട് അന്നാട്ടിലെ മൈല്‍ കുറ്റികള്‍ വരെ മയങ്ങിപ്പോയിട്ടുണ്ട് എന്നാണ് ഐതീഹ്യം. സ്ത്രീകളെ ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞ ശേഷം ടിഷ്യൂ പേപ്പര്‍ പോലെ വലിച്ചെറിയുക', എന്നതാണ് ഡാഷനോവയുടെ നയം. ഇതറിയാവുന്ന പണക്കാരായ സ്ത്രീകള്‍ പുള്ളി ഏതൊക്കെ നാട്ടില്‍ പോയാലും കൂടെ പോവുകയും പാവപ്പെട്ടവരായ സ്ത്രീകള്‍ പുള്ളി തങ്ങളുടെ നാട്ടിലേക്ക് വരുന്നതും കാത്ത് തങ്ങള്‍ക്കു റേഷന്‍ കിട്ടുന്ന വെളിച്ചെണ്ണ ദിവസവും കണ്ണില്‍ ഒഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഒരിക്കല്‍ കൂത്താട്ടുകുളത്ത് പൂ വില്ക്കാന്‍ പോയപ്പോള്‍ കൂത്താട്ടുകുളം അമ്മിണി എന്ന ടീനേജ് സുന്ദരിയില്‍ ആകൃഷ്ടന്‍ ആവുന്നു...

പക്ഷെ ഡാഷനോവയുടെ ഫിലോസഫിക്ക് കൌണ്ടര്‍ ഫിലോസഫി പറയുന്ന അമ്മിണിയില്‍ നോവ ആസക്തന്‍ ആകുന്നു. അമ്മിണിയെ വളക്കാന്‍ വേണ്ടി ഡാഷനോവ അമ്മിണി നാടോടി നൃത്തം പഠിപ്പിക്കുന്ന രാജാപ്പാട്ട് ഡാന്‍സ് സെന്‍ററില്‍ ജോയിന്‍ ചെയ്യുന്നു. വളരെ വേഗം തന്നെ നാടോടി നൃത്തം പഠിച്ചെടുത്ത് ഒരു "ഹൊയ്" യും വിട്ടിരിക്കുന്ന ഡാഷനോവയെ അമ്മിണിക്കും ഇഷ്ടപ്പെടുന്നു. പക്ഷെ ഡാഷനോവ ഒരു കൊച്ചു കുഞ്ഞാലിക്കുട്ടി ആണെന്ന് അറിയാവുന്ന അമ്മിണിയുടെ അമ്മാവന്‍ ഉല്‍ല്‍പലാക്ഷന്‍ മുതലാളി ആ ബന്ധത്തെ ആദ്യം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഇനിമുതല്‍ അമ്മിണി ഒഴികെ ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍ഡ്‌ "യുവര്‍ സിസ്റ്റേഴ്സ്" എന്ന കണ്ണോടെ മാത്രമേ താന്‍ നോക്കിക്കാണൂ എന്നുള്ള ഡാഷനോവയുടെ ഉറപ്പിന്‍മേല്‍ അമ്മാവന്‍ കീഴടങ്ങുന്നു. തന്‍റെ പ്രണയം അമ്മിണിയോടു തുറന്നു പറയാന്‍ പോകുന്ന വേളയില് ആ നിമിഷത്തില് അമ്മിണി കൂത്താട്ടുകുളം ജങ്ക്ഷനില്‍ ചാപ്ലി ബിജു എന്ന ഗുണ്ടാത്തലവന്‍റെ പെട്ടി ഓട്ടോ ഇടിച്ചു മരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കല്യാണം കൂടാന്‍ കൂത്താട്ടുകുളത്ത് എത്തുന്ന ഡാഷനോവ അറിയുന്നു കിളിമാനൂര്‍ കൊട്ടരത്തിലെ കിരീടവും ചെങ്കോലും അടിച്ചുമാറ്റാന്‍ ചാപ്ലി ബിജുവും കൂട്ടരും പ്ലാന്‍ ഇടുന്നെന്ന് .കരടി സൈമണ്‍ , ഓന്ത് ഗോപാലന്‍ , തീക്കൊള്ളി രാജപ്പന്‍ എന്നിവര്‍ക്ക്, യഥാക്രമം പറവൂര്‍ ശാന്ത, വടുതല വല്‍സല, കോതമംഗലം കുമാരി എന്നീ ടീനേജ് സുന്ദരികളെ ലൈന്‍ ആക്കി കൊടുക്കുന്നു ഡാഷനോവ. ഈ സുന്ദരികളുടെ വലയില്‍ വീഴുന്ന കാമുകന്മാരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഡാഷനോവ ഒരു പാട്ട് പാടുന്നു. "ഓമന ചേച്ചി ഉമ്മ വെക്കുമ്പോള്‍ ഇഷ്ട നോവാണ് പ്രണയം"...
ശേഷമുള്ള ത്രസിപ്പിക്കുന്ന രംഗങ്ങള്‍ പറയാനോ കേള്‍ള്‍ക്കാനോ എനിക്കും നിങ്ങള്‍ക്കും ത്രാണി ഇല്ലാത്തതിനാല്‍ ശേഷം സ്ക്രീനില്‍,..!!!

ഈ ചിത്രത്തിന് വല്ല മുന്‍കാല ചിത്രങ്ങളുമായി സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം. ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ജീവിക്കാന്‍ പോകുന്നവരോ അതുമല്ലെങ്കില്‍ ഇനി ജീവിക്കാന്‍ സാധ്യത ഇല്ലാത്തവരുമായി വല്ല സാദൃശ്യം തോന്നുകയാണെങ്കില്‍ അതും മനപ്പൂര്‍വം തന്നെ. 

Tuesday, August 27, 2013

കണ്ണുള്ളവർ വായിക്കുക...

ഞാൻ ഒരു തവണ എറണാകുളത്ത് നിന്നും എങ്ങനെ വീട്ടില് പോണം എന്ന് ആലോചിച്ചു നിൽക്കുന്നു. ട്രെയിൻ വേണോ, ബസ്‌ വേണോ എന്നാണ് കണ്‍ഫ്യൂഷൻ. പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ആണ് നിൽപ്പ്. ഒരുപാട് കോളേജുകൾ ചുറ്റുവട്ടത്തുള്ള സ്ഥലം ആണ് പെരുമ്പാവൂർ. അവിടെ ഏറ്റവും കൂടുതൽ കാണാനാവുക നല്ല സുന്ദരികളായ എഞ്ചിനീയറിംഗ് വിദ്യാർഥിനികളെയും പിന്നെ പ്ലൈവുഡ്‌ ഫാക്ടറികളിൽ പണിക്കു വരുന്ന ബീഹാർ,ബംഗാൾ സ്വദേശികളെയും ആണ്. അപ്പോഴാണ്‌ ഒരു പഴയ പെണ്‍സുഹൃത്ത്‌ വിളിച്ചത്.

ഇപ്പ ങ്ങള് ചിലരെങ്കിലും വിചാരിക്കും ഞാനും ഓളും തമ്മില് ലൈൻ ആണെന്ന്. ഓളുടെ കല്യാണം കഴിഞ്ഞ് മൂത്ത കൊച്ച് നല്ല കോയിക്കോടൻ തെറികള് വിളിച്ചു തുടങ്ങിട്ട്ണ്ട്. രണ്ടാമത് ഒരു ആണ്‍കൊച്ചിനുള്ള കാത്തിരിപ്പ് തൊടങ്ങീട്ട് കൊറച്ചു നാളായി. അതോണ്ട് ആരും ആ വിവാഹിതയെ കുറിച്ച് അസഫ്യം പറയല്ലേ. ഓളുടെ കെട്ടിയോൻ അങ്ങ് ദുഫായിൽ അറഫിയുടെ ഇടംകൈ ആണ്. അതും മറക്കരുത്. 

ഓള് വിളിച്ച് അങ്കമാലി ടൌണ്‍ അറിയുമോ എന്ന്. ഇതിലിത്ര അറിയാൻ എന്തിരിക്കുന്നു എന്ന് ഞാൻ. അവളുടെ കൂടെ കുറച്ചു നേരം അങ്കമാലി സ്റ്റാൻഡിൽ വായും പൊളിച്ചു നിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ആളെ ആക്കുന്ന തരത്തിൽ ഒരു ചോദ്യവും. സംഭവം എന്തോ സാധനം ഒരാൾക്ക്‌ എത്തിക്കാൻ ആണ്. എനിക്ക് ഒരു ചിക്കൻ ബിരിയാണി മേടിച്ചു തരാം എന്ന വാഗ്ദാനം ഫലിച്ചു. നോം സമ്മതിച്ചു. ഞാൻ അങ്ങനെ പെരുമ്പാവൂര് നിന്നും ഒരു തൃശ്ശൂർ ബസ്സിൽ അങ്കമാലി വന്നിറങ്ങി. ഓള് കൊച്ചിനേം കൊണ്ടായിരിക്കും വരാ ന്നു വച്ച് ഞാൻ കൊറച്ചു മുട്ടായി ഒക്കെ മേടിച്ചു. പക്ഷെ, മൂപ്പത്തിയാര് ഒറ്റക്കായിരുന്നു. എന്തായാലും ഞങ്ങള് അങ്കമാലി സ്റ്റാൻഡിൽ അങ്ങനെ  മുട്ടായി ഒക്കെ തിന്നങ്ങനെ നിന്നു.ഏറണാകുളം ആയ കാരണവും അവിടെ ആണും പെണ്ണും നിന്നാൽ രണ്ട് സുഹൃത്തുക്കൾ എന്ന നിലക്ക് ആളുകള് കണ്ടോളും എന്ന ധൈര്യം ഉള്ളത് കൊണ്ട് ഞങ്ങൾ അവിടെ നിന്ന് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഈ കാര്യത്തിൽ എനിക്ക് ഏറണാകുളം നിവാസികളോട് തികഞ്ഞ ആദരവുണ്ട്. എന്‍റെ നാട്ടിലൊക്കെ ഞാൻ ഇങ്ങനെ ഒരു പെണ്ണുമായി സംസാരിച്ചു നിന്നാ പിന്നെ പെണ്ണ് കെട്ടാൻ നേരത്ത് നാട്ടുകാര് എന്തൊക്കെ കഥ പറയും എന്ന് പറയാൻ പറ്റില്ല. ആ പെങ്കൊച്ചിന്‍റെ സ്ഥിതിയും മോശം ആകും. ഇപ്പഴത്തെ പെങ്കുട്ട്യോൾടെ ഒക്കെ ധൈര്യേ എന്നോ ആ പെണ്ണിന്‍റെ അഹമ്മതി എന്നോ അതുമല്ലെങ്കിൽ അതിലും മോശം വല്ല കമന്‍റും മനസ്സില് പറഞ്ഞു കൊണ്ടാണ് ഓരോ കണ്ണുകളും കടന്നു പോകുക. അതൊരു പക്ഷെ, ഒന്നുമറിയാത്ത ഒരു പറ്റം ഗ്രാമീണരുടെ നിഷ്കളങ്കത തന്നെയാകാം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. പക്ഷെ, ഇവിടെ കഥ അതല്ല. ആർക്കും അന്യനെ കുറിച്ച് ആധിയില്ല, ആവലാതിയില്ല, പരാതിയില്ല, പരിഭവമില്ല. വരുന്ന ബസ്സിനും പോകുന്ന ബസ്സിനും ഇടക്കുള്ള അൽപനേരം അവർ ചുറ്റും എന്ത് നടക്കുന്നു എന്ന് അധികമൊന്നും ശ്രദ്ധിക്കുന്ന പോലുമില്ല. നീണ്ടുനിവർന്നു കിടക്കുന്ന നഗരതിരക്കുകൾക്കിടയിൽ, റോഡിൽ വീഴുന്ന വെളിച്ചത്തിനിടയിലൂടെ നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ ഇടയിലും അൽപവസ്ത്രധാരികൾ എന്നോ അർധവസ്ത്രധാരികൾ എന്നോ ആക്ഷേപിക്കാവുന്ന ചുരുക്കം ചിലരെയേ കണ്ടിട്ടുള്ളൂ. തൽക്കാലം അതൊക്കെ എങ്ങനേലും വസ്ത്രം ധരിക്കട്ടെ, ആരുടെലുമൊക്കെ കൂടെ യാത്ര ചെയ്യട്ടെ. നമുക്ക് അങ്കമാലി സ്റ്റാൻഡിലേക്ക് തിരികെ വരാം.

മകള് എന്‍റെ താടി ഉള്ള ഫോട്ടോ കണ്ടിട്ട് എനിക്ക് 'ബിന്ദാദൻ' എന്നൊരു പേരിട്ട കഥയും ഒക്കെ പറഞ്ഞു കൊണ്ട് ഞങ്ങൾ നേരം കളഞ്ഞു.
തൊട്ടപ്പുറത്ത് കുറച്ച്  യുവാക്കൾ, കണ്ടാൽ തൊഴിൽരഹിതർ, ഏതു റിലീസ് പടത്തിനു പോണം എന്ന കൂലങ്കഷമായ ചർച്ചയിൽ ആണ്. ഞാൻ അവരെ ഒരിക്കലും കുറ്റം പറയില്ല, കാരണം ഞാനും ഒരുമാതിരി എല്ലാ പടങ്ങളും ഇത് പോലെ കൂട്ടമായി പോയി കാണുന്ന ആളാണ്‌..,. അവരുടെ സിനിമാ അഭിനിവേശം ഒരു കുറ്റമല്ലെങ്കിലും കയ്യിൽ പുകയുന്ന സിഗരട്ട് ചുരുൾ എന്തോ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അതിൽ നിന്നും ഉയരുന്ന പുക വായുവിൽ അലിഞ്ഞു ചേർന്ന് ഇല്ലാതാകുന്നതും നോക്കി അവർ ചര്‍ച്ച തുടർന്നു. എല്ലാ സിനിമയുടേം മുന്നേ സ്പോഞ്ചിൽ നിന്നും ടാർ പിഴിയുന്ന പോലെ കറുത്ത വെള്ളം പിഴിഞ്ഞിട്ടും ഇവന്മാർക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്ന് എന്‍റെ സുഹൃത്തും അത്ഭുതം പ്രകടിപ്പിച്ചു. 'പുകഞ്ഞു തീരുന്ന യൗവ്വനം' എന്ന് നോം ഇന്‍റലെക്ച്ച്വൽ സ്റ്റൈലിൽ കമന്‍റ് പറഞ്ഞു.

അപ്പോഴാണ്‌ ഒരു അന്ധൻ നടന്നു വരുന്നത് കണ്ടത്.കയ്യിൽ ഒരു കറുത്ത ബാഗ്‌.., ഒരു സ്റ്റീൽ റോഡ്‌., കറുത്ത കണ്ണട. തപ്പി തപ്പി ആണ് നടന്നു വരുന്നത്. മുന്നില് ആളുണ്ടോ എന്ന് മാത്രേ പുള്ളി നോക്കുന്നുള്ളൂ. നടക്കേണ്ട വഴിയൊക്കെ സുപരിചിതം. ഇത് പോലുള്ള മുഖങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. കയ്യില ചില്ലറ ഉണ്ടെങ്കിൽ മിക്കസമയത്തും വല്ലതും കൊടുക്കാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഞാൻ ചില്ലറ നീട്ടിയപ്പോ അയാളുടെ ഒരു ചോദ്യം : "സാർ, പത്തുരൂപ ഇല്ലേ?"
എനിക്ക് വല്ലാത്ത ദേഷ്യം വന്നു, ഞാൻ എന്തോ സാധനം മേടിച്ച് കൊടുക്കാൻ ബാക്കി ഉള്ള പണം പോലെ ആണ് ചോദിക്കുന്നത്. അവിടെ എല്ലാരുടെയും മുന്നില് വച്ച് ചീത്ത വിളിച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് വച്ച് ഞാൻ പത്ത് രൂപ അയാൾക്ക്‌ നൽകി. എന്നിട്ട് സുഹൃത്തുമൊത്തുള്ള സംസാരം തുടർന്നു. പെട്ടെന്ന് പുറകിൽ നിന്ന് തട്ടി വിളിച്ചു കൊണ്ട് ഒരാള് ലോട്ടറി ടിക്കറ്റ്‌ നീട്ടി. അത്രയും ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കോ എന്ന് ചോദിച്ചു കൊണ്ട് ലോട്ടറി വാങ്ങാതിരിക്കാറാണ് എന്‍റെ പതിവ്. പക്ഷെ, ആ നീട്ടിയ ലോട്ടറിയുടെ മറുതലക്കൽ ഞാൻ നേരത്തെ പറഞ്ഞ അന്ധൻ ആയിരുന്നു. എന്നിട്ട് ഒരു ചെറിയ ചിരിയോടെ അത് കൈമാറി കൊണ്ട് ഒരു ഡയലോഗും, ഒരു ജോലി ചെയ്യാൻ ഉള്ള ആരോഗ്യം ദൈവം നല്കിയിട്ടുണ്ട് സാർ. അത് കൊണ്ട് ആരുടേയും ഭിക്ഷ വാങ്ങാതെ ഇങ്ങനെ ചെറുതെങ്കിലും ഒരു തൊഴില് ചെയ്തു ജീവിക്കാൻ ആണ് ആഗ്രഹം. ശരിയാണ്, വിയർപ്പിന്‍റെ ക്ഷീണം അറിഞ്ഞവനല്ലേ ഭക്ഷണം രുചി അറിഞ്ഞു കഴിക്കാൻ പറ്റൂ.

ഇത് പറയുമ്പോ ആ മുഖത്ത് തെളിഞ്ഞ ഹീറോയിസം ഒരു സിനിമയിലും ഒരു നായകന്‍റെ മുഖത്തും ഞാൻ കണ്ടിട്ടില്ല. നേരത്തെ പുകഞ്ഞു കൊണ്ടിരുന്ന സിഗരട്ട് പിടിച്ച കൈകളിൽ നിന്നും അത് താഴെ വീണു. അവരെല്ലാവരും അവിശ്വസനീയതയോടെ അയാളെ നോക്കി. എന്‍റെ കാറ്റ് നേരത്തെ പറഞ്ഞ സിഗരറ്റിന്‍റെ പുകയെക്കാൾ മേലെ എത്തിയിരുന്നു. അപ്പോഴേക്കും സുഹൃത്ത്‌ കാണാൻ വന്ന ആൾ മൊബൈലിൽ വിളിച്ചു. വർണപകിട്ട് എന്ന സിനിമയിലെ "ആകാശങ്ങളിൽ വാഴും" എന്ന പാട്ടാണ് അവളുടെ റിംഗ് ടോണ്‍..,. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ ആ റിംഗ്ടോണ്‍ പശ്ചാത്തലസംഗീതം പോലെ പ്ലേ ചെയ്തു കൊണ്ടിരുന്നു. ദൈവത്തിനു സ്തുതി പറയുന്ന ആ ഗാനം ഇത്രയും അർത്ഥവത്തായി അതിനു മുൻപൊരിക്കലും എനിക്ക് തോന്നീട്ടില്ല. പിന്നീടുള്ള അന്വേഷണങ്ങളിൽ ഞാൻ അറിഞ്ഞു ആ മനുഷ്യൻ ഒരു ബിരുദധാരി ആണെന്ന്! അസൗകര്യങ്ങളുടെ ഇരുളിനെ കീറിമുറിച്ച് സൌകര്യങ്ങളുടെ വെളിച്ചം കണ്ടെത്തുന്ന ഇത് പോലുള്ള എല്ലാ വഴിവിളക്കുകൾക്കും ഈ എഴുത്ത് സമർപ്പിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...!!!

Sunday, August 25, 2013

'തിരശീലയില്‍::' : Take 1 - "മെമ്മറീസ്"

ഉദാത്തം എന്നോ ലോകോത്തരം എന്നോ ഒന്നും പറയാന്‍ പറ്റില്ലെങ്കിലും 'കടല്‍ കടന്ന് മാത്തുകുട്ടി', 'തലൈവാ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തെ തിരശീലയില്‍ കാണുമ്പോള്‍ കയ്യടിച്ചു പോകുന്ന ഒരു സാധാരണ
പ്രേക്ഷകസമൂഹം, അവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ. അതാണ്‌ ജീത്തു ജോസഫ്‌ എന്ന സമീപകാല ഹിറ്റ്‌ മേക്കര്‍ നമുക്ക് മുന്നില്‍ വയ്ക്കുന്ന പെരുന്നാള്‍ കാഴ്ച. ഒരു ദുരന്തം ആയി മാറിയ മാത്തുകുട്ടി ആയിരുന്നു ഈ പെരുന്നാളിന് എന്‍റെ ആദ്യ കാഴ്ച. പിന്നീട് മാസ് മസാല ഗണത്തില്‍ പെടുത്താവുന്ന, ആ നിലക്ക് എന്നെ തൃപ്തിപ്പെടുത്തിയ 'തലൈവാ'. ഏറ്റവും ഒടുവില്‍, 'മെമ്മറീസ്'.
ചില മുന്‍കാല ത്രില്ലറുകളെ ഓര്‍മപ്പെടുത്തുന്ന രീതി തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.  മുഖം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഗ്രാന്‍ഡ്‌ മാസ്റ്റര്‍.. എന്ന മികച്ച ത്രില്ലറുകളുടെ നിരയില്‍ തന്നെ ഇതിനും സ്ഥാനം. കുറ്റവാളിയുടെ ഭൂതകാലം, നായകന്‍ ബാധിക്കപ്പെടുന്ന കഥാഗതി, ഒടുവില്‍ നായകന്‍ ഇരയെ വലയില്‍ വീഴ്ത്തുക എന്നിവ മോഹന്‍റെ 'മുഖം', പദ്മരാജന്‍-'-ഭരതന്‍ കൂട്ടുകെട്ടിന്‍റെ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്', അഗതാ ക്രിസ്റ്റിയുടെ 'ABC Murders' എന്ന നോവല്‍ പൊളിച്ചെഴുതിയ ബി.ഉണ്ണികൃഷ്ണന്‍റെ 'ഗ്രാന്‍ഡ്‌ മാസ്റ്റര്‍' എന്നീ സിനിമകളില്‍ കണ്ട മെക്സിക്കന്‍ ത്രില്ലര്‍ രീതി തന്നെയാണ്.

ടൈറ്റില്‍ കാര്‍ഡിലെ ഗാനരംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ചിത്രീകരിച്ചു കൊണ്ട് ആദ്യം തന്നെ സംവിധായകന്‍ പ്രേക്ഷകരെ കഥയിലേക്ക്‌ ക്ഷണിക്കുന്നു. സംരക്ഷകന്‍ ആയ മേലുദ്യോഗസ്ഥന്‍ ആയി വിജയ രാഘവന്‍, ഉടക്കി നില്‍ക്കുന്ന ഓഫീസര്‍ ആയി സുരേഷ് കൃഷ്ണ, വില്ലറ്റിക്ക് നോട്ടങ്ങളുമായി ശ്രീജിത്ത്‌ രവി, ഈയടുത്ത കാലത്തെ ഏറ്റവും നല്ല അമ്മ വേഷത്തില്‍ കവിതാ കൃഷ്ണചന്ദ്രന്‍, നായകസഹോദരന്‍ എന്നിവരെല്ലാം ഭംഗിയാക്കി.ഇടയ്ക്ക് വന്നുപോയ മേഘ്ന രാജും മോശമാക്കിയില്ല. മദ്യപന്‍ ആയ നായകന്‍, ഒറ്റ രംഗത്തില്‍ പോലും പോലീസ് വേഷത്തില്‍ വന്നില്ലെങ്കിലും സ്വഭാവം കൊണ്ട് കഥാപാത്രത്തിന്‍റെ മുഴുവന്‍ രീതികളും പ്രേക്ഷകരില്‍ എത്തിച്ചു. പ്രിഥ്വിരാജ് എന്ന നടന്‍ പ്രകടിപ്പിച്ച കയ്യടക്കം അഭിനന്ദനാര്‍ഹം തന്നെ.

തുടര്‍ച്ചയായ കൊലപാതകങ്ങള്‍, തെളിഞ്ഞു വരുന്ന സാമ്യങ്ങള്‍, കുറ്റവാളിയില്‍ എത്തിച്ചേരുന്ന സന്ദര്‍ഭങ്ങള്‍, ഏറ്റുമുട്ടല്‍-, നായകന്‍ നേരിടുന്ന പ്രതിസന്ധികള്‍--'- ചുരുങ്ങിയ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാമെങ്കിലും രീതികള്‍ പതിവെങ്കിലും അതൊരിക്കലും കല്ല്‌ കടി ആകുന്നില്ല.

വളരെ സ്വാഭാവികമായ കുറ്റാന്വേഷണം കാണിച്ചു തന്ന 'ഡിറ്റക്ടീവ്', കുടുംബ ചിത്രമായ 'മമ്മി & മീ', പ്രപ്പോസല്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെ അതിമനോഹരമായ മലയാളം പതിപ്പും ഹാസ്യചിത്രവുമായ 'മൈ ബോസ്സ്'- ഈ മൂന്ന് ചിത്രങ്ങള്‍ക്കിപ്പുറം ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള മത്സരം ആണ് ഇവിടെ നടക്കുന്നത്. മികച്ച തിരക്കഥ, അതിലും മികച്ച സംവിധാനം- ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കാനും പ്രേക്ഷകരെ മുഴുവന്‍ സമയവും സീറ്റിന്‍റെ അഗ്രത്ത് തന്നെ നിര്‍ത്താനും ഈ ചിത്രത്തിന് കഴിയുന്നതും ഈ ഘടകങ്ങള്‍ കൊണ്ട് തന്നെ.

ഒരു ബുക്ക് ഷെല്‍ഫില്‍ നിന്നും പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കുന്നതടക്കം അല്ലറ ചില്ലറ രംഗങ്ങളൊഴിച്ചാല്‍ ഒരു വിധത്തിലെല്ലാം ക്ലീഷേരഹിതവും സ്വാഭാവികവും ആയ കഥാസന്ദര്‍ഭങ്ങള്‍ തന്നെ ആണ് ചിത്രത്തെ നയിക്കുന്നത്. ക്ലൈമാക്സില്‍ നായകന്‍ ഇരയെ വീഴ്ത്തുന്ന രീതിയും കയ്യടി നേടുക തന്നെ ചെയ്യുന്നു. ഇന്ന് വരെ അധികം ചിത്രീകരിക്കാത്ത പെണ്‍കൌമാരത്തിന്‍റെ അതിലൈംഗിക ചിന്തകള്‍ കഥാഗതിയില്‍ അശ്ലീലം ആകാതെ കൂട്ടി ചേര്‍ത്ത രീതിയും സംവിധായകന്‍റെ മികവിന് നേര്‍സാക്ഷ്യം തന്നെ.

ഈ ചിത്രം ഒരേ സമയം പ്രിത്വിരാജ് എന്ന നടന്‍റെയും ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തിന്‍റെയും അഥവാ സംവിധായകന്‍റെയും വിജയം തന്നെ ആണ്. ഒരു മികച്ച ചിത്രം എന്ന നിലക്ക് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട 'ദൃശ്യം' എന്ന അടുത്ത ചിത്രത്തിന് തയ്യാറെടുക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള നല്ലൊരു ചിത്രം നല്‍കാന്‍ ജീത്തു ജോസഫ്‌ എന്ന സംവിധായകന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, ആശിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...

ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!

ലോകത്ത് എവിടെ ചെന്നാലും മലയാളിക്ക് ഒരു സ്വഭാവം ഉണ്ട്. പറ്റുമെങ്കില്‍ മലയാളി ആണെന്നത് പുറത്ത് അറിയാതിരിക്കണം. നമുക്ക് മാത്രേ ഈ ഒരു പ്രത്യേകത ഉള്ളൂ എന്ന് തോന്നുന്നു. ബംഗലൂരുവിലോ മറ്റേതെങ്കിലും മെട്രോയിലോ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അറിയാമായിരിക്കും. നമ്മള് സകല ദൈവങ്ങളെയും വിളിച്ച് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഒക്കെ വച്ച് സര്‍ക്കസ് നടത്തി കഴിയുമ്പോ ആയിരിക്കും മനസ്സിലാക്കുന്നത് നമ്മള് വിഡ്ഢി ആയി എന്ന്. മുന്നിലിരിക്കണത് വല്ല ചങ്ങനാശ്ശേരിക്കാരന്‍ നസ്രാണിയോ പാലക്കാടന്‍ പട്ടരോ പട്ടത്തിയാരോ അതുമല്ലെങ്കില്‍ വല്ല മലബാറുകാരന്‍ കോയയോ ആണെന്ന്. ഞാന്‍ പണ്ട് ലാപ്ടോപ് മേടിച്ച് ഒരു സര്‍വീസ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച സംഭവം പറയാം...
കോളേജില്‍ പടിച്ചോണ്ടിരുന്നപ്പോ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്. കണ്ട കസ്ടമര്‍ കെയര്‍ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറില്‍ ഒക്കെ വിളിക്കുക, ഇംഗ്ലീഷ് നല്ല അലമ്പായിട്ട് സംസാരിക്കുക. അവര് മലയാളം സംസാരിക്കണ സമയത്ത് കട്ട് ചെയ്യുക. ഇതിന്‍റെ ഭാഗമായി ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള ശേഷി ഒത്തിരി മെച്ചപ്പെട്ടതും പല കാര്യങ്ങളും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ പഠിച്ചതും മറുവശം. അങ്ങനെ അങ്ങനെ ഒത്തിരി നാളുകളുടെ കാത്തിരിപ്പിനൊടുവില്‍, ഒത്തിരി ആളുകളുടെ അനുമതിക്കൊടുവില്‍, ഞാനും സ്വന്തമായി ഒരു ലാപ്‌ ടോപ്‌ മേടിച്ചു. കീ ബോര്‍ഡ്‌ കേടായ, കാമറ കേടായ തോഷിബ എന്ന എന്‍റെ ആദ്യത്തെ സഹചാരിയെ അമ്മയും അച്ഛനും കൈപ്പെടുത്തിയപ്പോള്‍, എനിക്ക് പകല് മുഴുവന്‍ കുത്തിപ്പിടിചോണ്ടിരിക്കാനും രാത്രി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനും വേണ്ടി ഒരുവള്‍.-,- ലെനോവോ. നിറം കറുപ്പാണെങ്കിലും ആളൊരു പുലി ആണ്. മേടിച്ച സമയത്തൊക്കെ വന്‍ ശ്രദ്ധ ആയിരുന്നു. പൊടി ഉള്ളിടത്ത് വക്കില്ല, സ്ക്രീന്‍ എല്ലാ ദിവസവും തുടച്ചു മിനുക്കി കുട്ടപ്പന്‍ ആയി കൊണ്ട് നടന്നു. ഇടയ്ക്ക് ഇത്തിരി സ്ലോ ആയോ എന്നൊരു സംശയം. അപ്പൊ ഒന്ന് സര്‍വീസ് ചെയ്യാന്‍ തീരുമാനിച്ചു. ഉടനെ തന്നെ അവരുടെ ടോള്‍ ഫ്രീ നമ്പര്‍ കണ്ടു പിടിച്ച്
വിളിച്ചു. അപ്പുറത്ത് ഒരു മലയാളി ശബ്ദത്തെ പ്രതീക്ഷിച്ചാണ് ഞാന്‍ വിളിച്ചത്. ഓളാണെങ്കില്‍ മുടിഞ്ഞ ഇംഗ്ലീഷ്. ഞാന്‍ വിളിച്ചു മൂന്നാമത്തെ റിങ്ങിന് ആ ചേച്ചി കോള്‍ എടുത്തു.
"ഹലോ, ഗുഡ് മോര്‍ണിംഗ്, ലെനോവോ സര്‍വീസ് സെന്‍റര്‍, വാട്ട് കാന്‍ ഐ ടൂ ഫോര്‍ യൂ?"
ഈ ചോദ്യം കേട്ടപോ തന്നെ രാവിലെ കഴിച്ച പുട്ടും കടലയും തലേന്ന് രാത്രി കഴിച്ച ചപ്പാത്തിയും വരെ ദഹിച്ചു. പണി പാളി എന്ന് മനസ്സിലായി. നല്ല ശബ്ദം, ഞാന്‍ മനസ്സില്‍ ഒരു കാജല്‍ അഗര്‍വാള്‍ ടൈപ്പ് പെണ്ണിനെ സ്വപ്നം കണ്ടു സംസാരിച്ചു തുടങ്ങി. അങ്ങനെ ഇംഗ്ലീഷ് അറിയില്ല എന്ന കാരണം കൊണ്ട് തോറ്റ് പിന്മാറാന്‍ ഞാനും ഒരുക്കമല്ലായിരുന്നു. മ്മള് ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ശ്രീധരന്‍ മാഷെയും സവിത ടീച്ചറെയും മനസ്സില്‍ ധ്യാനിച്ച് അങ്ങോട്ട്‌ പെടച്ചു.
"Ya, Mam, I have got some troubles with my laptop."
"OK Sir, Model name please."
"Z570"
"So, what's the issue sir?"
"It appears to be slower than the usual performance."
"Ok Sir, hold on."
ഇത്രയും പറഞ്ഞ് ആ ചേച്ചി വേറെ എന്തോ പറഞ്ഞു കൊടുക്കാന്‍ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തു. ഞാന്‍ ശ്വാസം നേരെ വിട്ടു. ഞാന്‍ ടൈപ്പ് ചെയ്യുമ്പോ ഉള്ള ഒഴുക്കൊന്നും സംസാരിക്കുമ്പോ ഉണ്ടായിരുന്നില്ല. ആ ചേച്ചി പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം പൊട്ടി ഒഴുകുന്ന പോലെ സംസാരിച്ചപ്പോ ഞാന്‍ വായില്‍ പാതി വെന്ത, ചൂടുള്ള ഉരുളക്കിഴങ്ങ്‌ ഇട്ട പോലെ ആണ് സംസാരിച്ചത്. ആ ചേച്ചി എന്തോ പാക്കിസ്ഥാന്‍കാരോട് പെരുമാറണ പോലെ ആണ് പെരുമാറിയത്. അത്ര മുടിഞ്ഞ ഇംഗ്ലീഷ്. കൂടെ നിക്കണ സുഹൃത്തുക്കള്‍ ഒക്കെ എന്‍റെ വാസും ഈസും യായും എക്സ്ക്യൂസ് മീയും ഒക്കെ കേട്ട് ചിരിച്ച് മറിഞ്ഞു. എനിക്കാണെങ്കില്‍ സച്ചിന്‍റെ മുന്നില്‍ പെട്ട ഷെയിന്‍ വോണിന്‍റെ അവസ്ഥ. തോറ്റ് കൊടുക്കാനും മനസ്സില്ല, എന്നാ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. ആകെ മൊത്തത്തില്‍ ഒരു ജഗ പൊഗ.
ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോ ഞാന്‍ അലറി :
"മിണ്ടാതിരിയെടാ പന്നീ, അല്ലെങ്കീ തന്നെ ഈ ശവം എന്താ പറയണേന്നു പിടിത്തം കിട്ടണില്ല. അവള്‍ടെ അമ്മേടെ ഒരു ഇംഗ്ലീഷ്. ഇതിന്‍റെ ഒക്കെ റേഷന്‍ എവിടുന്നാ ആവോ..!!"
അപ്പുറത്ത് നിന്നും ആ ചേച്ചി :
"ഹേ മിസ്റ്റര്‍, സൂക്ഷിച്ചു സംസാരിക്കണം."
വേറെ ചിലതും കൂടി പറഞ്ഞു. അതൊക്കെ 'ബീപ്പ്' ശബ്ദം അര്‍ഹിക്കുന്നവ ആയിരുന്നു എന്ന്‍ മാത്രം മനസ്സിലാക്കുക. തെറി വിളി കേട്ടിട്ട് പുള്ളിക്കാരിടെ വീട് കൊടുങ്ങല്ലൂര്‍ ഭാഗത്ത് എവിടെയോ ആണെന്ന് തോന്നുന്നു..!!! 
എന്തായാലും ഞാന്‍ അപ്പ തന്നെ കോള്‍ കട്ട് ചെയ്തു, അതില്‍ പിന്നെ ഞാന്‍ ലാപ്ടോപ് ഒന്ന് സര്‍വീസ് ചെയ്തിട്ട് പോലുമില്ല'
കളി നമ്മളോടോ? ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!        

Tuesday, August 20, 2013

കളി നമ്മളോടോ...!!!

സങ്കടപ്പെടരുത്...
എല്ലാ ലൈക്കും അവസാനിക്കുന്ന ഒരു കാലം വരും.
കമന്‍റുകള്‍ ചില ഓര്‍മ്മപെടുത്തലുകള്‍ മാത്രമാവും...
എല്ലാ ബന്ധങ്ങളും പതിയെപ്പതിയെ അകന്നകന്നുപോകും.
നഗ്നമായ ഏകാന്തതയുടെ ആലിംഗനത്തിൽ നീയമരും.
ഇടയ്ക്കിടെ അപരത്വമോ അപാരതയോ മാത്രം വിരുന്നുവരും.
ഒടുവിൽ, വിജനമായ, വിരക്തമായ ഒരു ഒറ്റയടിപ്പാതയിലൂടെ നീ മടങ്ങും.!!!
അന്ന് അവള്‍ വരും, മനസ്സിന്‍റെ മരുപ്പച്ചയില്‍ നിന്നെ ഒരുപാട് പുഞ്ചിരിപ്പിച്ചവള്‍...,...
നിന്‍റെ സ്വപ്നങ്ങള്‍ക്ക് തണുപ്പേകിയവള്‍.,...
നിന്‍റെ ദിനരാത്രങ്ങള്‍ക്ക് അനാവശ്യമായ അര്‍ഥവും പ്രതീക്ഷയും നല്‍കിയവള്‍...,...
അവള്‍ വശ്യമായ പുഞ്ചിരിയോടെ ആ ചരട് നിന്‍റെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറയും :
"സഹോദരാ, ഹാപ്പി രക്ഷാബന്ധന്‍.,..!!!"
അപ്പൊ ഐഡിയ മൊബൈലിന്‍റെ പരസ്യത്തിലെ പോലെ അവളുടെ, ആ കള്ളബടുവയുടെ മൊബൈല്‍ നമ്പര്‍ മേടിക്കുക...
ഒന്നുമില്ലെങ്കിലും ഏറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്സിന്‍റെയോ മറ്റേതെങ്കിലും തീവണ്ടിയുടെയോ ചുവരുകളില്‍ അശ്ലീലമായി അവളുടെ നമ്പര്‍ നല്‍കാം...
പ്രതികാരത്തിന്‍റെ ന്യൂ ജനറേഷന്‍ മുഖം...
കളി നമ്മളോടോ...!!!

[മുഖപുസ്തക സുഹൃത്ത്‌ ജിഗീഷ് കുമാരന്‍ ചേട്ടന്‍  ആണ് ആദ്യവരികള്‍ക്ക് വഴിമരുന്നിട്ടത്, അതിന് നന്ദി മാത്രേ ഉള്ളൂ ട്ടോ. ;) ]

Saturday, August 17, 2013

ഒരു കള്‍ട്ട് പെണ്ണ് കാണല്‍....,...


[കള്‍ട്ട് സിനിമാ യുഗത്തിലെ ഒരു പെണ്ണ് കാണല്‍...,...
എന്‍റെ സുഹൃത്തും കള്‍ട്ട് സിനിമാ പ്രേമിയുമായ 
അബുക്കാക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...
'സന്ദേശം' എന്ന സിനിമയിലെ വിപ്ലവകാരിയുടെ പെണ്ണ് കാണല്‍ രംഗം ആണ് ഈ പോസ്റ്റിന് പ്രചോദനം...]

ബ്രോക്കര്‍ 
: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. കള്‍ട്ടിന്‍റെ കാര്യം മിണ്ടരുത്. ഗള്‍ഫില്‍ ആണ്, റിയാല് ഉണ്ടാക്കും എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്.
അബുക്കാ: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
പെണ്ണിന്‍റെ അച്ഛൻ: എന്താ?
ബ്രോക്കര്‍: ഒന്നുമില്ല. ചില പ്രവാസ കാര്യങ്ങൾ പറയുകയായിരുന്നു.
അബുക്കാ: അല്ല. ഓണ്‍ലൈന്‍ കള്‍ട്ട് സിനിമാ പ്രേമികള്‍ക്കിടയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
ബ്രോക്കര്‍: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
അബുക്കാ: തമാശയ്ക്കോ? കള്‍ട്ട് സിനിമകള്‍ എന്‍റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഉറക്കമൊഴിച്ച് കള്‍ട്ട് കാണുന്ന സിനിമാ പാരടിസോക്കാരുടെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. 'കൂട്ടുകാര്‍' എന്നുപറയുന്ന കള്‍ട്ട് കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ "സിംഹാസനം", 'റോബോ'. ശങ്കര്‍ സാറിന്‍റെ സിനിമ. അതുമല്ലെങ്കിൽ ലിവിംഗ് ടുഗതര്‍.? എന്താ സിനിമ കാണുന്ന ശീലം ഇല്ലേ?
പെണ്ണിന്‍റെ അച്ഛൻ: അതൊക്കെയുണ്ട്. കിരണ്‍ ടി.വി.യിലും ഏഷ്യാനെറ്റ്‌ മൂവീസിലും വരുന്ന മിക്ക സിനിമകളും ഇവിടെ ഞങ്ങളെല്ലാവരും കാണാറുണ്ട്.
അബുക്കാ: അത്രേയുള്ളൂ? ശരി. കണ്ട സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതാണ്?
പെണ്ണിന്‍റെ അച്ഛൻ: ഏതാ മോളേ?
പെണ്ണ്: അത്...
അബുക്കാ: അത്?
പെണ്ണിന്‍റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് ലാലേട്ടന്‍റെ ലോക്പാല്‍.,..
അബുക്കാ: ലോക്പാലോ? അതെന്ത് പാലാണ്?
ബ്രോക്കര്‍: അതേതെങ്കിലും ഫോറിൻ പാലായിരിക്കും.
പെണ്ണിന്‍റെ അച്ഛൻ: ഷാജി കൈലാസിനെയും ഫാസിലിനെയും മോൾക്ക് വല്യ ഇഷ്ടാ.
അബുക്കാ: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട്
വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. സിനിമാ പാരടിസോക്ലബ്ബില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു കള്‍ട്ട് പോസ്റ്റില്‍ കുട്ടിയെ ടാഗ് ചെയ്യും,. കുട്ടിയൊരു ലൈകും പോക്കും ഇങ്ങോട്ടറിയിക്കണം, കൂടെ "നമ്മളെന്താടാ ഇങ്ങനെ" എന്ന കള്‍ട്ട് ഡയലോഗും. അതിനുശേഷം അരമണിക്കൂർ നേരം എന്‍റെ കള്‍ട്ട് സിനിമാ പ്രേമി സഹോദരങ്ങള്‍ കള്‍ട്ട് ഗാനങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു കള്‍ട്ട് റിവ്യൂവും. ചടങ്ങ് തീർന്നു. ഞാനധികവും ഇന്‍റര്‍നെറ്റിലായിരിക്കും- സിനിമാ പാരടിസോവിൽ. ശ്രീമാൻ സജി സുരേന്ദ്രന്‍ അവര്‍കളുടെ 'ഹസ്ബണ്ട്സ് ഇന്‍ ഗോവ' എന്ന കള്‍ട്ട് കണ്ടിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. കള്‍ട്ട് വിരോധികള്‍ ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ഫേസ്ബുക്കോ ഗൂഗിള്‍ പ്ലസ്സോ ഉപേക്ഷിക്കേണ്ടി വരാം. ഒരു കള്‍ട്ട്ടെ പ്രേമിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടിക്ക്, പേജുകളില്‍ കള്‍ട്ട് റിവ്യൂകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണിച്ചുകൊടുക്കേണ്ടി വരും.

പെണ്ണിന്‍റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. ബ്രോക്കറൊന്നിങ്ങ് വന്നേ. [ബ്രോക്കറോട്] താനൊരു ഭ്രാന്തനെയാണോ എന്‍റെ മോൾക്ക് ഭർത്താവായി കൊണ്ടുവന്നിരിക്കുന്നത്?
ബ്രോക്കര്‍: എന്നോട് ക്ഷമിക്കണം. ഇത്രയും കള്‍ട്ട് ആക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
പെണ്ണിന്‍റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ട കള്‍ട്ട് കിട്ടും, പറഞ്ഞേക്കാം.
ബ്രോക്കര്‍: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [അബുക്കാനോട്‌],] എണീറ്റേ, പോവാം.
അബുക്കാ: എന്‍റെ പോസ്റ്റിനോടുള്ള കുട്ടിയുടെ റിവ്യൂ അറിഞ്ഞില്ല.
ബ്രോക്കര്‍: റിവ്യൂ അറിയാൻ കാത്തുനിന്നാല്‍ തിയേറ്റര്‍ പൂട്ടേണ്ടി വരും, അതു കുഴപ്പം ചെയ്യും.
അബുക്കാ: അല്ല, എന്നാലും...
ബ്രോക്കര്‍: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം...

Thursday, August 15, 2013

സ്വാതന്ത്ര്യദിനാശംസകള്‍.....,...

രംഗം ഒന്ന്:
പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്‌..., പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...
തിരുവനന്തപുരത്ത് നിന്നും വരുന്ന ബസ്‌ ആണ്.
മൂത്രം ഒഴിക്കാന്‍ ഡ്രൈവറും ചായ കുടിക്കാന്‍ കണ്ടക്ടറും പോയി.
അപ്പഴക്കും യാത്രക്കാര്‍ ബഹളം തുടങ്ങി.
പത്ത് മിനിറ്റ് പെരുമ്പാവൂരോ മൂവാറ്റുപുഴയിലോ സ്റ്റോപ്പ്‌ ഇല്ലാത്ത ലോങ്ങ്‌ റൂട്ട് ബസ്സുകള്‍ എന്‍റെ അറിവില്‍ ഇല്ല. എന്നിട്ടും പെറ്റ തള്ള സഹിക്കാത്ത സൈസ് തെറികള്‍ വായുവില്‍ ഉയര്‍ന്നു താണ്കൊണ്ടിരുന്നു.
ഒന്ന് ദാഹം മാറ്റാനോ ശങ്ക തീര്‍ക്കാനോ സ്വാതന്ത്ര്യം ഇല്ലാത്ത പാവങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് പാവം തോന്നി...!!!

രംഗം രണ്ട് :
ദതേ ബസ്‌..,.
ഇന്നലെ കണ്ട സിനിമയിലെ നായികയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ ചിരിക്കുന്ന മാന്യന്‍, യുവ കോളമന്‍, യുഗ്മംഗാധകന്‍ [നല്ല വാക്കല്ലേ, ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ], പ്രശസ്തന്‍ എന്ന് ഞാന്‍ മാത്രവും പൊതുശല്യം എന്ന് നാട്ടുകാര്‍ മൊത്തവും പറയുന്ന നിങ്ങള്‍ ഇപ്പൊ വായിക്കുന്ന ബഡായി പറയണ പഹയന്‍ പുത്തൂരത്ത്, അഥവാ നിങ്ങളുടെ സ്വന്തം സനീഷ് പുത്തൂരത്ത്. അപ്പുറത്തിരിക്കണ കെളവന്‍ എന്നെ വിളിച്ചുണര്‍ത്തീട്ട് ഒരു ചോദ്യം, "എന്താ മോനേ ചിരിക്കണേ" ന്ന്.
ഞാനും അവളും സ്വപ്നത്തില്‍ ഒരു പ്രണയഗാനം പാടാന്‍ തുടങ്ങുവായിരുന്നു. അങ്ങേര് അത് നശിപ്പിച്ചു. ഒരു ബസ്സില്‍ ഇരുന്ന് സ്വപ്നത്തില്‍ എങ്കിലും ഇഷ്ടമുള്ള പെണ്ണിനെ സ്വപ്നം കാണാന്‍ കല്യാണപ്രായം എത്തിയ ഒരു യുവാവിന് സ്വാതന്ത്ര്യം ഇല്ലേ? ;)

രംഗം മൂന്ന്‍ :
വീണ്ടും അതേ ബസ്‌.
ദിതവണ, ദിതിന്‍റെ ദപ്പുറത്തുള്ള സീറ്റില്‍ ഒരു ചേട്ടന്‍ ഇരുന്ന് നല്ല നടന്‍ പാലക്കാടന്‍ സ്ലാങ്ങില്‍ മൊബൈലില്‍ ഭാര്യയെ തെറി പറയുന്നു. നമ്മുടെ ബിജു മേനോന്‍ ഓര്‍ഡിനറി സിനിമയില്‍ പറയണ സെയിം സ്ലാങ്ങ്.
"എവിടെയാടീ നിയ്യ്‌?
വീട്ലോ? എന്നിട്ടാണ്ടീ ബസ്‌ പോണ ശബ്ദം?
പെട്ടക്ക് കിട്ടണ്ടെങ്കില്‍ പറഞ്ഞോ നീയ്യ്‌.
ഇന്‍റെ കുട്ടീനെ പിടിച്ചാണഡീ നിന്‍റെ ഒടുക്കത്തെ സത്യടല്.
'സ്വതന്ത്ര്യോ?', ഇതില് കൂടുതല്‍ എന്താന്നാണ്ടീ ഞാന്‍ നെനക്ക് ചീയണ്ടത്?
മിണ്ടണ്ട നീയ്. ഇയ്യ്‌ പറയണേല് എവിടെണ്ടെഡീ ന്യായം?
ഹൈ, അവള് വന്നിരിക്കണ് ഒരു ന്യായക്കാരി. "

പാവം ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സ്ത്രീ. കഷ്ടം തന്നെ അവരുടെ സ്ഥിതി.

ഇതൊക്കെ കേട്ട അവരുടെ അടുത്തിരിക്കണ ചേട്ടന് ചിരി അടക്കാന്‍ പറ്റിയില്ല.
ഉടന്‍ നമ്മടെ പാലക്കാടന്‍ ചേട്ടന്‍ ഒരു ചാട്ടം.
"ചിരിക്കട നീയ്യ്‌, ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോ കാണാന്‍ നെന്നെ പോലെ ഒരുപാടെണ്ണം ഉണ്ടാവും. ഒറ്റ ഒന്നങ്ക്ട് പൊട്ടുമ്പോ ലോകം തിരിയും നിനക്ക്. വേണടാ?
ഓരോരോ മോറന്‍മാര് ഇറങ്ങിക്കോളും, ആളെ ചിറ്റിക്കാനായിക്കൊണ്ട്."

സിനിമയിലെ സ്ലാങ്ങും ഈ ഡയലോഗും കേട്ട് ചിരിച്ച പാവം ഒരക്ഷരം മിണ്ടാതെ തിരിഞ്ഞിരുന്നു. ഒന്ന് ചിരിക്കാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം ഇല്ലേ?

രംഗം നാല് : ഇത്തവണ കാമറ ഫോക്കസ് ചെയ്യുന്നത് അങ്ങകലെ ചായക്കടയില്‍ ഉച്ചത്തില്‍ വച്ചിരിക്കുന്ന റേഡിയോ.
"ക്ലബ്ബീസ്, ക്ലബ് എഫ്.എം സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്കായി പ്രത്യേകം സമര്‍പ്പിക്കുന്നു. 'കശ്മീര്‍ തു, മേന്‍ കന്യാകുമാരി' എന്ന പാട്ട്."
എനിക്കതല്ല, ഈ പാട്ടും സ്വാന്തന്ത്ര്യ ദിനവും തമ്മില്‍ എന്ത് ബന്ധം, ഹലുവയും മത്തിക്കറിയും പോലെ. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എങ്കിലും നമുക്കുണ്ടല്ലോ, ഭാഗ്യം...!!!

ഇത് പോലെ എത്ര അസ്വാതന്ത്ര്യങ്ങള്‍ക്കിടയിലാ നമ്മുടെ ജീവിതം?
ദുസ്വാതന്ത്ര്യങ്ങളെക്കാള്‍ ഭേദമായ അസ്വാതന്ത്ര്യങ്ങള്‍ ഇപ്പോഴും ഒരുപാട് ഉണ്ടെങ്കിലും അവയ്ക്കിടയിലും നമ്മള്‍ അനുഭവിക്കുന്ന, അറിയാതെ പോകുന്ന സൌജന്യങ്ങള്‍ക്ക്, സ്വാതന്ത്ര്യത്തിന്, പൂര്‍വികര്‍ക്ക് നന്ദി, നല്ല സ്വാതന്ത്ര്യദിനാശംസകള്‍..,...

Saturday, August 10, 2013

തിരശ്ശീലക്കുമപ്പുറം : Take 1

താന്‍ നിര്‍മിച്ച മള്‍ടി-സ്റ്റാര്‍ സിനിമയോടൊപ്പം താന്‍ അഭിനയിച്ച സിനിമ പുറത്തിറക്കുക, സ്ക്രീനില്‍ മികവു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുക, ആ ചിത്രത്തെ ഏറ്റവും മികച്ച നിരയിലെക്കുയര്‍ത്തുക. ഇതൊരു പക്ഷെ, മറ്റൊരു അഭിനേതാവും പ്രകടിപ്പിക്കാത്ത ധൈര്യം ആണ്, ചങ്കൂറ്റം ആണ്. അത് കൊണ്ട് തന്നെ ആണ് മലയാളത്തിന്‍റെ 'പുതിയ മുഖം' ആയി പ്രിത്വി മാറുന്നതും.
അന്യഭാഷാ ചിത്രങ്ങളും താരപുത്രചിത്രവും മത്സരത്തിനുള്ള ഈ സമയത്ത് ഏറ്റവും പുറകിലാകും എന്ന് ഞാനടക്കം ഉള്ള വലിയൊരു സമൂഹം ചിന്തിച്ച ഒരു സിനിമ എല്ലാ ലാപ്പും വിജയകരമായി ഓടി പൂര്‍ത്തിയാക്കി ഒരു യോദ്ധാവിന്‍റെ കരുത്തോടെ നെഞ്ച് വിരിച്ചു നില്‍ക്കുമ്പോള്‍, മുന്‍പെങ്ങും ഇല്ലാത്തവിധം കയ്യടി നേടി മുന്നേറുമ്പോള്‍, അഭിമാനിക്കാവുന്നത് പ്രേക്ഷകര്‍ക്ക്‌ കൂടി ആണ്. മരം ചുറ്റി പ്രേമങ്ങളിലും മെഗാസ്റ്റാര്‍ കോപ്രായങ്ങളിലും ഒതുങ്ങി പോകുമായിരുന്ന കാഴ്ചാനുഭവങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇവിടത്തെ എഴുത്തുകാരെ, സംവിധായകരെ, നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത് ഈ പ്രേക്ഷക പ്രതികരണങ്ങള്‍ തന്നെ ആണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 'മലര്‍വാടി' ഇറങ്ങിയ സമയത്ത് ഒരു ചാറ്റ് ഷോ ഷൂട്ടിങ്ങിനിടെയുള്ള ഒരു സംഭാഷണത്തില്‍ ശ്രീ.വിനീത് ശ്രീനിവാസന്‍ ഒരു സ്വപ്നത്തെ കുറിച്ച് പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വലിയൊരു തരംഗം വരും.
[ഇനി പറയുന്ന വാചകം അടിവരയിടണം]
മള്‍ടി-സ്റ്റാര്‍ - അന്യ ഭാഷാ സിനിമകള്‍ക്കിടയില്‍, വലിയ ബഹളങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഒരു സിനിമക്ക് കഥ കൊണ്ടും പാത്രസൃഷ്ടി കൊണ്ടും ദൃശ്യ ഭാഷ കൊണ്ടും പുതുമ കൊണ്ടും വിജയിക്കാന്‍ ആകുന്ന സാഹചര്യം വരും.
പരുത്തി വീരനെ പുകഴ്ത്തിയ മലയാള പ്രേക്ഷകര്‍ക്ക്‌ അതിനേക്കാള്‍ മികച്ച കാഴ്ച നല്‍കാന്‍ സംവിധായകര്‍ മത്സരിച്ചു കൊണ്ടിരിക്കും.
അന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകള്‍ എന്തായാലും സിനിമാ നടന്മാരുടെത് മാത്രമാകില്ല.

ഈ അവസാനം പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങിയിരിക്കുന്നു, അതും മുകളില്‍ പ്രവചിച്ചതിലും നേരത്തെ തന്നെ...!!
ആളും ആരവവും ഇല്ലാതെ ഒറ്റക്കൊരു നടന്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ അടുത്തൊന്നും ഇങ്ങനെ നിറഞ്ഞ് കണ്ടിട്ടില്ല.
ആദ്യം 'രാജപ്പന്‍' എന്ന് കൂക്കി വിളിച്ചവരെ നിശ്ശബ്ദരാക്കി, പിന്നീട് സ്തബ്ദരാക്കി, തുടര്‍ന്ന് കയ്യടിപ്പിച്ചു, ഇപ്പൊ ഇതാ ജയ് വിളിപ്പിക്കുന്നു.
നന്ദി പ്രിത്വിരാജ്, ഒരു നടന്‍ എന്നതിലും അപ്പുറം താങ്കള്‍ കൈവരിക്കുന്ന വളര്‍ച്ച ഇനി നമ്മുടെ സിനിമയുടേതു കൂടി ആകുന്നു...
സിംഹഹൃദയങ്ങള്‍ പുഞ്ചിരിക്കട്ടെ, ആട്ടിന്‍കുട്ടിക്ക് നല്ല തീറ്റ കിട്ടട്ടെ, നീലാകാശം മിന്നല്‍പിണരുകള്‍ ഉതിര്‍ക്കട്ടെ...
എക്സ്പ്രസ്സ്‌ വേഗതക്ക് തലൈവന്‍ മറുപടി നല്‍കട്ടെ... 
നരസിംഹവും വല്ല്യെട്ടന്മാരും ഇനിയുമിനിയും മനസ്സ് നിറക്കട്ടെ...

ശുഭദിനം, നല്ല നമസ്കാരം. 

Wednesday, August 07, 2013

ഉത്തരാധുനിക ബ്ലോഗ്ഗറുടെ പെണ്ണുകാണല്‍....,...


[ഫേസ്ബുക്ക്-ബ്ലോഗ്‌ യുഗത്തിലെ ഒരു പെണ്ണ് കാണല്‍...,...'സന്ദേശം' എന്ന സിനിമയിലെ വിപ്ലവകാരിയുടെ പെണ്ണ് കാണല്‍ രംഗം ആണ് ഈ പോസ്റ്റിന് പ്രചോദനം...]

ബ്രോക്കര്‍ 
: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. ബ്ലോഗിന്‍റെ കാര്യം മിണ്ടരുത്. എഞ്ചിനീയര്‍ ആണ്, വെബ്സൈറ്റ് ഉണ്ടാക്കും എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്.
നെറ്റിസണ്‍: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
പെണ്ണിന്‍റെ അച്ഛൻ: എന്താ?
ബ്രോക്കര്‍: ഒന്നുമില്ല. ചില ടെക്നിക്കല്‍ കാര്യങ്ങൾ പറയുകയായിരുന്നു.
നെറ്റിസണ്‍: അല്ല. ഓണ്‍ലൈന്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇടയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
ബ്രോക്കര്‍: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
നെറ്റിസണ്‍: തമാശയ്ക്കോ? ബ്ലോഗ്‌ എന്‍റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഉറക്കമൊഴിച്ച് എഴുതുന്ന ബ്ലോഗിംഗ് വർഗ്ഗത്തിന്‍റെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. 'അബസ്വരങ്ങള്‍' എന്നുപറയുന്ന ബ്ലോഗ്‌ വായിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വിഷ്ണുലോകം, 'ബെര്‍ളിത്തരങ്ങള്‍'. ബെര്‍ളി തോമസിന്‍റെ ബ്ലോഗ്‌.. അതുമല്ലെങ്കിൽ വള്ളിക്കുന്ന് ബ്ലോഗ്‌.? എന്താ നെറ്റ് നോക്കുന്ന ശീലം ഇല്ലേ?
പെണ്ണിന്‍റെ അച്ഛൻ: അതൊക്കെയുണ്ട്. വെബ്‌ ദുനിയയിലും ഈസ്റ്റ്‌ കോസ്റ്റിലും വരുന്ന മിക്ക ഗോസിപ്പുകളും ഇവിടെ ഞങ്ങളെല്ലാവരും വായിക്കാറുണ്ട്.
നെറ്റിസണ്‍: അത്രേയുള്ളൂ? ശരി. വായിച്ച ഗോസിപ്പുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗോസ്സിപ്പേതാണ്?
പെണ്ണിന്‍റെ അച്ഛൻ: ഏതാ മോളേ?
പെണ്ണ്: അത്...
നെറ്റിസണ്‍: അത്?
പെണ്ണിന്‍റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് വെബ്‌ദുനിയയിലെ '''രണ്‍.ബീര്‍-'-കത്രീന ബീച്ചില്‍..."'''...
നെറ്റിസണ്‍: കത്രീനാ ബീച്ചോ? അതെന്ത് ബീച്ചാണ്?
ബ്രോക്കര്‍: അതേതെങ്കിലും ഫോറിൻ ബീച്ചായിരിക്കും.
പെണ്ണിന്‍റെ അച്ഛൻ: പ്രവീണ്‍ ശേഖറിനേയും അരുണ്‍ ആര്‍ഷയെയും മോൾക്ക് വല്യ ഇഷ്ടാ.
നെറ്റിസണ്‍: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട്
വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫെയില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു പോസ്റ്റില്‍ കുട്ടിയെ ടാഗ് ചെയ്യും,. കുട്ടിയൊരു ലൈകും പോക്കും ഇങ്ങോട്ടറിയിക്കും. അതിനുശേഷം അരമണിക്കൂർ നേരം എന്‍റെ ബ്ലോഗ്‌ വായനക്കാര്‍ എന്‍റെ ബ്ലോഗ്ഗിലെ കവിതാപോസ്റ്റുകള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു പോസ്റ്റില്‍ കമന്‍റും. ചടങ്ങ് തീർന്നു. ഞാനധികവും ഇന്‍റര്‍നെറ്റിലായിരിക്കും- ബ്ലോഗ്ഗിൽ. ശ്രീമാൻ കെ.പി.സുകുമാരന്‍ മാഷുടെ 'ശിഥില ചിന്തകള്‍' എന്ന ബ്ലോഗ്‌ വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. ഓഫ്‌-ലൈന്‍ എഴുത്തുകാര്‍ ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ഫേസ്ബുക്കോ ഗൂഗിള്‍ പ്ലസ്സോ ഉപേക്ഷിക്കേണ്ടി വരാം. ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടി, പേജുകളില്‍ കമന്‍റുകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണിച്ചുകൊടുക്കേണ്ടി വരും.

പെണ്ണിന്‍റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. ബ്രോക്കറൊന്നിങ്ങ് വന്നേ. [ബ്രോക്കറോട്] താനൊരു ഭ്രാന്തനെയാണോ എന്‍റെ മോൾക്ക് ഭർത്താവായി കൊണ്ടുവന്നിരിക്കുന്നത്?

ബ്രോക്കര്‍: എന്നോട് ക്ഷമിക്കണം. ഇത്രയും ലിങ്കിടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
പെണ്ണിന്‍റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ട പോസ്റ്റ്‌ കിട്ടും, പറഞ്ഞേക്കാം.
ബ്രോക്കര്‍: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [ബ്ലോഗ്ഗറോട്] എണീറ്റേ, പോവാം.
നെറ്റിസണ്‍: എന്‍റെ പോസ്റ്റിനോടുള്ള കുട്ടിയുടെ കമന്‍റ് അറിഞ്ഞില്ല.
ബ്രോക്കര്‍: കമന്‍റ് അറിയാൻ കാത്തുനിന്നാല്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യേണ്ടി വരും, അതു കുഴപ്പം ചെയ്യും.
നെറ്റിസണ്‍: അല്ല, എന്നാലും...
ബ്രോക്കര്‍: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം...

Tuesday, August 06, 2013

ഇന്റലെക്ച്ച്വല്‍ ന്യൂജനറേഷന്‍ ചിത്രം - "വാട്ട്‌ ദി ഫ@#$?"

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ പൂജനീയ ആന്ടണി പെരുമ്പാവൂര്‍ നിര്‍മിച്ചു ശ്രീ ശ്രീ രഞ്ജിത്തേട്ടന്‍ സംവിധാനം ചെയുന്ന ഹൈലി ഇന്റലെക്ച്ച്വല്‍ ന്യൂ ജനറേഷന്‍ ചിത്രം വാട്ട് ദി ഫ@#$ന്‍റെ പൂജ കഴിഞ്ഞു...

രഞ്ജിത്തിന്‍റെ പതിവ് സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും സിനിമ എന്ന് വെബ്ദുനിയയില്‍ നിന്നും ഈസ്റ്റ്‌ കോസ്റ്റില്‍ നിന്നും വളരെ വിശ്വസനീയമായ റിപ്പോര്‍ട്ട് ഉണ്ട്.


അമേരിക്കയിലെ ടെക്സാസ് സിറ്റിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് നാട് വിട്ട് വന്നു അമേരിക്കയില്‍ ബിസിനസ് ചെയ്തു പ്രമാണിയായി മാറിയ ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ ഏലിയാസ്‌ ഡീ ഡീ ടി മേനോന്‍ ആയാണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്. സായിപ്പന്മാര്‍ക്ക് പോലും അസൂയയുണ്ടാക്കുന്ന വ്യക്തിത്വമാണ് ഡീ ഡീ ടി മേനോന്‍..,. സ്വിമ്മിംഗ് പൂളില്‍ മദ്യം നിറച്ച് അതില്‍ നീന്തിതുടിക്കുക, മിയാമി ബീച്ചില്‍ പോയി അവിടുത്തെ ബികിനിയിട്ട മദാമ്മമാരെ ഇന്ത്യന്‍ വസ്ത്രധാരണ രീതിയുടെ മഹത്വം പഠിപ്പികുക, പബ്ബില്‍ പോയി മാംസഫോജീ രാഗത്തില്‍ കീര്‍ത്തനം പാടി സായിപ്പന്മാരെ കരയിക്കുക പോലെ ഏവര്‍ക്കും ബഹുമാനമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വഴി അമേരിക്കന്‍ സമൂഹത്തിന്‍റെ മുഴുവന്‍ ബഹുമാനം നേടിയെടുത്തയാളാണ് നായകന്‍,. നായകന് ആകെയുള്ള വീക്ക്‌നെസ് സ്ത്രീകളാണ്. എന്ത് കൊണ്ട് സ്ത്രീ ലമ്പടനായി എന്നതിന് കാരണം അജ്ഞാതമാണെങ്കിലും. ചെറുപ്പകാലത്ത് നായകനെ ചതിച്ച ഏതോ പെണ്ണിനോടുള്ള വിരോധമാണ് എന്ന് നായകന്‍റെ ഇന്റലക്ച്വല്‍ ഡയലോഗുകളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. നായകന്‍റെ കൂടെ ഇരുപത്തിനാല് മണിക്കൂറും വിവിധ ഏജു ഗ്രൂപ്പില്‍ പെട്ട ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടാവും. പതിവില്‍ നിന്ന് വളരെ വ്യത്യസ്തമായി അവരെല്ലാം സായിപ്പന്മാര്‍ ആയിരിക്കും എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. പക്ഷെ അവരെല്ലാം സുകുമാര്‍ അഴീക്കൊടിനെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നവരും മാതംഗലീല, സാഹിത്യചൂഡാമണി, ഐതിഹ്യമാല, മുത്ത്‌ചിപ്പി ഫയര്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ മുഴുവന്‍ നാവിന്‍തുമ്പത്ത് കൊണ്ട് നടക്കുന്നവരും ആയിരിക്കും. എണീറ്റയുടന്‍ പുതപ്പിന്‍റെ അടിയില്‍ നിന്നും ഉടുമുണ്ട് തപ്പുന്നതിന് പകരം വെറും വയറ്റില്‍ ചായ പോലും കുടിക്കാതെ ഷെല്ലിയുടെയും കീറ്റ്സിന്‍റെയും കവിത വിളമ്പുന്നവനാണ് നമ്മുടെ നായകന്‍., അദ്ദേഹം ബെര്‍നാഡ്‌ ഷായുടെയും ഷേക്സ്പിയരിന്‍റെയും മറ്റും വരികള്‍ ക്വോട്ട് ചെയ്യുമ്പോള്‍ അതിലും മഹത്തരമല്ലേ നിങ്ങളുടെ നാലാമൂഴവും നാല്കെട്ടും എന്ന് പറഞ്ഞു വിനയപൂര്‍വം തിരുത്തും. ഇത്തരത്തില്‍ വളരെ സ്വാഭാവികമായി ജീവിതം നയിച്ച്‌ പോകുന്ന നായകന്‍റെ സൌഹൃദവലയത്തില്‍ പെട്ട പീറ്റര്‍ കുറുപ്പ് എന്നാ യുവാവ് പെട്ടൊന്നൊരു ദിവസം എയിഡ്സ് ബാധിച്ചു മരിക്കുന്നതോട് കൂടി കഥ മാറുകയാണ്‌. എയിഡ്സിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാനായ നായകന്‍ ശിഷ്ടകാലം എയിഡ്സിന്‍റെ ഉന്മൂലനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയാണ്. അമേരിക്കയില്‍ അങ്ങോളമിങ്ങോളം മുറികളില്‍ സീക്രട്ട് ക്യാമറ വച്ച് രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തു അത് വഴി ബോധവല്‍ക്കരണം നടത്തുകയാണ് മേനോന്‍..,. ഇത്തരത്തില്‍ വളരെ മാന്യമായി ബോധവല്‍ക്കരണം നടത്തുകയായിരുന്ന മേനോന്‍ എല്ലാവരാലും തെറ്റിധരിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട നായകന്‍ തൂക്കുമരത്തിന്‍റെ കീഴില്‍ നിന്ന് മരങ്ങള്‍ നട്ടു പിടിപ്പിക്കേണ്ടതിന്‍റെയും മഴവെള്ളം സംഭരിക്കേണ്ടതിനെയും കുറിച്ച്‌ വളരെ വികാരപരമായ ഒരു പ്രസംഗം നടത്തുകയാണ്. ഇത് ടീവിയില്‍ കണ്ടു കണ്ണ് നിറയുന്ന ഒബാമ ഉടന്‍ തന്നെ അവിടെയെത്തി മേനോന്‍റെ ശിക്ഷ റദ്ദാക്കുന്നു.
ഓടി വന്ന ഒബാമ ഏറെ വികരഭരിതനായി നായകനെ നോക്കി എന്നിട്ടു പതുക്കെ കിശയില്‍ നിന്നും എന്തോ എടുത്തു കുറച്ചു നേരം നോക്കി. അതാ ഒബാമയുടെ കൈയില്‍ ഒരു ഹനുമാന്‍ വിഗ്രഹം. നോക്കി കൊണ്ട് വികരാവേശത്തില്‍ അമരിക്കന്‍ ആഫ്രോ ഭാഷയില്‍ ഒരു കാച്ച് അങ്ങ് കാച്ചും. ഇത് കേട്ട് നിന്ന അമേരിക്കന്‍ പോലീസുകാര് വരെ മത്തങ്ങാ വിഴുങ്ങിയത് പോലെ ആയി. അതിന്‍റെ ഇടയില്‍ മി.മേനോന്‍ അല്പം സ്വരം താഴ്ത്തി ചോദിക്കും : "സാര്‍ മലയാളം അറിയില്ലേ നമ്മുടെ ഭാഷ, അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സാറിന് വേണ്ടി ജയ്‌ വിളിക്കുന്ന ഒരു രാജ്യമേ ഉള്ളൂ, അത് കേരളാ. അവിടത്തെ ഭാഷ അറിയില്ലേ??? ഛെ ജയ്‌ വിളിച്ചതും തോരണം ഇട്ടതും ഒക്കെ വെറുതെ ആയി നിസ്നാമതിംഗിതനായി മേനോന്‍ നില്‍കുന്ന സമയത്ത് എവിടെ നിന്നോ രഞ്ജിത്തിന്റെ ശബ്ദം ..:
""എടൊ മേനോനെ ദേവാട്ടാ, ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ എല്ലിയാസ്‌ ഡീ ഡീ ടി മേനോന്‍, നീ പറയടാ എന്താ നിന്‍റെ പ്രശനം. (കിണ്ണന്‍ കാച്ചി തൃശൂര്‍ ഭാഷയില്‍ ഒബാമയുടെ കുറ്റാസമതം കേട്ട് മേനോന്‍റെ കണ്ണ് നിറഞ്ഞു പൊഴിഞ്ഞു പോയി)


തുടര്‍ന്ന് നല്ല പച്ച തൃശ്ശൂര്‍ മലയാളത്തില്‍ ഒബാമയുടെ വക ഒരു കുറ്റസമ്മതവും. അവസാനം കാലില്‍ വീണു മാപ്പിരക്കുന്ന ഒബാമയെ പിടിചെഴുന്നെല്‍പ്പിച്ചു ആശ്ലേഷിക്കുന്ന മേനോന്‍ ഒബാമ തന്‍റെ പിറക്കാതെ പോയ സഹോദരന്‍ ആണെന്ന് പറയുന്നു. വാദിക്കാന്‍ വക്കീലായി വന്ന മമ്മൂട്ടി ഇത് കണ്ട് അന്തം വിട്ട കുന്തം പോലുള്ള ഇംഗ്ലീഷ് ഡയലോഗ് അടിക്കുകയും കണ്ടു നില്‍ക്കുന്ന സായിപ്പന്മാര്‍ അതിന് കയ്യടിക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍, ഇവര്‍ മൂവരും ആനന്ദതിന്തുലബന്ധിതരായി "എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയില്, ഇനി നാമും പോകുഞ്ചോ കുറിഞ്ചി മലയില്" എന്ന പാട്ട് പാടി നൃത്തം വക്കുന്നു. ഐറ്റം ഗേള്‍ ആയി ആഞ്ജലീന ജൂലി, കെയ്റ്റ് വിന്‍സ്ലെറ്റ്‌ എന്നിവര്‍ കൂടെ ആടിപ്പാടുന്നു. മമ്മൂട്ടി ഈ ബഹളത്തിന്‍റെ ഇടയിലൂടെ മീശ പിരിച്ച് നടക്കുക എന്ന പതിവ് ധര്‍മം വളരെ ഭംഗി ആയി നിര്‍വഹിക്കും. ഇടയ്ക്കിടെ ട്രേഡ്മാര്‍ക്ക്‌ സ്റ്റെപ്പുകള്‍ പുരതെടുക്കുന്നും ഉണ്ടാകും.
***********************************************************
ആറു മാസത്തിനു ശേഷം മേനോന്‍റെ 
നാട്ടിലുള്ള വീട്ടിലേക്കു രംഗം മാറുമ്പോ
 ഇന്ത്യന്‍ സംസ്കാരത്തെകുറിച്ചു തന്‍റെ മുന്നിലിരിക്കുന്ന സുഹൃത്തുക്കളോട് പ്രഭാഷണം നടത്തുകയാണ്  ഡീ ഡീ ടി മേനോന്‍. ക്യാമറ പതിയെ മേനോന്‍റെ 
മുഖത്ത് നിന്ന് മാറി സുഹൃത്തുക്കളിലേക്ക് വരുമ്പോ അവരുടെ കൂട്ടത്തില്‍ 
അതാ കുറിയൊക്കെ തൊട്ടു മേല്‍മുണ്ട് ധരിച്ചു ഒബാമ പണിക്കര്‍.,...


-------------------------------------------- ശുഭം ! --------------------------------------------

[കടപ്പാട് : നല്ലവരായ സിനിമാപാരദിസോ ക്ലബ് അംഗങ്ങളോട്, പ്രത്യേകിച്ച് ഈ പോസ്റ്റ്‌ ഇട്ട അരുണ്‍ അശോകിനോട്]