ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, May 11, 2013

അഭിപ്രായങ്ങളോടുള്ള സമീപനം...

[ശ്രീകുട്ടന്‍ സുകുമാരന്‍റെ ലേഖനം]
ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ പല കാര്യങ്ങള്‍ പറയുന്നതിലും പരിമിതികള്‍ ഉണ്ടെന്ന്‍ സമ്മതിക്കാം. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ എന്നത് സൌഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചുവളര്‍ത്തുവാനും
 ഓരോ അംഗത്തിന്‍റെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും കൂടി വേണ്ടിയുള്ളതാണെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. ഓരോ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും വരുന്നവര്‍ വിഭിന്നാഭിരുചിക്കാര്‍ ആയിരിക്കും.അത് സ്വാഭാവികവുമാണ്. ചിലര്‍ തങ്ങളുടെ രചനകളും മറ്റും കൂടുതല്‍ വായന നേടിയെടുക്കുവാനായും സ്വീകരിക്കപ്പെടുത്തുന്നതിനായുംഇത്തരം സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു. ചിലര്‍ വായന എന്ന രസത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുവാനായി വരികയും ഒട്ടുമിക്ക രചനകളും വായിച്ച് രസിക്കുകയും ചെയ്യുന്നു. ഇനി ചിലര്‍ വെറും സൌഹൃദങ്ങളുണ്ടാക്കുവാനും അവരൊടൊക്കെ സംസാരിച്ചിരിക്കുവാനും മാത്രം തല്‍പ്പരരാകുന്നു. ഇത്തരം വിഭിന്നാഭിരുചിക്കാരെ ഏകോപിപ്പിച്ചുകൊണ്ട് പോകുക എന്നത് അല്‍പ്പം ദുഷ്ക്കരമായ കാര്യം തന്നെയാണു.

നമുക്ക് അംഗങ്ങളുടെ രചനകളിലേക്കും അവയെ വായനക്കാരന്‍ സമീപിക്കുന്നതിലേക്കും ആ സമീപനങ്ങളില്‍ എഴുത്തുകാരന്റെ നയം എന്താണെന്നതിലേക്കും ഒരു ചെറിയ നോട്ടം നോക്കാം. പൊതുവേ എല്ലാ സോഷ്യല്‍ സൈറ്റുകളിലും കൂടുതല്‍ അംഗങ്ങളും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരികുവാനും അവ വായിക്കപ്പെട്ട് അഭിപ്രായങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുവാനും ഉത്സുകരാകുന്നതാണു കാഴ്ച. ഓരോ രചനയും അവ ആവശ്യപ്പെടുന്ന തരത്തില്‍ വായിക്കപ്പെടുകയും ചിലപ്പോള്‍ രചയിതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ അളവില്‍ പ്രശംസക്ക് പാത്രമാകുന്നതും സംഭവിക്കും. എല്ലാ രചനകളും ആരെക്കൊണ്ടും മഹാസംഭവങ്ങളാക്കിമാറ്റുവാന്‍ ഒരിക്കലും സാധിക്കില്ല. ചില രചനകള്‍ അതിപ്രശസ്തമാകും. ചിലവ ചവറ്റുകുട്ടയിലേയ്ക്കെറിയപ്പെടും. ഇവ രണ്ടും സംഭവിക്കുന്നത് വായനക്കാരന്‍ എന്ന പരമാധികാരിയുടെ കാഴ്ചപ്പാടുകല്‍ കൊണ്ടാണു.ലോകമറിഞ്ഞ പല മാഹാന്മാരായ എഴുത്തുകാരുടേ രചനകളും ഇത്തരം ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും വിധേയരായിട്ടുണ്ട്. ഒരു പുസ്തകം, അല്ലെങ്കില്‍ ഒരു കവിത, ഒരു ലേഖനം ഒക്കെ സ്വീകരിക്കപ്പെടുന്നത് വായനക്കാരന്റെ അഭിരുചിയെ അവ സ്വാധീനിക്കുകയോ ഇഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴാണു. അതായത് ഒരു വായനക്കാരന്‍ ഇല്ലാതെ എഴുത്തുകാരനു നിലനില്‍പ്പില്ല എന്ന്‍ ചുരുക്കം. ഒരു എഴുത്തുകാരന്റെ നിലനില്‍പ്പും ഊര്‍ജ്ജവും വായനക്കാര്‍ ആണെന്നതാണ് പരമമായ യാഥാര്‍ത്ഥ്യം.

വായനക്കാര്‍ പല തരത്തിലുള്ളവരാണ്. ചിലര്‍ക്ക് നര്‍മ്മമായിരിക്കും ഇഷ്ടമാകുക. ചിലര്‍ക്ക് ശുഭാന്ത്യമുള്ളവ, മറ്റുചിലര്‍ക്ക് ദുഃഖസാന്ദ്രമായവ, ഇനി ചിലര്‍ക്ക് രാഷ്ട്രീയപരമായത് അങ്ങിനെയങ്ങിനെ വായനക്കാരന്റെ ഇഷ്ടങ്ങള്‍ക്ക് അന്തമില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംഭവ്യമായ ഒന്നേയല്ല. വായനക്കാരന് ഇഷ്ടപ്പെടാത്തത് അവന്‍ തുറന്ന്‍ പ്രകടിപ്പിക്കും. മുമ്പ് കാലത്ത് ഇന്നത്തെപ്പോലെ ബ്ലോഗോ, ഫേസ് ബുക്ക് ഗ്രൂപ്പുകളോ, സോഷ്യല്‍ മീഡിയാ സൈറ്റുകളോ ഒന്നും പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് വായനക്കാരന്റെ ഇഷ്ടക്കേടുകളോ രസങ്ങളോ ഒക്കെ തപാല്‍ മാര്‍ഗ്ഗേണ ആഴ്ചകള്‍ സഞ്ചരിച്ച് എഴുത്തുകാരനിലെത്തുമായിരുന്നു. ഇന്നു വിരല്‍തുമ്പില്‍ വിസ്മയം വിരിയുന്നതുകൊണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഴുത്തുകാരന് തന്റെ വായനക്കാരന്റെ മനോഗതമറിയുവാന്‍ സാധിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ടുണ്ടായ ഗുണം. പണ്ടു നാളുകളില്‍ ഒരു നല്ല പുസ്തകം ധാരാളം വായനക്കാരിലെത്തിച്ചേര്‍ന്നിരുന്നത് വര്‍ഷങ്ങള്‍ എടുത്തുകൊണ്ടായിരുന്നു. ഇന്നത് നൊടിയിട നിമിഷം കൊണ്ട് സംഭവിക്കുന്നു. എഴുത്തുകള്‍ കൂടുതല്‍ വായിക്കപ്പെടുന്നു. വിലയിരുത്തപ്പെടുന്നു. 

സഹിഷ്ണുതയോടെ കാര്യങ്ങളെ നോക്കിക്കാണാനുള്ള വിവേകമാണ് ഒരെഴുത്തുകാരനുണ്ടായിരിക്കേണ്ട പരമപ്രധാനമായ ഗുണം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പലരും(ഇത് മുഖ്യധാരയിലുള്ളവരല്ല മറിച്ച് സോഷ്യല്‍ സൈറ്റുകളില്‍ എഴുതുന്നവര്‍) )ഈ ഒരു കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുക്കളാണ് എന്ന്‍ പറയാതെ തരമില്ല. തങ്ങളെഴുതുന്ന ഒരു രചന പൊതുവായനയ്ക്ക് വയ്ക്കുമ്പോള്‍ അതിനെ വായിക്കുന്ന ഭിന്നാഭിരുചിക്കാരായ വായനക്കാര്‍ എല്ലാവരും ഒരേ പോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്ന്‍ ശഠിക്കുന്ന ഒരെഴുത്തുകാരന് സത്യത്തില്‍ എന്തു ഗുണകാംഷയാണു ലഭിക്കുക. ഓരോ ആളും ഒരു രചനയെ സമീപിക്കുന്നത് അവരുടേതായ കാഴ്ചപ്പാടില്‍ ആയിരിക്കും. അവര്‍ക്ക് പറയുവാന്‍ തോന്നുന്നത് പറയുമ്പോള്‍ അതില്‍ വേപഥുപൂണ്ട് ആ അഭിപ്രായം ചവറ്റുകുട്ടയിലേക്ക് തള്ളിയെറിയുകയും തന്നെ കോള്‍മയിര്‍ കൊള്ളിക്കുന്ന തരത്തില്‍ എഴുതിയിരിക്കുന്നത് നിലനിര്‍ത്തി അത് കണ്ട് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്ന ഒരാള്‍ ഒരിക്കലും എഴുത്തിന്റെ ഒരു മേഖലയിലും ഔന്നത്യത്തിലെത്തുവാന്‍ പോകുന്നില്ല. അഭിപ്രായങ്ങളിലെ സത്യസന്ധതയെ തിരിച്ചറിയുന്നവനാകണം ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏതൊരു കാലത്തും നല്ല വിമര്‍ശനങ്ങളാണ് വഴികാട്ടികളാകുക. വിമര്‍ശിക്കുന്നവര്‍ പറയുന്നതിലെ "കാര്യം" മാത്രം ഉള്‍ക്കൊള്ളാനുള്ള മനസ്സാണു ഒരെഴുത്തുകാരനുണ്ടാകേണ്ടത്. ആരും തന്നെ മഹാന്മാരായ എഴുത്തുകാരായി ജനിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞാല്‍ തന്നെ മഹാന്മാരായ എഴുത്തുകാരയവരാരും പൂമാലകളാല്‍ മാത്രം സ്വീകരിക്കപ്പെട്ടവരായിരുന്നില്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. തനിക്കിഷ്ടമായില്ല എന്നു പറഞ്ഞ് നിഷ്ക്കരുണം ഒരഭിപ്രായപ്രകടനത്തെ ചവറ്റുകുട്ടയിലെറിയുന്നവര്‍ തങ്ങളോടാണു വഞ്ചന ചെയ്യുന്നത്.

ഒരു എഴുത്തുകാരന്റെ സങ്കുചിതമായ കാഴ്ചപ്പാടിനെ എങ്ങിനെ വിലയിരുത്താനാണ്. പൊതുവായനയ്ക്ക് വയ്ക്കുന്ന ഒന്നില്‍ വിരുദ്ധാഭിപ്രായങ്ങള്‍ വരുന്നതില്‍ അസഹിഷ്ണുത പുലര്ത്തുന്നവര് ഒരിക്കലും ഒരു നല്ല എഴുത്തുകാരന്‍ എന്ന പറച്ചിലിനേ അര്‍ഹനല്ല. മാന്യമായ ഒരു വിമര്ശനമുള്ക്കൊള്ളാനാവാത്ത ഒരെഴുത്തുകാരന് ഇതിഹാസമെഴുതിയാലും അതുകൊണ്ടെന്തു ഗുണമാണുള്ളത്. വായനക്കാര് എന്നത് വിഭിന്ന രുചിക്കാരായിരിക്കുമെന്ന സാമാന്യബോധം എപ്പോഴും ഒരു എഴുത്തുകാരനുണ്ടായിരിക്കണം. അവനെഴുതുന്ന ഒന്ന് പൊതുവായനയ്ക്ക് വയ്ക്കുന്നത് എപ്പോഴും പൂമാലകള് മാത്രം സ്വീകരിക്കപ്പെടാനുള്ളതല്ല എന്ന തിരിച്ചറിവും വേണം. വിമര്ശനങ്ങളിലെ നല്ല ഭാഗം സ്വീകരിച്ചാല് അത് അടുത്തരചനയുടെ പാകപ്പിഴവുകള് തീര്ക്കാനുതകും എന്നെങ്കിലും മനസ്സിലാക്കാതെ അവയെ ചവറ്റുകുട്ടയിലെറിയുകയല്ല വേണ്ടത്. 

വായനക്കാരനാണു ഒരെഴുത്തുകാരനെ നിലനിര്‍ത്തുന്നത്, വളര്‍ത്തുന്നത് ഒപ്പം തളര്‍ത്തുന്നതും. വായനയും അഭിപ്രായങ്ങളും സത്യസന്ധമായിരിക്കട്ടെ. ഒരെഴുത്തുകാരനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത പൊള്ളയായൊരു മുഖസ്തുതിപറച്ചിലാണ് എന്ന പരമമായ സത്യം വായനക്കാരും മുഖസ്തുതികളില്‍ മയങ്ങിപ്പോകാനുള്ളതല്ല താനെന്ന തിരിച്ചറിവ് എഴുത്തുകാരനും എന്നുണ്ടാകുന്നുവോ അന്ന്‍ മഹത്തായ രചനകളുടെ സൃഷ്ടിയും വ്യാപനവും നടക്കും. മുഖ്യധാരാഎഴുത്തിടങ്ങളെ വച്ചു നോക്കുമ്പോള്‍ ബ്ലോഗിലും അനുബന്ധഎഴുത്തിടങ്ങളിലും വിരിയുന്നത് കക്കൂസ് സാഹിത്യമാണെന്ന പുലമ്പലുകള്‍‍ ഉണ്ടാകുന്നതിനു കാരണക്കാര്‍ നാം തന്നെയാണെന്ന്‍ ബോധ്യം നമുക്കുണ്ടാകട്ടെ. നല്ല എഴുത്തുകളുടെ വസന്തകാലം സോഷ്യല്‍ സൈറ്റുകളിലും ബ്ലോഗിലും ഒക്കെ കളിയാടട്ടേ...