ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, March 13, 2013

ബയോഡാറ്റയില്‍ കാണാത്ത എന്‍റെ ചരിത്രം... ;)

പണ്ട് പണ്ട്, വളരെ പണ്ട്. നിങ്ങളൊക്കെ ഉദ്ധേശിക്കുന്നതിലും മുന്‍പ്, ബ്രഹ്മാവും വിഷ്ണുവും തായം കളിച്ചു കൊണ്ടിരുന്ന ടൈമില്‍, ഗുരുവായൂരപ്പന്‍ ദുഃഖ വെള്ളിയാഴ്ച ആണെന്ന് കരുതി അവധിയെടുത്ത സെക്കണ്ട് സാറ്റര്‍ഡേക്കും മുന്‍പുള്ള ഒരു ഞായറാഴ്ചയിലെ പ്രഭാതത്തില്‍ പിറന്ന ഇതിഹാസത്തിന്‍റെ ആരും കേള്‍ക്കാത്ത ചരിത്രം...


പാലക്കാട്  ജില്ലയിലെ 'ശ്രീകൃഷ്ണപുരം' എന്ന ദേശത്ത് 19** സെപ്തംബര്‍ പതിനേഴാം തീയതി സുന്ദരനും സുമുഖനും സര്‍വോപരി സല്‍സ്വഭാവിയുമായ ആണൊരുത്തന്‍ ഈ ഭൂമിയിലേക്ക് പിറന്നു വീണു..

ആ സുന്ദര നിമിഷത്തില്‍ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു ആഞ്ഞിലി അയല്‍ക്കാരുടെ പറമ്പിലേക്ക്.... "പ്ധിം"
സ്നേഹനിധികളായ അവന്‍റെ മാതാപിതാക്കള്‍ അവന് ''സനീഷ്" എന്ന് പേരിട്ടു.

എല്ലാവരെയും പോലെ അവനും പുസ്തകക്കെട്ടുകളും ഒരു പിടി തെമ്മാടിത്തരങ്ങളുമായി എന്നും പള്ളിക്കൂടത്തില് പോയി...
തറ, പറ, പന എന്ന് തുടങ്ങി സകലമാന ഉടായിപ്പുകളും എഴുതുവാനും വായിക്കുവാനും പഠിച്ചു.

ജാതകപ്രകാരം ഇരുപത്തി നാലാം വയസില് മരണം...

ഇരുപത്തി രണ്ടാമത്തെ വയസില് ജാതകം കത്തിച്ചതുകൊണ്ട് ഇപ്പോഴും പേടിയേതുമില്ലാതെ ജീവിച്ചിരിക്കുന്നു.

സാക്ഷാല്‍ ഗാന്ധിജി മുതല്‍ അവിടുന്നിങ്ങോട്ട് ഒരുമാതിരിപ്പെട്ട എല്ലാ ചരിത്ര പുരുഷന്മാരുടെയും ജീവചരിത്രങ്ങള്‍ കാണാതെ പഠിച്ചു.(പഠിപ്പിച്ചു എന്നതാവും സത്യം).
പക്ഷെ ഈ പറഞ്ഞവര്‍ക്ക് ആര്‍ക്കും അവന്‍റെ ജീവിതത്തില് ഒരു മാറ്റവും വരുത്താനായില്ല.
സര്‍ ഐസക് ന്യൂട്ടന്‍ ആയിരുന്നു അവന്‍റെ ഏറ്റവും വലിയ ശത്രു.
ഒരുതരം അസൂയയായിരുന്നു അവന് അയാളോട്.
മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍, ഒന്നല്ല ഒരായിരം വട്ടം അവന്റെ നെറുകം തലയില് തന്നെ കണ്ണിമാങ്ങ വീണിട്ടുണ്ട്.അപ്പോഴൊന്നും അവന് തോന്നാതിരുന്ന ബുദ്ധി വെറും '' ഒരു'' ആപ്പിള് വീണപ്പോള്‍ ആ പഹയന് എങ്ങനെ തോന്നി എന്നതായിരുന്നു അവന്‍റെ ദുഃഖം.


ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ'കണ്ടുപിടിക്കണം' എന്ന അടങ്ങാത്ത ആഗ്രഹവുമായി തലപുകഞ്ഞാലോചിക്കുമ്പോഴാണ് പച്ചിലയില്‍ നിന്നും പെട്രോള്‍ എന്ന ആശയവുമായി ഒരു 'രാമര്‍ പിള്ള ' രംഗ പ്രവേശനം ചെയ്യുന്നത്.
ബാലരമയിലെ ജമ്പനെ പ്പോലെ അവന്‍ ഉച്ചത്തില്‍ ചിരിച്ച് തുള്ളിച്ചാടി.വീട്ടുകാര് കാണാതെ വീട്ടിലെ ഉപ്പുമാങ്ങ ഭരണിയില്‍ കമ്യൂണിസ്റ്റ് പച്ച ,കൊന്നയില , മാവില, പേരയില എന്ന് വേണ്ട, കണ്ണില്‍ കണ്ട സകലമാന ഇലകളും സമൂലം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് ''ഗവേഷണം'' തുടങ്ങി.
നീണ്ട ഒരുമാസക്കാലം കാത്തിരുന്നു.

മനസ്സില്‍ മുഴുവന്‍ പ്രതീക്ഷകള്‍ ആയിരുന്നു.
സ്വയം കണ്ടു പിടിച്ച '' പെട്രോള് '' കത്തുന്നത് കാണാന്‍ കയ്യില്‍ ഒരു തീപ്പെട്ടിയും കരുതി നില്‍ക്കുന്ന പയ്യന്‍റെ സന്തോഷം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല..പെട്രോളിന്റെ ഗന്ധം പ്രതീക്ഷിച്ച് ഭരണി തുറന്ന അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറിയത് ഒരു വക മെന കെട്ട നാറ്റം ആയിരുന്നു. പ്രതീക്ഷ കൈവിടാതെ തോള് കൊണ്ട് മൂക്ക് പൊത്തി തീപ്പെട്ടി ഉരച്ച് അവന്‍... അതിനകത്തേക്കിട്ടു.അത്ഭുതമെന്നു പറയട്ടെ ''ശൂ'' എന്നൊരു ശബ്ദത്തോടെ കൊള്ളി വെള്ളത്തില് വീണു കെട്ടു പോയി. 
അവന്‍റെ പ്രതീക്ഷകളും....കൂടെ വീട്ടുകാരുടെ തെറി വിളിയും....


ഇത്തിരി തല്ലുണ്ടാക്കും, എപ്പോഴും ഇല്ല-കഞ്ചാവടിച്ചു മടുക്കുമ്പോ മാത്രം.
കഞ്ചാവടിയും വല്ലപ്പോഴും മാത്രം -കള്ളുഷാപ് കേറി മടുത്തു തുടങ്ങുമ്പോ.
വെള്ളമടിയാകട്ടെ, സിഗരറ്റ് വലിച്ചു മടുക്കുമ്പോ മാത്രം.
വേറെ പ്രത്യേകിച്ച് ദുശീലങ്ങള്‍ ഒന്നുമില്ല...
[വെറുതെ പറഞ്ഞതാണേ, നല്ല പെണ്ണിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതം നോല്‍ക്കുന്ന ഒരു പാവം സല്‍ഗുണന്‍ ആണ് ഈ ഞാന്‍]]], ആരും എന്‍റെ സ്വപ്നങ്ങള്‍ക്ക് തുരങ്കം വക്കല്ലേ...!!! ;)]


എന്നെ കുറിച്ച് :- പ്രായം :മനസ്സിന് 17 ശരീരം സമ്മതിക്കുന്നില്ല

ഉയരം : ദൈവം കട്ടിലിന്‍റെ അടിയില്‍ ക്രിക്കറ്റ് കളിക്കാന്‍ സൃഷ്ടിച്ച അപൂര്‍വ്വം ജന്മങ്ങളില്‍ ഒന്നാണ് ഞാന്‍.

പ്രണയം : ഉണ്ടായിരുന്നു. ഐശ്വര്യ റായ്ടെ കല്യാണം കഴിഞ്ഞതോണ്ട് ഇനി വേറൊന്ന് ഉണ്ടാവില്ല...

അത്ഭുതം : ഞാന്‍ ഏതെങ്കിലും പരൂഷ ജയിക്കുമ്പോ, പിന്നെ പ്രസവിക്കുന്ന ഓരോ കൊച്ചിനും ഞാന്‍ ഇന്ന് വരെ കാണാത്ത രൂപം ആണല്ലോ എന്നോര്‍ക്കുമ്പോ സൃഷ്ടിയുടെ വൈവിധ്യത്തെ കുറിച്ച്...

കടപ്പാട് : റോട്ടുവക്കത്താണ് കിടപ്പെങ്കിലും എന്നെ സാറെന്നു വിളിക്കുന്ന ആ എയര്‍ടെല്ലിലെ കുട്ട്യോളോട് (മഞ്ജു, ചിഞ്ചു, അഞ്ജു, എല്ലാവരോടും)

സ്വഭാവം : കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കും

ഇഷ്ടം : ചെമ്പരത്തി പൂവുകളോട്,  അര്‍ത്ഥം അറിയാതെ തെറി വിളിക്കുന്ന നരിന്തുകളോട്,

ആരാധന : ഏറ്റവും കൂടുതല്‍ ഈ എന്നോട് തന്നെ. അത് കൂടാതെ മോഹന്‍ലാലിനോടും സച്ചിനോടും കമലഹാസനോടും എ.ആര്‍....,റഹ്മാനോടും കോട്ടയം-വടകര ബസ്സിലെ കണ്ടക്ടരോടും വേണാട് എക്സ്പ്രസ്സ്‌ ഓടിക്കണ ഡ്രൈവറോടും പിന്നെ, കാണാന്‍ കൊള്ളാവുന്ന എല്ലാ അപരിചിതകളോടും എന്തോ ഒരു പ്രത്യേക ആരാധന തന്നെ ഉണ്ട്.

കഴിയാത്തത് : പുസ്തകങ്ങള്‍, പ്രത്യേകിച്ച് പാഠപുസ്തകങ്ങള്‍. ഇങ്ങനെ വായിചോണ്ടിരിക്കാന്‍..,..
ചെലപ്പോ അതൊക്കെ എഴുതിയ ആളെക്കാള്‍ വിവരം എനിക്ക് ഉള്ളത് കൊണ്ടാവാം.

ദേഷ്യം :ഗോസിപ്പുകള് കേള്‍ക്കുമ്പോള്‍.........,...
നിങ്ങള് ഒന്നു മനസ്സിലാക്കണം എല്ലാവരും പറഞ്ഞു നടക്കുന്ന പോലെ എനിക്ക് ആ **  ***നുമായി ഒന്നുമില്ല.
സത്യം, പരിചയം ഉണ്ട് അത്രമാത്രം.


ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു....

കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം: സനീഷ്

[വിവരണം പകര്‍പ്പവകാശത്തിനു വിധേയമാണ്.]

ഞാന്‍ ഒറ്റക്കെഴുതിയതൊന്നും അല്ല, പലതും ചുമ്മാ ബടായി ആണ്.
എന്നാലും ങ്ങള് ചിരിച്ചാ സന്തോഷണ്ട്.
ഇടയ്ക്കു ചില കാര്യങ്ങള്‍ വേറേതോ പഹയന്മാര് എഴുതിയതും പറഞ്ഞതും ആണ്, ഞാന്‍ മാറ്റി എടുത്തു എന്ന് മാത്രം...

Tuesday, March 12, 2013

"അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവരുടെ മക്കള്‍ക്ക്‌ സമാധാനം..."


ഒരാഴ്ച നീണ്ടു നിന്ന പ്രാര്‍ത്ഥന....
അതിന്‍റെ ഇടയില്‍ പഠനം, ഫേസ്ബുക്ക്‌, അങ്ങനെ അങ്ങനെ...
സര്‍വശക്തനായ ദൈവത്തില്‍ എനിക്കുള്ള വിശ്വാസം ഞാന്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും കൂടിക്കൂടി വന്നു...
ഒടുവില്‍ ഇന്ന് പുലര്‍ച്ചെ ഗേറ്റ് റിസള്‍ട്ട് നോക്കുമ്പോ സത്യം പറയാമല്ലോ, ഒരു നിര്‍വികാരത ആയിരുന്നു മനസ്സില്‍...,...
"ധൈര്യായി നോക്കിക്കോ " എന്ന് അച്ഛന്‍ അടുത്തിരുന്ന് പറഞ്ഞു കൊണ്ടിരുന്നു...
എങ്കിലും എന്തോ ഒരു ഭയം...
എന്‍റെ ബി.ടെക് ജൂനിയര്‍ സജീഷ് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.
അവന്‍ സൈറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോ ഒരു സമാധാനം... :)
എന്നാലും ഒന്ന് നോക്കാന്‍ അച്ഛന്‍റെ ഉപദേശം...
ഒടുവില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു നോക്കി.
ആയിരക്കണക്കിന് പിള്ളേര് ഹൈദരാബാദും ദല്‍ഹീലും പോയി പഠിക്കുമ്പോ നമ്മള് കൂട്ടുകാര്ടെ ഗൈഡ് മാത്രം മേടിച്ചുള്ള ഒരു ശ്രമം ആയിരുന്നേ...
അതോണ്ട് തന്നെ, വല്യ പ്രതീക്ഷ ഒന്നും ഇല്ല മനസ്സില്‍.
ഏറി വന്നാല്‍ ഒരു 320, അതിന്‍റെ അപ്പുറം ഉള്ള സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല.
ആ പേജ് ലോഡ് ആയി വരുന്നതിന്‍റെ ഇടവേളയില്‍ അച്ഛന്‍റെ ഒരു പറച്ചില്‍-;
"കിട്ടിയില്ലെങ്കില്‍ നീ കരയോ, നോക്കണ്ടായിരുന്നു ല്ലേ???"
ചെകിട്ടത്ത് ഒന്ന് കൊടുത്താലോ എന്ന് ആലോചിച്ചതാ.. ;)
പിന്നെ, നാളെ തൊട്ട് നാട്ടുകാര് "അച്ഛനെ തല്ലിയ സനീഷ്" എന്ന് വിളിച്ചാലോ ന്ന് പേടിച്ച് ഒന്നും ചെയ്തില്ല...
ഒടുവില്‍ റിസള്‍ട്ട് ലോഡ് ആയി...
"അടിച്ചു മോനേ" എന്ന് പറയുന്ന ഇന്നസെന്റിന്‍റെ അവസ്ഥ ആയിപ്പോയി...
സ്കോര്‍ 473, കഴിഞ്ഞ തവണ തൃശ്ശൂര്‍ കിട്ടാന്‍ വേണ്ട സ്കോര്‍...,...!!!
വേറെ ഒന്നും പറയാന്‍ ഇല്ല...
ഇതത്ര വലിയ സ്കോര്‍ ഒന്നും അല്ലല്ലോ എന്ന് ചോദിക്കുന്നവര്‍  ഉണ്ടാകാം.
മാഷേ, ഞാന്‍ ഒരി കോച്ചിങ്ങിനും പോകാതെ, എന്‍റെ സുഹൃത്തുക്കള്‍ തരുന്ന പുസ്തകങ്ങളും മറ്റും വച്ചാണ് പഠിച്ചത്.
ഇതിന്‍റെയൊക്കെ പുറകില്‍ എന്‍റെ അദ്ധ്വാനവും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയും പ്രാര്‍ഥനയും മാത്രേ ഉള്ളൂ...
അപ്പൊ, ഞാന്‍ ഇത്രയെങ്കിലും സന്തോഷിക്കണ്ടേ???
പിന്നെ, ഈ നേട്ടത്തിന്‍റെ എല്ലാ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും കൊടുക്കാം...
"മുത്തശ്ശന്‍'' എന്ന് ഞാന്‍ വിളിച്ച് ശീലിച്ച കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു...
"അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവരുടെ മക്കള്‍ക്ക്‌ സമാധാനം..."

Friday, March 08, 2013

ഒരു കാര്യം പറയാന്‍ മറന്നു, "ലോക വനിതാദിനാശംസകള്‍...!!!..."''...



ഇറുകിയ വസ്ത്രം ഇട്ടാല്‍ പീഡനം.സാരി ഉടുത്താലും പീഡനം,പര്‍ദ്ദ ഇട്ടാല്‍ പോലും പീഡനം,അപ്പൊ വസ്ത്രം അല്ല പ്രശ്നം.




ഇരുപതു വയസ്സുകാരിക്ക് പീഡനം, എഴുപതുകാരിക്കും പീഡനം, മൂന്ന്‍ വയസ്സുകാരിക്ക് പോലും പീഡനം, അപ്പൊ പ്രായവും അല്ല പ്രശ്നം




സുന്ദരിയായാല്‍ പീഡനം, വിരൂപക്കും പീഡനം, മന്ദബുദ്ധിക്കു പോലും പീഡനം, അപ്പോള്‍ അതും അല്ല പ്രശ്നം




അയല്‍ക്കാരിക്ക് പീഡനം, ബന്ധുവിനും പീഡനം, സ്വന്തം മകള്‍ ആയാലും പീഡനം, അപ്പൊ ബന്ധവും അല്ല പ്രശ്നം

കയ്യില്‍ കിട്ടിയ പ്രതികളെ കല്ലെറിഞ്ഞു കൊല്ലാതെ ഉമ്മ കൊടുത്തു ജയിലില്‍ സുഖവാസത്തിനു വിട്ടിരിക്കുന്ന ഭരണാധികാരികള്‍ക്കാണോ പ്രശ്നം?

നല്ലത് പറഞ്ഞു കൊടുക്കാതെ മക്കളെ ഇങ്ങനെ വൃത്തി കെട്ടവന്മാര്‍ ആക്കുന്ന മാതാപിതാക്കള്‍ക്കണോ പ്രശ്നം?

തൊട്ടടുത്തിരിക്കുന്ന പെണ്ണിനെ പീടിപ്പിക്കുമ്പോള്‍ കയ്യും കെട്ടി ഇരിക്കുന്ന മൂക്കിനു താഴെ രോമം വളര്‍ത്തിയ നപുംസകങ്ങള്‍ക്കാണോ പ്രശ്നം?

അതോ പീഡനം വെറും വാര്‍ത്തയായ ഈ കാലത്ത് ഇരുന്നു അതിനെ പറ്റി എഴുതുന്ന എനിക്കാണോ ഇനി പ്രശ്നം???


അയ്യോ, ഒരു കാര്യം പറയാന്‍ മറന്നു ട്ടോ...

-"ലോക വനിതാദിനാശംസകള്‍...!!!...,....!!!''


കടപ്പാട്: ഏതോ ഫേസ്ബുക്ക്‌ പേജിന്... :)

Wednesday, March 06, 2013

ബ്രേക്കിംഗ് ന്യൂസിന് കാത്തു നില്‍ക്കാതെ, ചിന്തിക്കുക, പ്രതികരിക്കുക...

"കാമം ജനിപ്പിക്കും കണ്ണുകളില്ല,

വടിവൊത്ത മേനിയില്ല,

നെഞ്ചില്‍ മാര്‍ദവമായ പാല്‍ക്കുടങ്ങളില്ല,

താളം തുള്ളും നിതംബമില്ല,

എന്നിട്ടും...

വേട്ടനായ്ക്കള്‍ ­ അവളെ കടിച്ചു തുപ്പി...

അവള്‍ക്ക് വേണ്ടി പ്രതിഷേധമില്ല,

ഫേസ്ബുക്കില്‍ കറുത്ത പൊട്ടുകളില്ല,

തലസ്ഥാനം സ്തംഭിക്കും പ്രകടനമില്ല,

സ്ത്രീവാദികളുടെ വിലാപമില്ല,

ചാനലുകളില്‍ ചര്‍ച്ചയില്ല,

കാരണം...

അവള്‍ നാടോടിയത്രേ...

തെരുവിന്‍റെ മകളത്രേ...

കണ്ണ് നീര്‍ പൊഴിക്കാന്‍ അവളുടെ അമ്മ മാത്രം..."

#തിരൂര്‍ സംഭവം

വരികള്‍ - അലി വളാഞ്ചേരി.

ഈ കുട്ടിയുടെ അമ്മക്ക് അല്ലേല്‍ അച്ഛന് തിരൂര്‍ മണ്ഡലത്തില്‍ വോട്ട് ഇല്ല.
പിന്നെ അച്ഛന്‍റെ ജാതി ഏതാണ് എന്ന് അങ്ങേര്‍ക്കു പോലും അറിയില്ല, രാഷ്ട്രീയ പാര്‍ട്ടി ഇല്ല, തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇല്ല...
അതുകൊണ്ട് ഇത്തരം ഒരു സംഭവം നടന്നതായി ന്യൂസ്‌ വന്നതില്‍ ആശ്വസിക്കാം.
സാന്ത്വനമേകാന്‍ കവിത അയച്ചു കൊടുക്കാന്‍ അഡ്രെസ്സ് പോലും ഇല്ലാത്ത സ്ഥിതിക്ക് കേരളത്തിലെ കവയിത്രികള്‍, ഫേസ്ബുക്ക്‌ സാംസ്‌കാരിക നായകന്മാര്‍ മിണ്ടാതിരിക്കും. അത് സ്വാഭാവികം മാത്രം.

[ഇത്രയും പറഞ്ഞത് ഫേസ്ബുക്കില്‍ പലയിടത്തായി കേട്ട മതം]

കേഴുക കേരളമേ, "രതി" എന്തെന്നറിയാത്ത, തെരുവ് വിളക്കിന്‍ കീഴിലെ ഉറക്കത്തില്‍ കളിപ്പാട്ടം സ്വപ്നം കണ്ട തെരുവ് ബാലികയെ ഇരുളിലാഴ്ത്തിയവന്‍റെ ആത്മരതിയുടെ രോമാഞ്ചത്തെ ഓര്‍ത്ത്...
ആണെന്നാല്‍ "സംരക്ഷണം നല്‍കുന്ന അച്ഛന്‍:"'' എന്ന് മാത്രം അറിയുന്ന മൂന്നര വയസ്സിന്‍റെ ഇളപ്പത്തിനെ ആറരയിഞ്ചിന്‍റെ ആണത്തം അറിയിച്ചതില്‍ അഭിമാനിക്കുക മലയാളികളെ...
നമുക്ക് ചര്‍ച്ച ചെയ്യാം, മന്ത്രിമന്ദിരത്തിലെ ലീലകളെ കുറിച്ച്, വായില്‍ എല്ലില്ലാത്ത ചീഫ്-വിപ്പിന്‍റെ പൊ---യാട്ടിനെ കുറിച്ച്, വരാന്‍ പോകുന്ന വിമാനതാവളത്തെ കുറിച്ച്, ക്രിക്കറ്റിനെ കുറിച്ച്, ഉയരുന്ന പെട്രോള്‍ വിലയെ കുറിച്ച്, അന്താരാഷ്‌ട്ര സമാധാനത്തെ കുറിച്ച്, ഇന്നത്തെ റിലീസ് സിനിമയെ കുറിച്ച് ...
ഓര്‍ക്കുക, നിനക്കും ഒരു മകള്‍ ജനിച്ചേക്കാം...
നിനക്കൊരു സഹോദരി ഉണ്ടാകാം...
നിന്‍റെ ജീവിതം പകുത്തു നല്‍കാന്‍ ഒരു ഭാര്യ വന്നേക്കാം...
ഇവയൊന്നും ഇല്ലെങ്കിലും നിന്നെ ജനിപ്പിച്ച ഒരമ്മ നിനക്കില്ലേ???
അവരെ നീ ഏതു കൂട്ടില്‍ അടച്ച് സംരക്ഷിക്കും???

ബ്രേക്കിംഗ് ന്യൂസിന് കാത്തു നില്‍ക്കാതെ, ചിന്തിക്കുക, പ്രതികരിക്കുക...