ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, December 01, 2017

മമ്മദിക്കാ, The man...!!!

കൂട്ടുകാരന്‍ നൌഫലിന്‍റെ (ഇച്ചാപ്പു എന്നാണ് വിളിപ്പേര്) അനിയന് IIT-JEE പരീക്ഷ. Airport School ആണ് center. GPS പോലെയുള്ള സകല കിടുതാപ്പുകളും വച്ച് വഴി കണ്ടുപിടിച്ചു. വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത്‌ തന്നെ ആണ് സംഭവം. ഞാന്‍ അന്ന് PG first year കഴിഞ്ഞ്, അടുത്ത semester ക്ലാസ് തുടങ്ങിയ ശേഷം എടുക്കേണ്ട ലീവുകളെ കുറിച്ച് കണക്കെടുപ്പ് നടത്തി വീട്ടില്‍ ഇരിക്കുന്ന വേനലവധിക്കാലം. "നിനക്ക് അറിയാവുന്ന കണക്കിലെ ചില കുറുക്കുവഴികള്‍ അവനു പറഞ്ഞു കൊടുക്കണം" എന്ന് പറഞ്ഞ് ഒരീസം ഓന്‍ വിളിച്ചപ്പോഴാണ് ഞാന്‍ യാത്രക്ക് തയ്യാറെടുത്തത്. ഒരു രണ്ടീസം ഐക്കരപ്പടീലെ നൌഫലിന്‍റെ വീട്ടില്‍, വട്ടപ്പത്തിരിയും ജഗ്ഗറും ചിക്കന്‍റെ ഒരുപാട് ഐറ്റംസും കഴിച്ച് സുഭിക്ഷമായി അങ്ങനെ താമസം. അരമണിക്കൂര്‍ ചെക്കനെ പഠിപ്പിച്ച് പിന്നെയൊരു ഒരു മണിക്കൂര്‍ അവനു എന്തേലും ചോദ്യം കൊടുത്ത് ഭക്ഷണം കഴിക്കാന്‍ ഞാന്‍ മുങ്ങും. ഉമ്മാന്‍റെ സ്നേഹം കൂടി ചേര്‍ത്ത് ഉണ്ടാക്കുന്നോണ്ടാണോ എന്നറിയില്ല. ഒടുക്കത്തെ taste ആയിരുന്നു എല്ലാറ്റിനും.


പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയിലെ കൊണ്ടോട്ടിയില്‍ ഇറങ്ങിയിട്ടാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടത്. അവിടെ വച്ചാണ് നമ്മുടെ കഥാനായകന്‍റെ എന്‍ട്രി. "മൊഞ്ചത്തി" എന്ന് മുന്നില്‍ പേരെഴുതിയ ഓട്ടോയും ഓടിച്ചു മുന്നില്‍ വന്നു നിന്ന മമ്മദിക്ക. മുന്നില് തന്നെ രണ്ടു പല്ലിന്‍റെ വിടവുള്ള മോണയുള്ള, ബാക്കി ഉള്ള കറുത്ത പല്ലുകളും കാട്ടി ചിരിക്കുന്ന ഡ്രൈവര്‍, Our man.
"എബ്ടിക്കാ???"

വണ്ടി കൊണ്ടന്ന് മുന്നില് നിര്‍ത്തണ കൂട്ടത്തില്‍ ആ ചോദ്യവും എറിഞ്ഞു തന്നു. ഞങ്ങള് സ്കൂളിന്‍റെ പേര് പറഞ്ഞു. എയര്‍പോര്‍ട്ട് സ്കൂള്‍ പക്ഷെ മൂപ്പര് പറയണത് അനുസരിച്ച് ഞാന്‍ ഉദ്ദേശിച്ച സ്ഥലത്തല്ല. അത് വേറെ ഏതോ വഴിക്കാണ്. ഞാന്‍ GPS വച്ച് വഴി പറഞ്ഞപ്പോ മൂപ്പര് ചിരിച്ചോണ്ട് ഒരൊറ്റ ഡയലോഗ് : "ഈ കുന്ത്രാണ്ടാത്തിനൊക്കെ തെറ്റ് പറ്റും. പക്ഷെ, മ്മടെ പുത്തിക്ക് അങ്ങനൊന്നും ഒരു കൊയപ്പോം പറ്റൂല."

സമ്മതിച്ചു കൊടുക്കാതെ തരമില്ല. അജ്ജാതി Confidence. ഓട്ടോയില് കേറി. സഞ്ചരിക്കുന്ന ഒരു Concert Shopper ആയിരുന്നു അതെന്ന്‍ തോന്നിപ്പോയി. അടിപൊളി Sound System. Rear View Mirror ഒക്കെ light വച്ച് അലങ്കരിച്ചിരിക്കുന്നു.വണ്ടി പിന്നാക്കം എടുക്കുമ്പോ 'മാറിക്കോ മാറിക്കോ' എന്ന് വിളിച്ചു പറയണ അലാറം. ആകെ മൊത്തത്തില്‍ സ്പാറന്‍ സംഭവം തന്നെ ആണ് മൂപ്പരുടെ ഓട്ടോ. ഞാന്‍ സ്കൂളിലേക്ക് പറഞ്ഞ ദൂരം നാലര കിലോമീറ്റര്‍. പക്ഷെ, മൂപ്പര് പറയണത് മൂന്നരയും. മൂന്നരകിലോ മീറ്റര്‍ ഓടിയ കാശ് തന്നാ മതി എന്നും പറഞ്ഞാണ് ഞങ്ങളെ പിടിച്ചു കേറ്റിയത്. മേലങ്ങാടി ഭാഗത്താണ് മൂപ്പരുടെ വീട്. മൂപ്പര് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ട് അവസാനം "പുതിയ ആളായോണ്ടാ, ഇവിടെ ചോദിച്ചാ അറിയാം" എന്ന് മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ട് മടക്കി കുത്തി പറയണ mass dialogue പോലെ ഒരു punch ഡയലോഗ് ഉണ്ട്.
"ന്തേലും ണ്ടേല്‍ മേലങ്ങാടി വന്ന് മ്മളെ കുറിച്ച് ചോയ്ച്ചാ മതി" ന്ന്.
പിന്നേ, എനിക്കിപ്പോ അതല്ലേ പണി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. വണ്ടി മുമ്പാക്കം പോണുണ്ട്. പക്ഷെ, മൂപ്പര് ഡ്രൈവര്‍ സീറ്റില് പിന്നാക്കം തിരിഞ്ഞ് ഇരുന്ന് ഞങ്ങളോട് ഓരോ ബഡായി അടിച്ചു കൊണ്ടേ ഇരുന്നു. Airport board വച്ച് ഞങ്ങടെ നേരെ വന്ന ഒരു വെള്ള അമ്പാസടര്‍ കാറ് ഞങ്ങള്‍ടെ നെഞ്ചത്തൂടി കേറി എന്ന് ഉറപ്പിച്ചപ്പോ ഒരൊറ്റ നിമിഷത്തെ വെട്ടിക്കലും കഴിഞ്ഞ് കിളി പോയി ഇരിക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചോണ്ട് മമ്മദിക്ക ഒരു ചിറി ചിറിച്ചു. "Just Miss" എന്ന് പറഞ്ഞ് കാലന്‍ പോത്തിന്‍റെ പൊറത്ത് ഇരുന്നു ചിരിക്കണ ചിരി ആയിട്ടാണ് എനിക്കത് തോന്നീത്. ഞങ്ങള് പോണത് കാശുകാരടെ മക്കള് പഠിക്കണ ഉസ്ക്കൂളിലേക്ക് ആണെന്ന് മൂപ്പരുടെ ഭാഷ്യം. സ്കൂളും കോളേജും ഒക്കെ ഉള്ള ഒരു ഫിര്‍ദൌസ് ആണ് അതെന്ന് കൂട്ടിച്ചേര്‍ക്കല്‍. ഒടുവില്‍, സ്കൂള്‍ എത്തി. "Destination Reached" എന്നും പറഞ്ഞ് Traffic സിനിമേല് ശ്രീനിവാസന്‍ ആമ്പുലന്‍സ് എത്തിച്ച പോലെ, നെറ്റിയിലെ വിയര്‍പ്പു തുടച്ചു വലിച്ചെറിഞ്ഞു കൊണ്ട് മൂപ്പര് വണ്ടി നിര്‍ത്തി. ഞങ്ങള്‍ ചാടിയിറങ്ങി. രംഗം ശൂന്യം. സ്കൂളിന്‍റെ മുന്നില്‍ സെക്യൂരിറ്റി ചേട്ടന്‍ മാതൃഭൂമി പേപ്പര്‍ വായിച്ചു കൊണ്ട് അങ്ങനെ ഇരിക്കുന്നു.പരീക്ഷടെ കാര്യം പറഞ്ഞപ്പോ മൂപ്പര് ഞങ്ങളെ അടിമുടി ഒന്ന് നോക്കി. IIT ഇവിടെ അടുത്തെങ്ങും ഇല്ല എന്ന മറുപടി. ഇത് അവിടെ അഡ്മിഷന്‍ കിട്ടാന്‍ ഉള്ള പരീക്ഷ ആണ് എന്ന് മൂപ്പരെ പറഞ്ഞു മനസിലാക്കാന്‍ ഞങ്ങള്‍ ഇത്തിരി അധികം സമയം എടുത്തു. ഒടുവില്‍, Hall Ticket കാണിച്ചപ്പോ ഇത് എയര്‍പോര്‍ട്ട് പരിസരത്ത് (അതായതു ഞാന്‍ GPS വച്ച് കണ്ടു പിടിച്ച സ്ഥലത്ത്) ആണെന്ന് മൂപ്പര്. ഞാന്‍ മമ്മദിക്കാനെ ഒന്ന് നോക്കി. അപ്പളക്കും മൂപ്പര് വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി, "ബെക്കം വരീന്‍, മ്മക്ക് അവിടെ എത്തണ്ടേ" എന്നും ചോദിച്ച് വണ്ടി raise ആക്കി നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള് വണ്ടീല് കേറി. ഒരു മിനിറ്റ് ഞങ്ങള് മൂപ്പരെ തെറി പറഞ്ഞു കൊണ്ടിരുന്നു."ങ്ങടെ പുത്തീനെക്കാളും വല്യ ഇക്ക്മത്ത് ഉള്ള സാധനങ്ങള്‍ ലോകത്തുണ്ട്, മര്യാദക്ക് ഞാന്‍ പറഞ്ഞതല്ലേ" എന്നൊക്കെ ചോദിച്ചു കൊണ്ട് ഞാന്‍ മൂപ്പരെ ചൊറിഞ്ഞു കൊണ്ടിരുന്നു. ഒരക്ഷരം മിണ്ടാതെ തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിടെ മുഖത്തെ ദൈന്യതയോടെ മൂപ്പര് വണ്ടി കണ്ട ഊടുവഴികളിലൂടെ ഓടിച്ചു കൊണ്ടിരുന്നു. കശുവണ്ടി നിക്കണ പറമ്പും വാഴതോപ്പും ഒക്കെ കടന്ന് "മൊഞ്ചത്തി" മുന്നോട്ടു പൊയ്ക്കോണ്ടിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ട് സ്കൂള്‍ എത്തി. അതെന്നെ സ്ഥലം എന്ന് മൂപ്പര് ഒറപ്പിക്കാന്‍ പറഞ്ഞു. പരീക്ഷടെ ബോര്‍ഡ്‌ ഒക്കെ ഉണ്ട്. ഞങ്ങള് മീറ്റര്‍ കാശു കൊടുത്തു. മൂപ്പര് പറഞ്ഞ മൂന്നര കിലോമീറ്ററിനെക്കാള്‍ ഒരു ഒന്നര കിലോമീറ്റര്‍ കൂടുതല്‍ ഓടിയതായി മീറ്റര്‍ പറയുന്നു.
മൂപ്പര് ചിരിച്ചോണ്ട് പറഞ്ഞു, "മ്മള് മൂന്നര അല്ലെ പറഞ്ഞേ, അതിന്‍റെ കാശ് മതി. പിന്നെ അതീന്ന് ഒരു അഞ്ചുര്‍പ്യ കൊറച്ചോളീം, ങ്ങടെ സമയം കൊറേ പോയില്യേ. അയിനെക്കൊണ്ട് പറഞ്ഞതാണ്‌."
"ഇക്കാ, മീറ്റര്‍ കാശ് വേണ്ടേ?" എന്ന ചോദ്യത്തിന് "ഈ കുന്ത്രാണ്ടത്തിനൊക്കെ തെറ്റ് പറ്റും, മ്മടെ പുത്തിക്ക് ഒരു കൊയപ്പോം പറ്റൂല" എന്നും പറഞ്ഞ് കണ്ണിറുക്കി കൊണ്ട്, മൂപ്പര് ഓട്ടോല് കേറുമ്പോ ആദ്യം ചിരിച്ച അതേ ചിരി ചിരിച്ചു. എത്ര നിര്‍ബന്ധിച്ചു നോക്കിയിട്ടും മൂപ്പര് അധികം ഓടിയ കാശ് വാങ്ങീല്യ. ഞങ്ങടെ മുന്നീന്ന് "മൊഞ്ചത്തി"യേം കൊണ്ട് മൂപ്പര് പോകുമ്പോ അതിന്റെ പിന്നില് ഇങ്ങനെ ഒരു രസികന്‍ വാചകം എഴുതി വച്ചിരുന്നു.: "പണം വാരാനല്ല, അരി വാങ്ങാനാ!!!"
തെറ്റ് പറ്റാത്ത മൂപ്പരുടെ പുത്തിയെ കുറിച്ചോര്‍ത്ത് ഒരു നിമിഷം ഒന്ന് പരസ്പരം പുഞ്ചിരിച്ചു കൊണ്ട് ഞങ്ങള്‍ നടന്ന്‍ നീങ്ങുന്നതിനിടെ ഒന്ന് പാളി നോക്കിയപ്പോ മൂപ്പര് വഴിക്കില് നിക്കണ ഒരു ഉമ്മാനോട് "മീറ്റര്‍ കാശ് വേണ്ട, ങ്ങക്ക് തോന്നണത് തന്നാ മതി" എന്നും പറഞ്ഞു return trip പിടിക്കുന്ന തിരക്കില്‍ ആയിരുന്നു. മൂപ്പര് പറഞ്ഞത് ശര്യാട്ടോ. ഇമ്മാതിരി ആളുകള് ഇല്ലാണ്ടെ യന്ത്രങ്ങള് മാത്രം ആയാല്‍ ഈ ലോകം വെറും വട്ടം മാത്രം ആയേനെ...!!!