ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, July 27, 2019

ശ്രീരേഖ പറഞ്ഞ പരീക്ഷ കഥ

നുമ്മടെ അടുത്ത ചങ്ങായി ശ്രീരേഖ സംഭവ കഥ എന്നും പറഞ്ഞു തള്ളിയ കഥ, ഞാൻ വീണ്ടും ചില തള്ള് ചേർത്ത് ആണ് ട്ടോ ഈ പറയുന്നത്.  അല്ലേലും കഥകൾ തള്ളുന്ന കാര്യത്തിൽ ശ്രീരേഖ ആളൊരു സംഭവം തന്നെ ആണ്!!!

മയിൽ പീലി പുസ്തകത്തിൽ, വെയില് കൊള്ളാതെ അടച്ചു വച്ചാൽ വിരിയും എന്ന അന്ധവിശ്വാസം ഉണ്ടായിരുന്ന സമയത്തു നടന്ന കഥ ആണ്. ഇങ്ങനെ അടച്ചു വച്ചിരുന്ന മയിൽ പീലി വിരിഞ്ഞില്ല എന്നും പറഞ്ഞു  ഗൈനക്കോളജിസ്റ്റ് ആയ ഡോക്റ്ററെ പോയി കണ്ട ഷാജുവേട്ടൻ കോളേജിൽ പഠിക്കുമ്പോ നടന്ന കഥ ആണ്.

ക്ലാസ്സിൽ കയറി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലാത്ത ആള് ആയത് കൊണ്ടും പരീക്ഷാ ഹാളിൽ വെറുതെ ഇരുന്നു സമയം കളയുന്നത് ഇഷ്ടമല്ലാത്ത കൊണ്ടും വളരെ വൈകി പരീക്ഷാ ഹാളിൽ എത്തി, വേഗത്തിൽ പണി തീർത്തു ആദ്യം പരീക്ഷാ ഹാൾ വിടുന്നത് മൂപ്പരുടെ ഒരു പ്രത്യേക ജാതി ഹോബി ആണ്. ഒരു ഇന്റേണൽ പരീക്ഷാ ഹാളിൽ ആണ് ഷാജുവേട്ടന്റെ മനുഷ്യത്വം ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. മൂപ്പരുടെ തൊട്ടടുത്ത് പരീക്ഷ എഴുതുന്നത് ജൂനിയർ ആയ, പാലാക്കാരി സൂസൻ. മാണി സാറിന്റെ നാട്ടുകാരി, പോരാത്തതിന് കോളേജ് ടോപ്പർ. അവളുടെ കസേരക്ക് ഒരു ഇളക്കം. മനോമുകുളങ്ങളിൽ നിന്നും ഭ്രംശനം സംഭവിക്കാതെ ആശയങ്ങളെ പേപ്പറിൽ ആക്കുന്ന തിരക്കിൽ സൂസനെ ഈ കാര്യം വല്ലാതെ അലോസരപ്പെടുത്തി. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കാണ്. ഒമ്പത് മണിക്കുള്ള പരീക്ഷക്ക്, ഒൻപതേ പത്തിന്റെ ഭരണങ്ങാനം ബസ്സായ മരിയ റാണിയിൽ വന്നിറങ്ങുന്ന ഷാജു ഭായ് എത്തിയപ്പോ ഒൻപതേകാല്. അടുത്തിരിക്കുന്ന പെൺകുട്ടി കഷ്ടപ്പെട്ട് എഴുതുന്ന കണ്ട ഷാജു ഭായ്, സീറ്റ് മാറി അവിടെ ഇരിക്കാമെന്നായി. "എനിക്ക് ആകെ പത്തു മിനിറ്റ് ആണ് വേണ്ടൂ. പേരെഴുതി, ആളെ പുറത്തു വിടുന്ന ഒൻപതര ആവുമ്പൊ തന്നെ ഞാൻ പോവും. ഈ കുട്ടിക്ക് രണ്ടു മണിക്കൂർ തികച്ചും വേണ്ടി വരും."

അത് ശരിയാണല്ലോ എന്ന് ചിന്തിച്ച ക്ലാസില് നിന്നിരുന്ന സെബാസ്റ്റ്യൻ മാഷ് അത് സമ്മതിച്ചു. അന്ന് മുതൽ ഷാജു ചേട്ടൻ, "നന്മമരം ഷാജു" ആയി അറിയപ്പെടാൻ തുടങ്ങി.

കാലം വീണ്ടും ചലിച്ചു, കലണ്ടർ ഇപ്പൊ ഇന്റേണൽ പരീക്ഷ നടക്കുന്ന ഫെബ്രുവരിയിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന മെയ് മാസം എത്തിയിരിക്കുന്നു. വീണ്ടും ഒരു പരീക്ഷ ഹാൾ.  ഇത് ചുമ്മാ തമാശ കളി അല്ലാത്ത കാരണം എല്ലാരും കയ്യിൽ നിറയെ കോപ്പിയടി സാധനങ്ങൾ കൊണ്ടാണ് കേറിയിരിക്കുന്നത്. പതിവ് പോലെ മ്മടെ നായകൻ ഷാജു ഭായ്, സെക്കൻഡ് ഹാഫില് മാത്രം കേറി വരുന്ന നായകനെ പോലെ പരീക്ഷ തുടങ്ങി അര മണിക്കൂറ് കഴിയുന്നെന് തൊട്ട് മുന്നേ സന്നിഹിതനായി.

കേറിയ പാടെ അപ്പുറത്തെ ചേട്ടന്റെ പേപ്പർ നോക്കി കോപ്പിയടി തുടങ്ങി. നമ്മക്ക് കോപ്പിയടി, അവർക്കിത് ടീം വർക്ക്. ഒന്നാം പാനിപ്പത്ത് യുദ്ധം ഉസ്മാനും മുഗൾ സാമ്രാജ്യത്തിന്റെ ഭരണപരിഷ്‌കാരങ്ങൾ തോമസും സംഭാവന ചെയ്തു. അധികം വൈകാതെ തന്നെ, ടീച്ചർമാർക്ക് കാര്യം പിടികിട്ടി. ഷാജു പരീക്ഷയെ നേരിടുന്നത് ഒറ്റക്കല്ല. ആ പരീക്ഷാ ഹാളിലെ വിദ്യാർത്ഥി സമൂഹം മുഴുവൻ സഹജീവി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറി, കോപ്പിയടിക്കാൻ മൂപ്പരെ സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുവിധത്തിലും സഹിക്കാൻ ആകാതെ വന്നപ്പോ ഷാജു ചേട്ടൻറെ പരീക്ഷ ഒരു ഒന്നര മണിക്കൂർ പിന്നിട്ടപ്പോ മൂപ്പരെ മാറ്റി ഇരുത്താൻ തീരുമാനം ആയി.

ആദ്യ ടേബിളിൽ ഇരുന്ന മൂപ്പരെ അവസാനം ഹാളിനു പുറകിൽ ഒറ്റക്ക് കിടന്ന വികലാംഗൻ ആയ ടേബിളിൽ കൊണ്ട് പോയി ഇരുത്തി. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഷാജു ചേട്ടൻ ഹാളിലെ ടീച്ചറോഡ് ആ കാര്യം ആവശ്യപ്പെട്ടത്: "ടീച്ചർ, ചോദ്യ പേപ്പർ കിട്ടിയിട്ടില്ല."

പരീക്ഷ തുടങ്ങി ഒന്നര മണിക്കൂർ ആയിട്ടും ചോദ്യപേപ്പർ കിട്ടാതെ ഇരുന്നിട്ടും അപ്പുറത്തും ഇപ്പുറത്തും ഉള്ള ഉത്തരങ്ങൾ വാരി പെറുക്കി കൂട്ടുന്നതിന്റെ ഇടക്ക് തനിക്ക് അവകാശപ്പെട്ട ചോദ്യപേപ്പർ പോലും കിട്ടിയിട്ടില്ല എന്ന കാര്യം പോലും തൃണവൽഗണിച്ചു കൊണ്ട് പരീക്ഷ എഴുതിയ ഷാജു ഭായിയോട്, "പിന്നെന്തു മാങ്ങ നോക്കി ആണ് നീ എഴുതി കൊണ്ടിരുന്നത്" എന്ന് ചോദിയ്ക്കാൻ വെമ്പി ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന ജിജി ടീച്ചർ ആണ് ഇപ്പൊ ശ്രദ്ധാകേന്ദ്രം.




ഇതും കൂടി കേട്ടതോടെ പിടിവിട്ട് പോയ ടീച്ചർമാർ മൂപ്പരെ ഇറക്കി വിട്ടു. ഹാളിലെ നിറഞ്ഞ ചിരികൾക്കിടയിലൂടെ അപമാന ഭാരത്താൽ താണ തലയുമായി പുറത്തു പോകുന്ന ഷാജു ഭായ്. പെട്ടെന്നാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ഷാജു ഭായ് തിരിഞ്ഞു നിന്നത്. ഗജിനി സിനിമയിൽ വില്ലനെ ഇടിക്കാൻ പോകുന്ന സൂര്യ നോക്കുന്ന പോലെ ഒരു നോട്ടം. എന്നിട്ട് ഒറ്റ ഡയലോഗ്. "ടീച്ചറെ, ആ സന്ദീപിന്റെ മടക്കി വച്ച ഷർട്ട്ന്റെ കയ്യിലും സല്മയുടെ ഷാളിന്റെ അടിയിലും ഉസ്മാന്റെ ബെൽറ്റിന്റെ ഇടയിലും ഒക്കെ കോപ്പി ഉണ്ട്. അവരെ കൂടി പുറത്താക്കണം."

ടമാർ പടാർ. അത് വരെ പ്രതി ആയിരുന്ന ഷാജു പെട്ടെന്ന് മാപ്പുസാക്ഷി ആയി. ക്‌ളാസിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും കോപ്പി പിടിക്കാൻ ഷാജു കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് തന്നെ നിന്നു. പിന്നെ അവിടെ നടന്നത്, പണ്ട് ജയലളിതടെ പോലീസ് കരുണാനിധിടെ വീട്ടില് കേറി മേഞ്ഞ പോലെ ഒരു കോപ്പിയടി പിടിക്കൽ ആയിരുന്നു. ബാക്കി പതിനഞ്ചു പേരെയും പിടിച്ചു കൊണ്ട് കൂട്ട്പ്രതി ഷാജു ഭായിയെ മുന്നിൽ നടത്തി ജിജി ടീച്ചർ പ്രിൻസിപ്പാളിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ, പിടിക്കപ്പെടുന്നതിനു തൊട്ടു മുന്നേ എഴുതി കൊണ്ടിരുന്ന essay പൂർത്തിയാക്കാൻ പറ്റാത്ത വിഷമത്തിൽ മിംഗ്ലിത ചിത്ത ആയ സൽ‍മ അപ്പഴും ജിജി ടീച്ചറുടെ മൂന്ന് തലമുറകളെ സ്മരിച്ചു കൊണ്ടിരിക്കുകയായിരുന്നു...!!!

Wednesday, May 01, 2019

കാണാതെ പോകുന്ന മെയ് ദിന ചിരികൾ...

പണ്ട് പണ്ട് 2013ൽ ഇത് പോലൊരു മെയ് മാസത്തിലാണ് ഞാൻ M.Techന്‌ ഏത് രീതിയിൽ ഓപ്‌ഷൻ കൊടുക്കണം എന്ന തീരുമാനം എടുക്കുന്നത്. റാങ്ക് കുറവായ കൊണ്ട് NITകളിൽ കിട്ടാൻ തീരെ സാധ്യത ഇല്ല, അതോണ്ട് കേരളത്തിന് പുറത്തെ ഏതേലും നല്ല കോളേജിൽ admission എടുത്താലോ എന്ന് ചോദിച്ചപ്പോ അച്ഛൻ പറഞ്ഞ മറുപടി "നീ പഠിച്ച ഗുണം നമ്മുടെ നാടിന് കിട്ടാൻ നോക്കണം, ഇവിടെ ഈ നാട്ടിൽ ഉള്ള കഷ്ടപ്പാടുകൾ അറിഞ്ഞു കൊണ്ടാണ് നീ ജീവിക്കേണ്ടത്, വളരേണ്ടത്."

അങ്ങനെ ആണ്, പാവങ്ങളുടെ NIT എന്ന് ഞങ്ങൾ സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്ന CET തിരഞ്ഞെടുക്കുന്നത്.


2 വർഷം നീണ്ട CET/തിരുവനന്തപുരം ജീവിതത്തിനിടയിൽ ഞാൻ നടന്ന വഴികളിലെ അഴുക്കിനെ തൂത്തെറിഞ്ഞ ചേച്ചി, FDP ഒക്കെ നടത്തുമ്പോ എപ്പോ ഓർഡർ ചെയ്താലും എനിക്ക് ചായ തന്ന സിവിൽ കാന്റീനിലെ ചേച്ചിമാർ, ചോറ് തരുമ്പോൾ "നീ അച്ചാറ് കഴിക്കാത്ത കൊണ്ട് ഞങ്ങക്ക് അത് ലാഭം" എന്ന് പറഞ്ഞോണ്ടിരുന്ന കോളേജ് കാന്റീനിലെ ചേട്ടന്മാർ. രാവിലെ എട്ട് മണിക്ക് Golden  Walkway ലക്ഷ്യമാക്കി കാമ്പസ്സിലേക്ക് നടക്കുമ്പോൾ "എടേയ്, പുതിയ പാട്ട് വല്ലോം കിട്ടിയാ?" എന്ന് കുശലം ചോദിച്ചു കൊണ്ടിരുന്ന സെക്യൂരിറ്റി ചേട്ടന്മാര്, "MSNലെ പഴംപൊരിയ്ക്കും CETയിലെ placementനും ഒരേ മധുരം ആണ്" എന്ന് പറയിച്ചു കൊണ്ടിരുന്ന ചേട്ടന്മാര്, ഫോട്ടോസ്റ്റാറ്റ് കടയിലെ ചേട്ടൻ, ആശാൻ എന്ന് വിളിപ്പേരുള്ള പേരറിയാത്ത ഡ്രൈവർ ചേട്ടൻ, കാണുമ്പോൾ ചിരിയും സ്നേഹവും കൈമാറുന്ന തിരിച്ചറിയാൻ ആവാത്ത ഒരുപാട് മുഖങ്ങൾ...
പണ്ട് ദീപാ മിസ് പറഞ്ഞ പോലെ
"ഇവരൊക്കെ CETians തന്നെ ആണ്. CETയെ CET ആക്കുന്നത് ഇവരൊക്കെ കൂടി ആണ്."

വേറെ എവിടെ പഠിച്ചാലും കിട്ടാത്ത സന്തോഷം തന്ന ലോകം, ഇവരൊക്കെ തന്ന സ്നേഹം തിരിച്ചു നൽകാൻ ഇതിലും നല്ലൊരു ദിവസം ഇല്ല...

മെയ് ദിനാശംസകൾ, ഇത് പോലെ കണ്ടു തീരാത്ത എല്ലാവര്ക്കും, മെയ്യനങ്ങി പണിയെടുക്കുന്ന എല്ലാവർക്കും...!!!

ഇത് ചെയ്ത CETയിലെ അനിയന്മാരെ, അനിയത്തികളെ...
സ്നേഹം, പെരുത്ത സ്നേഹം..!!!💓💓💓

Monday, February 18, 2019

ഒരു അഡാറ് സമ്മാനപ്പൊതി...!!!

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ കേരളം വിട്ട് ബോംബെ എത്താൻ വേണ്ടി ടിക്കറ്റ് എടുത്തു കള്ള വണ്ടി കേറി, അവസാനം platform മാറി വന്ന വേറെ ഏതോ വണ്ടിയിൽ കേറി തിരുവനന്തപുരം എത്തിയിട്ട് ഉമ്മാനെ വിളിച്ചു "ഞാനിനി ഇന്ത്യയിലേക്ക് ഇല്ല" എന്ന് വിളിച്ചു പറഞ്ഞ സുഹൈൽ. നാട്ടുകാരനായൊരു കൂട്ടുകാരൻ ആണ്.

അവസാനം എന്തൊക്കെയോ പണിയൊക്കെ കിട്ടി എവിടെയൊക്കെയോ ജോലി ചെയ്ത് അവസാനം ഗൾഫിൽ എത്തിയ മനുഷ്യൻ. എത്തി വിസ clearance കിട്ടി അധികം വൈകാതെ തന്നെ ഒരു പെണ്ണും പച്ച കൊടി കാണിച്ചു.

നിശ്ചയം കഴിഞ്ഞു അടുത്ത വരവിനാണ് കല്യാണം. അതായത് ഒരു വർഷക്കാലം കൂടി മൂപ്പര് കാത്തിരിക്കണം. ഫെബ്രുവരി ആദ്യം തന്നെ നിശ്ചയം കഴിഞ്ഞു. മനുഷ്യൻ ഏറ്റവും കൂടുതൽ romantic ആകുന്ന സമയം ആണല്ലോ ഈ കാത്തിരിപ്പ് കാലം. അന്നേരം ആണ് ഈ സായിപ്പ് കണ്ടുപിടിച്ച പ്രണയദിനം എന്ന ഇടപാട് വന്നത്. ഫെബ്രുവരി 14. അപ്പോഴാണ് മുൻഭാര്യയ്ക്ക്, ചെ, ഭാവി ഭാര്യക്ക് ഒരു സമ്മാനം കൊടുക്കുന്ന കാര്യം ഓർത്തത്. ചെക്കന് ആകെപ്പാടെ ഒരു പരവേശം. പിന്നല്ലേ കാര്യം മനസ്സിലായെ, ഓൾക്ക് ആദ്യമായി സമ്മാനം കൊടുക്കാൻ ഉള്ള ആവേശം ആർന്നു അത്.

സംഭവം അവിടെ കൂടിയ മുപ്പത് കൂട്ടുകാരും കെട്ടാൻ പോണ മൊഞ്ചത്തി ഷാഹിലയും മാത്രേ അറിയാൻ പാടൂ. അവള് അറിയേണ്ട സർപ്രൈസ് ആവട്ടെ എന്ന് കൂട്ടുകാര് കട്ടായം പറഞ്ഞു. ആ പഞ്ചായത്തിലെ എല്ലാ വീട്ടിലെയും ആള്ക്കാര് ആയിരുന്നു ഈ മുപ്പത് കൂട്ടുകാര്. എല്ലാ വീട്ടിലും ഈ ന്യൂസ് എത്തി എന്ന് സാരം. എന്നാലും സംഭവം രഹസ്യമാണ്, note the point . രഹസ്യമായി അവളുടെ വീട്ടിൽ പോയി സൺ ഷേഡിൽ കേറി നിന്ന് അവൾക്ക് അഞ്ഞൂറ് ഉർപ്പ്യടെ സമ്മാനവും അഞ്ഞൂറ് കോടിടെ ഖൽബിലെ സ്നേഹവും കൈമാറുന്ന പ്ലാൻ കൂട്ടുകാര് പറഞ്ഞപോ സുഹൈൽ ആകെ പുളകിതനായി, നിനൈപ്പെല്ലാം എങ്കെയോ പോയിട്ടേ.!!!

"The gift should be exciting and explosive, she should feel the warmth of love."- ആ പറഞ്ഞത് ഉണ്ണിക്കുട്ടൻ മാഷുടെ മകൻ സതീശൻ ആയിരുന്നു. ആ കൂട്ടത്തിൽ പത്താം ക്‌ളാസ് പരീക്ഷക്ക് ഇംഗ്ലീഷിൽ എ+ മേടിച്ച ഒരേയൊരു മിടുക്കൻ. പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ എട്ടാം ക്‌ളാസ് പാസാകണം എന്ന സർക്കാർ നിയമത്തോടുള്ള വിയോജിപ്പ് മൂലം സുഹൈൽ അന്ന് ഗോദയിൽ ഉണ്ടായിരുന്നില്ല എന്ന കാര്യം കൂടി ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു.

അങ്ങനെ ഫെബ്രുവരി പതിനാല് പുലരാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ, മുൻ നിശ്ചയ പ്രകാരം കൂട്ടുകാരൻ സതീശനും സുഹൈലും അവന്റെ പ്ലാറ്റിനയിൽ കേറി അവളുടെ വീട്ടുമുറ്റത്തു എത്തി. പള്ളിപ്പടി കഴിഞ്ഞു എന്തോ വലിയ ബോർഡിൽ പരസ്യം വച്ച പോക്കറ്റ് റോഡിൽ മൂന്നാമത് കാണുന്ന കിളിപ്പച്ച paint  അടിച്ച വീട്. അവിടെ ചെന്നപ്പോ ആണ് twist. പെണ്ണ് ജനൽ അടച്ചു ഇരിക്കുന്നു. മുറിയിൽ വെളിച്ചം ഉണ്ട്, ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങും, ഈ jio offer കാരണം മ്മടെ പുയ്യാപ്ല സെക്കൻഡ് വച്ച് ഫോട്ടോയും വിഡിയോയും അയക്കലും അല്ലെ. വിളി ആണെങ്കിൽ വേറെ. ഇനി എങ്ങനെ സമ്മാനം കൊടുക്കും?

scene ആകെ dark ആയല്ലേ എന്ന് ചോദിച്ച സതീശനോട് മേലെ വെളിച്ചം വിതറി നിക്കണ ചന്ദ്രനെ ചൂണ്ടി "ഈ പ്രണയ നിലാവ് എന്റെ സ്നേഹം വിതറുന്ന വെളിച്ചമാണ്" എന്ന് കാല്പനികമായി പറഞ്ഞ സുഹൈൽ. ഏഴാം ക്‌ളാസിൽ "മധുചന്ദ്രികയുടെ ബിംബം" എഴുതാൻ പറഞ്ഞപ്പോ അപ്പുറത്തെ വീട്ടിലെ ചന്ദ്രിക ചേച്ചിയുടെ കണ്ണാടിയെ കുറിച്ച് എഴുതിയ സുഹൈൽ എന്നാണ് ഇത്രേം വല്യ പാബ്ലോ നെരൂദ ആയത് എന്ന് അറിയാതെ സതീശൻ അന്തിച്ചു നിന്നു.

മീനമാസരാവ്, പൂരം കൊടിയേറിയ സമയം ആയ കൊണ്ട് അന്തരീക്ഷത്തിൽ ആകെ അമ്പലത്തിൽ നിന്നുമുള്ള ഗാനമേളയുടെ വരികൾ ഒഴുകി നടക്കുന്നു. അവസാനം പ്ലാൻ ബി തയ്യാറായി. അവളുടെ റൂമിന്റെ അടുത്തുള്ള ബാൽക്കണിയിലേക്ക് സമ്മാനം എറിഞ്ഞു ഫോണിലൂടെ അത് എടുക്കാൻ പറയാം. സർപ്രൈസ്, വെറും അഡാറ് സർപ്രൈസ്.

സംഭവം ഒക്കെ സെറ്റായി.സ്വർണ വർണ കവറിൽ പൊതിഞ്ഞ സമ്മാനത്തിൽ ഉമ്മ വച്ച്, ആ സമ്മാനപൊതി എറിഞ്ഞു കൊടുത്തു. അത് പൊന്തി പകുതി വഴി എത്തിയപ്പോഴേക്കും അകത്തു നിന്ന് അതിലും ശക്തമായി എന്തോ സുഹൈലിന്റെ മോന്തയിൽ പതിച്ചു. തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ കല്ലും കഷ്ണം. ചതഞ്ഞ കണ്ണും തുടച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ എണീറ്റ സുഹൈലിന്റെ മുതുകിൻ പുറം നോക്കി അടുത്ത പ്രഹരം.
"വന്നു വന്നു വീടിന്റെ അകത്തേക്ക് കോഴി വേസ്റ്റ് ഇടാൻ തുടങ്ങിയോടാ *** മകനേ???"
[*** ഒക്കെ മുട്ടൻ തെറി ആണ്, കേട്ടാ സെൻസർ ബോർഡ് വരെ അടിച്ചു പോണ നല്ല വല്യക്കാട്ടു സ്റ്റൈൽ തെറി]
വീണിടത്തു കിടന്നു നോക്കിയപ്പോ "ഗബ്ബാർ സിംഗ്" സിനിമയിൽ തോക്ക് പിടിച്ചു നിക്കുന്ന പവൻ കല്യാണിനെ പോലെ ഭാവി അമ്മോസാക്ക [ഭാര്യാ പിതാവ്], കൂടാതെ ഭാവി അളിയനും കാര്യസ്ഥൻ അടക്കം മൂന്നാലു സഹായികളും. അമ്മോസാക്ക തടയാൻ തുടങ്ങുന്നതിനും മുന്നേ കൂടെ ഉള്ള സഹായികള് നാലഞ്ചു പടക്കം കൂടെ സുഹൈലിന്റെ ദേഹത്ത് പൊട്ടിച്ചു.

ഷാഹിലയുടെ വീട്ടുകാർക്ക് അവര് കാത്തിരുന്ന മൊയന്തുകളെ കിട്ടിയില്ല. ബഹളം കേട്ട് ഷാഹില ജനല് തുറന്നപ്പോ ആദ്യം കണ്ടത്, തന്റെ പൊന്നാങ്ങള, തന്റെ പുയ്യാപ്ലയെ എയറിൽ ഇട്ട് തൂക്കി, മുഖത്തു സമ്മാനമായി നാടൻ പഞ്ച് കൊടുക്കുന്നതാർന്നു. കൂടെ, ഇന്നേ വരെ ആ പഞ്ചായത്തിൽ കേക്കാത്ത സൈസ് ഒരു വൃത്തി കെട്ട കരച്ചിലും. അല്ല, കുറ്റം പറയാൻ പറ്റില്ല. നല്ല നാടൻ തല്ല് കിട്ടുമ്പോ സംഗതികള് ഇട്ടു കരയാൻ ഇത് ഐഡിയ സ്റ്റാർ സിംഗർ അല്ലല്ലോ, "അടിയാ, ബെസ്റ്റ് അടി" ആണല്ലോ.

ഫെബ്രുവരി പതിനാലും റൊമാന്റിക് സ്വപ്നങ്ങളും സർപ്രൈസും സമ്മാനവും എല്ലാം വിശദമായി കേട്ട്, പറ്റിയ അബദ്ധത്തിന് മാപ്പ് പറഞ്ഞു പുയ്യാപ്ലയെ തിരിച്ചു അയക്കുന്ന നേരം അമ്മോസാക്കാ ഒന്നൂടി പുറകിൽ നിന്ന് വിളിച്ചു. ആ സമയം തല്ലിന്റെ ഇടയിൽ വായിൽ നിന്നും പോയ അണപല്ലിന്റെ പകുതിയെ അന്വേഷിക്കുകയായിരുന്നു സുഹൈൽ.
"പുയ്യാപ്‌ളെ, അറിയാനുള്ള ആഗ്രഹം കൊണ്ട് ചോയ്ക്കാണ്. എന്തുത്തുന്നാർന്നു ആ പൊതിയിൽ...????"

ചപ്പാത്തി പൊടിയുടെ പരസ്യത്തിലെ ചപ്പാത്തിടെ അത്രേം വീർത്ത കവിള് തലോടി "തനിക്ക് ഇനിയും മതിയായില്ലെടോ, ഇപ്പൊ അതാണോ മുഖ്യം?" എന്ന ഭാവത്തിൽ സുഹൈൽ ദയനീയമായി മൂപ്പരെ നോക്കി. സ്റ്റാർട്ടാക്കി നിർത്തിയ പ്ലാറ്റിനയിൽ നിന്നും സതീശൻ അതിനുള്ള മറുപടി കൊടുത്തു. "അതൊരു പടക്കൻ സമ്മാനം ആണ്". ശരിയാണ്, explosive gift കൊടുത്തതിന് ബാക്കി explosion സ്വന്തം മുഖത്ത് ഏറ്റു വാങ്ങിയ ചാരിതാർഥ്യവുമായി സുഹൈൽ വണ്ടിയുടെ പിന്നിൽ കേറി. കയ്യ് പൊന്താത്ത കാരണം, യാത്ര പറച്ചിൽ തലയാട്ടലിൽ ഒതുക്കി.

തിരിച്ചു പോകുമ്പോ പള്ളിപ്പടിയിലെ ബോർഡ് അവിടത്തെ ഹൈ മാസ്സ് ലൈറ്റിന്റെ വെളിച്ചത്തിൽ വ്യക്തമായി വായിക്കാം: "ഈ പ്രദേശത്തു മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ്"

സുഹൈൽ ഓർത്തു, "ഈ ബോർഡിനൊക്കെ ഭയങ്കര അർത്ഥാർന്നു ല്ലേ...!!!!"