ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, June 02, 2020

മുഖമറക്കാലത്തെ നഷ്ടങ്ങൾ...

"പത്താം ക്ലാസിലെ പരീക്ഷ ആണ് ജീവിതത്തിലെ ഏറ്റവും വല്യ വഴിത്തിരിവ്."

അതൊരു പൊതുബോധമായി മനസ്സിൽ ഉറപ്പിച്ചത് ചെറിയച്ഛൻ വിജയമ്മാമ ആണ്. ഞാനെന്റെ കൂട്ടുകാരോട് ഏറെ പറഞ്ഞു ചിരിച്ചിട്ടുള്ള, അതിലേറെ ചില ഓർമകളെ കുറിച്ച് പറഞ്ഞു കരഞ്ഞിട്ടുള്ള അതേ വിജയമ്മാമ.

ശരിയാണ്, അതൊരു കാലത്തു വലിയൊരു വഴിത്തിരിവ് തന്നെ ആയിരുന്നിരിക്കണം. ഞാൻ പിന്നെയും ഈ വഴിത്തിരിവിന്റെ കഥ കൊറേ കേട്ടു. പ്ലസ് ടു പഠിക്കാൻ ചെന്നപ്പോ ദേണ്ടെ അടുത്ത വഴിത്തിരിവ്. അത് കഴിഞ്ഞു കഷ്ടി എഞ്ചിനീയറിംഗ് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വക്കുമ്പോ അച്ഛന്റെ കൊറേ സുഹൃത്തുക്കള് പറഞ്ഞു ഇതാണ് വഴിത്തിരിവ് എന്ന്. ഒക്കെ കഴിഞ്ഞു PGക്ക് പോയപ്പോ ആദ്യ മണിക്കൂറിൽ തന്നെ നിസാർ സാറും പറഞ്ഞു, "ഇതാണ് വഴിത്തിരിവ്" എന്ന്. ഇനിയും തിരിഞ്ഞിട്ടില്ലാത്ത വഴിയിൽ ആണ് ഞാനിപ്പഴും നിൽക്കുന്നത് എന്നതാണ് ഇപ്പഴത്തെ വഴിത്തിരിവ്.

ഈ തവണ വിരമിക്കുന്ന അധ്യാപകരെ കുറിച്ച് ഞാനൊരു കുറിപ്പ് എഴുതിയിരുന്നു. വിദ്യാർഥികൾ അവരുടെ പഠനകാലം കഴിഞ്ഞാൽ വിസ്മരിക്കപ്പെടുകയാണ് പതിവ്. അവരെ ഓർമ്മിക്കുന്ന അധ്യാപകൻ ആവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സന്തോഷവും. ഇന്നലെ ഉസ്കൂൾ ഗ്രൂപ്പിൽ സുധാകരൻ മാഷ് എഴുതിയിട്ടത് കണ്ടപ്പോ ആണ് ഞാനും എന്റെ SSLC പരീക്ഷാ കാലത്തേ കുറിച്ച് ഓർത്തത്. ഈ കൊറോണ ഒന്നും ഉണ്ടായില്ലെങ്കിലും ചോദ്യ പേപ്പർ ചോർച്ച അടക്കം സംഭവബഹുലം ആയിരുന്നു നമ്മടേയും SSLC. ഗ്രേഡിംഗ് ഉൾപ്പെടെ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയ ബാച്ച്.

പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോ കരഞ്ഞോ ചിരിച്ചോ എന്നൊന്നും ഓർമയില്ല. പക്ഷെ, അവസാന നാളുകൾ ഒക്കെ നല്ല രസാർന്നു. എന്റെ നേരെ വന്ന ഓട്ടോഗ്രാഫ് കൈകൾക്ക് പുറകിലെ ഉടമകൾ ആയിരുന്ന ആളുകളോട് ഞാൻ ചോദിച്ചത്, ഉസ്കൂളിന്റെ 200 വാര അപ്പുറത്തുള്ള വീട്ടിൽ ഞാൻ എപ്പഴും ഉണ്ടാവും, പിന്നെ "ഓർമപ്പൂങ്കാവനം" ടൈപ്പ് ഡയലോഗ് ഒക്കെ നമുക്കിടയിൽ വേണോ എന്നാർന്നു!!!

പോകെ പോകെ, കുട്ടികൾ പരീക്ഷ കഴിഞ്ഞു കരഞ്ഞും കലഹിച്ചും കൈ വീശി അകലുന്ന കാഴ്ചയും മലയാള മനോരമയിലെ പെൺകുട്ടികൾ മാത്രം യാത്ര പറയുന്ന ഫോട്ടോയും കാണുമ്പോ ഞാൻ മനസ്സിൽ പറഞ്ഞു:

"ഡേയ്, ഇത് ഉങ്കളുക്കെ കൊഞ്ചം ഓവറാ തെരിയല?"

പിന്നെ മനോരമയിലെ ഫോട്ടോക്കാരനോട് പറഞ്ഞു: "ഇടക്ക് ആൺകുട്ടികള് യാത്ര പറയുന്ന ഫോട്ടോ ഒക്കെ ആവാം കേട്ടോ."

പക്ഷെ, ഇത്തവണത്തെ കുട്ടികളോട് ഞാൻ ഒരിക്കലും അത് പറയില്ല. കാരണം കൂട്ടുകാരന്റെ പോക്കറ്റിലെ മുട്ടായി കട്ടെടുക്കാൻ ആവാതെ, കൂട്ടുകാരിടെ മാലയിലെ മുത്ത് പൊട്ടിക്കാതെ, ഒന്ന് ചിരിച്ചു കാണിക്കാനോ കണ്ണീർ വാർക്കാനോ ആവാതെ, ഉള്ളിൽ പറയാതെ പോയ വികാരവായ്പ്പിന്റെ വലിയ കടൽ വച്ചാണല്ലോ നിങ്ങൾ പടിയിറങ്ങിയത്...!!!

നിങ്ങളെല്ലാവരും നന്നായി പഠിക്കണം, എല്ലാരും വല്യ ആൾക്കാരായി ഈ കൊറോണക്കെതിരെ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ പാകത്തിൽ അറിവ് നേടണം. ഇനി മേലാൽ, ഈ ജാതി പണി പണിയാൻ അവനെ അനുവദിക്കരുത്. അതാവണം നിങ്ങടെ പ്രതികാരം!

ഞാൻ പഠിച്ച ഉസ്‌കൂളിലെ പ്രിൻസിപ്പൽ, സുധാകരൻ മാഷ് എഴുതിയ വരികളിൽ ചില മാറ്റം വരിയെഴുതി അവസാനിപ്പിക്കട്ടെ.

"ഒന്നു മിണ്ടാതെ, ചിരിക്കാൻ പോലുമാവാതെ ഒരു വിദ്യാലയ ജീവിതത്തിലെ അവസാന വൈകാരിക നിമിഷങ്ങളെ 'മുഖമറ'യ്ക്കുള്ളിലൊതുക്കി പിരിഞ്ഞു പോകേണ്ടി വന്ന പ്രിയപ്പെട്ട കുട്ടികളേ, ഈ നാടിനോടുള്ള കരുതലോർത്തു നിങ്ങൾ നഷ്ടപ്പെടുത്തിയ നിമിഷങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും നന്ദിയും ഈ കാലമെങ്ങനെ പറഞ്ഞറിയിക്കും!"

സുധാകരൻ മാഷ് സൂപ്പറാ, ശരിക്കും സൂപ്പർ..!!

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ചിരി മീട്ടിയ നന്മകളുമായ്, 𝅘𝅥𝅮  𝅘𝅥𝅮  𝅘𝅥𝅮
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  തിരി നീട്ടിടുമാശകളുമായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പല കൂട്ടര് പല വഴിയേ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  അറിയാക്കഥ നീളുകയായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ജനൽ ജീവിത വീഥികളിൽ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പൊരുൾ തേടി പറന്നീടുക... 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

പെരുത്ത ആശംസകൾ, എല്ലാവർക്കും...!!!

Sunday, April 12, 2020

ഒരു മാർച്ച് 31ന്റെ ചെറുതല്ലാത്ത ഓർമ്മക്ക്...


[ഫേസ്‌ബുക്കിൽ 2020 മാർച്ച് 31ന് എഴുതിയ പോസ്റ്റിന്റെ ബ്ലോഗ് രൂപം.
ഫേസ്‌ബുക്ക് ലിങ്ക്: https://www.facebook.com/saneeshps/posts/4378573472160205]
ഞാൻ അഞ്ചാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഇപ്പൊ ശ്രീകൃഷ്ണപുരം ഹയർ സെക്കണ്ടറി സ്‌കൂൾ ആയ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ വിരമിക്കുന്നവരുടെ ലിസ്റ്റ് ആണ്.

ആദ്യം കാണുന്നത് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ആയ ശശി മാഷ്. എട്ടാം ക്‌ളാസിൽ Social Science പഠിപ്പിച്ച മാഷ്. ഫ്രഞ്ച് വിപ്ലവം എന്നോ ഫ്രാൻസ് എന്നോ ഇപ്പഴും എവിടേലും കേൾക്കുമ്പോ ശശി മാഷുടെ "റൂസ്സോ, വോൾട്ടയർ, മോണ്ടെസ്ക്യ്" എന്നീ നായകന്മാരുടെ പേര് ഒരു പ്രത്യേക താളത്തിൽ പറയുമ്പോ ഉള്ള അസാധ്യ വോയ്‌സ് മോഡുലേഷൻ ഓർമ വരും. കഴിഞ്ഞ വർഷം alumni meetന്റെ permission തരുമ്പോ "ഞങ്ങളെ അധ്യാപകരെ ഉൾപ്പെടുത്താത്തെ പരിപാടി നടത്തുന്നതിന് ചെവിക്ക് പിടിക്കേണ്ടതാണ്" എന്ന് പതിവില്ലാത്ത വിധം തമാശ പറഞ്ഞു ആ പരിപാടിക്ക് എല്ലാ പിന്തുണയും തന്ന മാഷ്.

Chemistry Teacher ആയ ഉഷ ടീച്ചർ ആണ് അടുത്തത്. എട്ടാം ക്ലാസ്സിൽ ഒരു രണ്ട് ആഴ്ചയോ മറ്റോ മാത്രം പഠിപ്പിച്ചിട്ടുണ്ട്. Test Tube എന്ന് പറയുന്ന സാധനം ആദ്യമായി കയ്യിൽ തന്നു ക്ലാസ് സമയത്തു എന്തോ പരീക്ഷണം നടത്തിച്ചത് നല്ല നിറമുള്ള ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ക്ലാസ്സിൽ ഒടുക്കത്തെ ശ്രദ്ധ ആയിരുന്ന കാരണം എന്തായിരുന്നു എന്ന് ഒരു ഓര്മയുമില്ല. സീനിയർ ആയി പഠിച്ച കൃഷ്ണ ചേച്ചിയുടെയും (പേര് തെറ്റിയില്ല എന്ന് തോന്നുന്നു!!!) ജൂനിയർ ആയി പഠിച്ച വിഷ്ണുജിത്തിന്റെയും അമ്മ. അധിക കാലം പഠിപ്പിച്ചിട്ടില്ലെങ്കിലും ഉഷ ടീച്ചർ തന്നിരുന്ന നോട്ട് നല്ലതായിരുന്നു എന്നും ഓർമ ഉണ്ട്.

അടുത്ത ആള് വത്സ ടീച്ചർ. രാഷ്ട്രഭാഷയായ ഹിന്ദി ആദ്യ രണ്ടു വർഷങ്ങളിൽ അഞ്ചിലും ആറിലും പഠിക്കുമ്പോ തലയിലോട്ട് കയറാൻ പ്രധാന കാരണം വത്സ ടീച്ചറോട് ഉള്ള പേടി ആയിരുന്നു. സീനിയർ ആയി പഠിച്ച വരദ ചേച്ചിയുടെയും ജൂനിയർ ആയി പഠിച്ച വന്ദനയുടെയും അമ്മ. ഈ ഹിന്ദിക്ക് വേണ്ടി ഉള്ള എന്തൊക്കെയോ പരീക്ഷകൾ എഴുതാൻ മടിച്ചു മുങ്ങി നടക്കുന്ന നമ്മളെ ഒക്കെ ഓടിപ്പിടിച്ചു പരീക്ഷ എഴുതിച്ചിരുന്ന ടീച്ചർ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുന്ന പേരല്ല, ഓരോ വിദ്യാര്ഥിയുടെയും മനസ്സിൽ.

നാലാമത്തെ ആള് സുധ ടീച്ചർ. വിഷയം കണക്കാണ്, പക്ഷെ ടീച്ചർ കണക്കല്ല! ഞാൻ Fast Maths, Vedic Maths പോലെ കണക്കിലെ അൽകുൽത്ത് സാധനങ്ങൾ പഠിപ്പിക്കുന്ന എല്ലാടത്തും പറയാറുള്ള അതെ സുധ ടീച്ചർ. എന്നെ ഒൻപതിൽ പഠിക്കുമ്പോ ആകെ ഒരു മാസത്തിൽ താഴെ ആണ് പഠിപ്പിച്ചിട്ടുള്ളൂ, പക്ഷെ പണ്ടൊരിക്കൽ അര മണിക്കൂറിൽ കൂടുതൽ എടുത്തു ഒരു problem ഒരു പുസ്തകത്തിന്റെ സഹായം പോലും ഇല്ലാതെ ക്ലാസ്സിൽ Solve ചെയ്തു കാണിച്ചു സുഹൃത്ത് വിജിത്തിനെ കൊണ്ട് അത് explain ചെയ്യിച്ചു അത്ഭുതപ്പെടുത്തിയ ടീച്ചർ. ഒരു സംശയവും ഇല്ലാതെ പറയാം, വിനീത ടീച്ചർ കഴിഞ്ഞാൽ, ഒരു എഞ്ചിനീയർ ആവുന്നതിലേക്കും അത് കഴിഞ്ഞു ഒരു മാഷാവണം എന്ന തോന്നലിലേക്കും എന്നെ കൊണ്ട് എത്തിച്ചതിൽ ചേർത്ത് വെക്കേണ്ട പേര്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള അധ്യാപകരിൽ ഒരാൾ. കൊറേക്കൂടി easy ആയി പറഞ്ഞാൽ, ഞാനെവിടെ പ്രസംഗിക്കുമ്പോഴും അവസരം കിട്ടുമ്പോഴെല്ലാം പരാമർശിക്കുകയും ഞാൻ എന്നെങ്കിലും എന്തെങ്കിലും എന്റെ ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ ഉറപ്പായും പേര് പരാമർശിക്കണ്ട ഒരാൾ.

അഞ്ചാമത്തെ ആളും ഒൻപതിൽ കുറച്ചു കാലം മാത്രം മലയാളം ബി പഠിപ്പിക്കാൻ വന്നയാളാണ്, ശാന്ത ടീച്ചർ. ശബ്ദം കൊണ്ട് കുട്ടികളെ പിടിച്ചു ഇരുത്തിയിരുന്ന ടീച്ചർ. വീണ്ടും, പാഠപുസ്തകം ഇല്ലാതെ അതിലെ ഓരോ വരിയും പറഞ്ഞു ക്ലാസ് എടുക്കുന്ന ഞങ്ങടെ തലമുറയെ അത്ഭുതപ്പെടുത്തിയിട്ടുള്ള അധ്യാപകരിൽ ഒരാൾ.

ഇനി പറയാൻ ഉള്ളത് academic staff അല്ലാത്ത രാമേട്ടനെ കുറിച്ചാണ്. അച്ഛൻ കളിയാക്കി വിളിച്ചു കേട്ട് ശീലിച്ച പേരാണ്. ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാലടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൻ. ഇപ്പഴും പോകുന്ന വഴിയിൽ കണ്ടാൽ, ഒരു ചിരിയെങ്കിലും സമ്മാനിച്ച് കടന്നു പോകുന്ന സഹൃദയൻ. മുകളിൽ ഉള്ള ബാക്കി ആളുകൾ അധ്യാപകർ എന്ന നിലയിൽ ആണ് സ്വാധീനിച്ചത് എങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ ആണ് ഇദ്ദേഹം ഞങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും!

എന്തായാലും ഈയിടെയായി ഓരോ വർഷത്തെയും വിരമിക്കുന്ന ആളുകളുടെ ലിസ്റ്റ് കാണുമ്പോ ഭയമാണ്. പഠിച്ച സ്‌കൂളിൽ ചെന്ന് ഞാൻ ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥി ആണ് എന്നൊക്കെ പറഞ്ഞു ആധാർ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി ഓരോ അധ്യാപകരെയും പരിചയപ്പെടേണ്ടി വരുന്ന ഭാവികാലം അത്ര മേൽ ഭയപ്പെടുത്തുന്നുണ്ട്. കാരണം, ഇവർ ചരിത്രത്തിന്റെ ഭാഗമാവുന്നതോടൊപ്പം ഇവർ മറന്നു വച്ച് പോകുന്ന ചരിത്രം ബാക്കിയാക്കുന്ന ഒരുപാട് ഏടുകളിൽ എവിടെ ആണ് നമ്മുടെ പേര് എന്ന് ഇവർ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഓരോരുത്തരും തിരഞ്ഞെടുത്തു ഇവിടുള്ളവരെ പരിചയപ്പെടുത്തേണ്ടി വരും എന്നത് അംഗീകരിക്കാൻ ഇത്തിരി അധികം ബുദ്ധിമുട്ടുള്ള ഭാവികാല ഘടികാരം ആണ്.

എന്തായാലും എല്ലാവർക്കും ആശംസകൾ...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ തലച്ചോറിലെ അറിവ് ഹൃദയം തുറന്നു ഞാൻ ഉൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് വിഭവമായി നൽകാൻ ഓരോരുത്തരും കാണിച്ച ചെറുതല്ലാത്ത അധ്വാനത്തിന്, ആഘോഷിക്കപ്പെട്ട ഒരുപാട് നേട്ടങ്ങളുടെയും ഒരുപാട് പേരുടെ ഇനിയും തെളിയിക്കപ്പെടാൻ ഉള്ള കഴിവുകളുടെയും കാര്യത്തിൽ മറച്ചു വക്കാനാകാത്ത രീതിയിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികളാണ് എന്ന തിരിച്ചറിവിൽ, ഇപ്പഴും നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ സ്പഷ്ടമായ കള്ളത്തരം കൊണ്ട് ഏതെങ്കിലും വിദ്യാർത്ഥി മിണ്ടാതെ നടന്നകലുമ്പോൾ പേര് വിളിച്ചു കൂടെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന സ്നേഹത്തിന്, പിന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഉള്ള എന്തൊക്കെയോ കടപ്പാടുകളുടെ, അങ്ങനെയങ്ങനെ എല്ലാറ്റിന്റെയും പേരിൽ ഇതെങ്കിലും ഇത്രയെങ്കിലും ഇവിടെ കുറിച്ചില്ലെങ്കിൽ, കൊറോണ പോലും എന്നെ വെറുതെ വിടില്ല. അത് കൊണ്ടാണ്, അത് കൊണ്ട് മാത്രം..!!!

Saturday, April 11, 2020

രക്തം ചിന്താത്ത പോരാട്ടത്തിന്റെ കഥ...!!!

പണ്ട് ബിടെക്ക് പഠിത്തം കഴിഞ്ഞു എറണാകുളത്തു അൽകുൽത്തു ജോലിയും പരിപാടിയുമായി താമസിക്കുന്ന കാലം തൊട്ടുള്ള ഒരു കോഴിക്കോടുകാരൻ ചങ്ങായി ഉണ്ട്. മലപ്പുറത്ത് നിന്നും കോഴിക്കോട് പോകുമ്പോ ഇപ്പഴും മോങ്ങം എന്ന സ്ഥലം എത്തിയാ ഞമ്മക്ക് ഓനെ ഓർമ വരും. Dell Companyടെ Show Room പാലാരിവട്ടത്തുള്ള South Janatha റോഡിന്റെ തുടക്കത്തിൽ തന്നെ ആണ് ആ കാലത്ത്. അവിടെ ജോലി അന്വേഷിച്ചു വന്നതാണ് മൊതല്. പിന്നെ അത് ശരിയാവാത്ത കൊണ്ടോ എന്തോ വേറെ ഒരു Electronics കടയിൽ ആയിരുന്നു അവന്റെ ജോലി. അന്ന് ഞാൻ സ്വന്തമായി മേടിച്ച laptopനുള്ള USB mouse ഇവനാണ് തന്നത്. നന്നായി മാപ്പിളപ്പാട്ട് പാടും, നല്ല അസ്സല് ലുക്ക്, പിന്നെ 3 പെങ്ങമ്മാരിൽ ഇളയവളോട് ഒടുക്കത്തെ സ്നേഹം. പിന്നീട് ഞാൻ എം.ടെക്കിന് വണ്ടി പിടിച്ചു തിരുവനന്തപുരം പോയി വൈകാതെ ഗുൾഫിലേക്ക് വിസ കിട്ടി ഓൻ പോണതിന്റെ ഒരാഴ്ച മുന്നേ, കൊറേ നാളുകൾക്ക് ശേഷം എന്നെ കാണാൻ വേണ്ടി വിളിച്ചു. ഞങ്ങള് മലപ്പുറം മമ്പറം ഭാഗത്തുള്ള ഏതോ ഒരു ഗ്രൗണ്ടിൽ പോയി സെവൻസ് കളി കണ്ടു, മഞ്ഞക്കാ ജ്യൂസ് കഴിച്ചു, കൊറേ ബഡായി പറഞ്ഞു, കൊറേ ചിരിച്ചു, ഓന്റെ ഉമ്മാടെ സ്പെഷ്യൽ dishes വയറു നിറയെ കഴിച്ചു. അന്ന് അടുത്തടുത്ത് കിടന്നു ഉറങ്ങും മുന്നേ മൂപ്പര് കൊറേ സംസാരിച്ചു. ഇളയ പെങ്ങടെ നിക്കാഹ് നമ്മക്ക് ജോറാക്കണം, ഉമ്മാടെ കയ്യിലെ മുക്കുപണ്ടം മാറ്റി 916 വളകൾ പെരുക്കനെ ഇടീക്കണം, വീടിന്റെ മുമ്പില് പെങ്ങമ്മാര്ടെ കുട്ട്യോൾക്ക് കളിക്കാൻ ചെറിയൊരു ഷെഡ് പണിയണം, അങ്ങനെ കൊറേ. ഈ രാത്രി ആഘോഷിച്ച പോലെ ഇനി എന്നാണു ആഘോഷിക്കാൻ പറ്റുക, പങ്കാളി? എന്നും പറഞ്ഞു ഓൻ കരഞ്ഞു പൊളിച്ചു. പിന്നെയും ഒരുപാട് വർത്തമാനം കഴിഞ്ഞാണ് ഞങ്ങള് ഉറങ്ങിയത്.

ഓന്റെ പേര് ഇത് വരേം പറഞ്ഞില്ല, ല്ലേ? പറയണില്ല. കാരണം ആള് കൊറോണാ നിരീക്ഷണത്തിൽ ആയിരുന്ന കഥ ആണ് പറയാൻ പോണത്. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി തല്ക്കാലം വേറെ പേരുകൾ ഉപയോഗിക്കുന്നു. ഓന്റെ ഭാഷയിൽ ഓൻ സൽമാൻ ഖാന്റെ look ആയ കൊണ്ട്, മ്മക്ക് സൽമാൻ എന്ന് തന്നെ വിളിക്കാ.

കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ്‌ ഓന്റെ ഇളയ പെങ്ങടെ നിക്കാഹ് പറഞ്ഞിട്ടുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഗൾഫിൽ ഇരുന്നാണേലും റെഡി ആക്കിയ അവൻ എത്തിയത് മാർച്ച് ഒൻപത് കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും നാട്ടിൽ എത്തിയ കൊറോണ പണി തുടങ്ങി കഴിഞ്ഞിരുന്നു. "ഇക്കാക്ക ഇല്ലാണ്ടെ കല്യാണം നടക്കില്ല" എന്ന അനിയത്തീടെ കരച്ചില് കണ്ടു, ബന്ധുക്കളുടെ വിലക്കുകൾക്കിടയിലും സൽമാൻ വിമാനം കേറി വരാൻ തന്നെ തീരുമാനിച്ചു. പക്ഷെ, സമയം നീളുന്തോറും സ്ഥിതി കൂടുതൽ വഷളായി. നിക്കാഹ് നീട്ടി വക്കുക അല്ലാതെ വേറെ മാർഗം ഇല്ല എന്ന അവസ്ഥ ആയി. എന്തായാലും ഇതിന്റെ ഇടയിൽ ഒരുവിധത്തിൽ സൽമാൻ നാട്ടിലെത്തി. അപ്പഴക്കും നാട്ടിലേക്ക് വരുന്ന ആളുകളെ മുഴുവൻ സർക്കാര് പിടിച്ചു നിരീക്ഷണത്തിൽ ഇടുന്ന കാലം തുടങ്ങി. അവിടെ നിന്ന് തന്നെ മാസ്ക് അടക്കം എല്ലാ സുരക്ഷയും ആയി വന്ന സൽമാനെ കൂട്ടാൻ ഉമ്മ കൂട്ടുകാരൻ ഈസടെ ടാക്സി എടുത്തു ഒറ്റക്കാണ് വന്നത്. പതിവ് സ്നേഹപ്രകടനങ്ങൾക്കൊന്നും നിൽക്കാതെ അവനെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി അവനെ വീട് വരെ വണ്ടി എവിടേം നിർത്താതെ നേരെ എത്തിച്ചു. PHCക്കാര് അപ്പോഴേക്കും പെങ്ങളെ വേറെ വീട്ടിൽ ആക്കിയില്ലേ എന്നൊക്കെ ഉറപ്പ് വരുത്താൻ വീട്ടിന്റെ മുന്നിൽ എത്തിയിരുന്നു. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും അവനോട് വീട്ടിൽ നിന്നും പുറത്തു ഇറങ്ങരുത് എന്നും ആരുമായും കാര്യമായി സമ്പർക്കത്തിൽ ഏർപ്പെടുത്തരുത് എന്നുമുള്ള താക്കീത് നൽകി അവര് പോയി.

പിന്നെ ഉമ്മാടെ വക. അവനോട് വീടിന്റെ മച്ചുംപുറത്തു കേറിക്കോളാൻ പറഞ്ഞു. നമ്മള് രണ്ടാളും മാത്രേ ഉള്ളൂ ഇവിടെ, നിനക്ക് വേണ്ട food സമയത്തു അവിടെ എത്തിക്കാം എന്ന് കല്പന. Video Chat ചെയ്യാൻ വേണ്ടി Data Plan അടക്കം activate  ചെയ്ത SIM അടക്കം എല്ലാ സന്നാഹങ്ങളും അപ്പഴക്കും ഉമ്മ ready ആക്കിയിട്ടുണ്ടായിരുന്നു. ഇക്കാക്കയെ നേരിട്ട് കാണാൻ പറ്റാത്ത പെങ്ങമ്മാരു set ഓരോരുത്തരായി video call ചെയ്തു.

മോൻ വന്നാ ഓനെ അടുത്ത് നിന്നും മാറ്റാത്ത അല്ലെങ്കിൽ ഓന്റെ അടുത്ത് നിന്നും മാറാത്ത ഉമ്മ പക്ഷെ, അപ്പഴും അടുക്കളയുടെ പുറത്തും അകത്തുമായി അവനുള്ള ഭക്ഷണം ഉണ്ടാക്കിയും സമയത്തിന് അത് കൊണ്ടോയി കൊടുത്തും പ്രാർത്ഥിച്ചും ഒക്കെ സമയം കളഞ്ഞു

അവൻ ഇങ്ങനെ ചെറുതായി Quarantine ചെയ്യപ്പെട്ടു കിടക്കുന്നതിന്റെ ഇടയിൽ ആണ് എന്നെ imoയിൽ വിളിച്ചത്. "പങ്കാളീ" എന്ന നീട്ടി വിളിയിൽ ആണ് call തുടങ്ങിയത്. പെങ്ങടെ നിക്കാഹ് നീട്ടി വെക്കേണ്ടി വന്ന കൊണ്ട്  അതൊന്നു കൂടി ദമ്മാക്കണ വിധത്തിൽ മനസ്സിലുള്ള പുതിയ പരിപാടികൾ  മുതൽ, ഗൾഫിൽ കണ്ട മലയാളികളുടെ കഥ വരെ പറഞ്ഞു കൊണ്ടിരുന്നു. "ഉമ്മ എന്ത് പറയുന്നു?" എന്ന ചോദ്യത്തിന് "എനിക്ക് എറിഞ്ഞാൽ കൊള്ളാവുന്ന അത്രേം അടുത്ത് ണ്ട്. പക്കേങ്കി, ഉമ്മാടെ മോത്തിയിലെ ഉണ്ടൻകുരു (ഉണല് എന്നാണ് ഞാനൊക്കെ പറയാറ്) എന്താണ് എന്ന് പോലും ഞമ്മക് തൊട്ടു നോക്കാൻ പറ്റിട്ടില്ല പങ്കാളീ" എന്നും പറഞ്ഞു കഴിഞ്ഞു, ഞാൻ കാണാതെ ഇരിക്കാനാണോ എന്നറിയില്ല, അവൻ മുഖം വെട്ടിച്ചു. ഞാൻ കണ്ണടച്ചാൽ, ഞാൻ കരയുന്നത് അവൻ കാണാതെ ഇരിക്കില്ല എന്നും അടക്കേണ്ടത് കാമറയുടെ കണ്ണാണ് എന്നും ഞാനും മറന്നു പോയി. നീളെ കേൾക്കാവുന്ന വീഡിയോ കാളിന്റെ നടുക്ക് വന്ന അപ്രതീക്ഷിത നിശ്ശബ്ദതക്കിടയിൽ എന്റെ മുറിയിലെ ഫാനിന്റെ ഒച്ചയെ മുറിച്ചത് അപ്പുറത്തു നിന്നവന്റെ കാലിയാക്കലായിരുന്നു. "എന്താണ് പങ്കാളി, കണ്ണീന്ന് ബെക്കം ബെക്കം നീര് കിനിയുന്നുണ്ടോ? എന്ന ചോദ്യം കേട്ട് ജാള്യത കാരണം ഞാൻ മുഖം തുടച്ചു, ഒന്ന് ചെറുതായി അധികം വോൾട്ടേജില്ലാത്ത ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു. "മഹാബലർ കരയാൻ പാടില്ലല്ലോ?" എന്ന് അവൻ കളിയാക്കി.

ഉമ്മ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോ, ആവോ, ഞാൻ ഒന്ന് മര്യാദക്ക് മിണ്ടീതും കൂടി ഇല്ല എന്ന് അവന്റെ പായാരം. അവന്റെ call കഴിഞ്ഞു കുറച്ചു കഴിഞ്ഞു അവന്റെ ഉമ്മ വിളിച്ചു. എന്റെ അറിവിൽ ഉമ്മാക്ക് വീഡിയോ കാൾ ഒന്നും ചെയ്യാൻ ഉള്ള അറിവോ വിദ്യാഭ്യാസമോ ഇല്ല. ഞാൻ ആദ്യം ചോദിച്ചതും ഇത് തന്നെ ആണ്. "ഇതൊക്കെ എപ്പോ പഠിച്ചു?"

ആ പഴയ വടകരക്കാരിടെ ചിരി ചിരിച്ചു ഉമ്മ സംസാരിച്ചത് മുഴുവൻ മാറ്റി വെക്കേണ്ടി വന്ന നിക്കാഹിന്റെ ഒരുക്കങ്ങളെ കുറിച്ചായിരുന്നു, ഇനി പരിപാടി ഒന്നൂടി ഉഷാറാക്കാൻ ഉള്ള കൊഴുപ്പിക്കലിനെ കുറിച്ചായിരുന്നു. "ഓനിനി കുടീല് കേറാൻ പറ്റാത്ത വിധം വല്ല അസുഖം ഉണ്ടെന്കി അവനെ കാണാൻ വേണ്ടി ആണ് ഞാൻ ഇതൊക്കെ പഠിച്ചേ" എന്നൊക്കെ അവര് പറഞ്ഞു കൊണ്ടിരുന്നു, സൽമാന്റെ അഭാവത്തിൽ ഞാൻ അടക്കം ഉള്ള കൂട്ടുകാര് ചിലപ്പോ സഹായിക്കേണ്ട ചില കാര്യങ്ങള് ഏല്പിച്ചു.

അത് കഴിഞ്ഞതും ഓന്റെ പെങ്ങള് വിളിച്ചു. ഇവളോട് എന്ത് പറയും, നിക്കാഹ് മാറ്റി വക്കണ്ട വന്ന വിഷമത്തിൽ നിക്കണ കൊച്ചിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഒക്കെ ആലോചിച്ചു വിഷമിച്ച എന്നോട് കല്യാണത്തിന് വാങ്ങിച്ച വളയുടെ ഭംഗിയും ഇക്കാക്ക കൊടുത്തയച്ച design ഉള്ള തട്ടത്തിന്റെയും ഒക്കെ വർത്തമാനം മാത്രം പറഞ്ഞ ആ കുട്ടിയോട് ഒരു രസത്തിന് ഞാൻ ചോദിച്ചു, അനക്ക് അന്റെ ഇക്കാക്കയെ കാണാൻ പറ്റാത്ത വിഷമം ഒന്നൂല്യെ, അപ്പൊ മൂപ്പരൊക്കെ അത്രേ ഉള്ളൂ ല്ലേ ന്ന്. "ഓര് അയിന് ബെക്കം മുറി വിടൂലെ, അത് കഴിഞ്ഞു ഞമ്മടെ നിക്കാഹ് ഞമ്മള് തകർക്കൂലേ? പിന്നെ, കൊറോണടെ നടുക്ക് ഇങ്ങടെ ഏട്ടനെ നാട് കടത്തിയ ങ്ങള് ബല്യക്കാട്ട് കൊറേ ങ്ക്ട് ഇറക്കണ്ട" എന്നൊക്കെ പറഞ്ഞു എന്റെ വായടപ്പിച്ചു.

കോള് എല്ലാം കഴിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു അവസ്ഥ. ഞാനോർത്തു, ഈ കോളുകൾക്കിടയില് ഒരിക്കലും ഞാനുൾപ്പെടെ ആരും കൊറോണ എന്ന് പറഞ്ഞു പേടി പരസ്പരം പങ്ക് വച്ചില്ല, കഷ്ടപ്പാടുകളെ കുറിച്ച് സംസാരിച്ചില്ല, ഇത് കഴിഞ്ഞുള്ള നാളുകളും പ്രതീക്ഷകളും മാത്രം മനസ്സിൽ വച്ചാണ് എല്ലാരും ഈ പോരാട്ടത്തിൽ പങ്ക് ചേരുന്നത്. എട്ടാം ക്ലാസ് ജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീ, മകന്റെ ആരോഗ്യം കണക്കിലെടുത്തു, മറ്റുള്ളവരുടെ ആരോഗ്യം കണക്കിലെടുത്തു, അവന്റെ പരിചരണമെന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നു, അവനിനി അസുഖം ആണെങ്കിലും അവൻ ആശുപത്രിയിൽ ആണെങ്കിൽ കൂടി എന്നും അവനെ കണ്ടു സംസാരിക്കാൻ വേണ്ടി അവർക്ക് തീരെ പരിചയമല്ലാത്ത സാങ്കേതികതകൾ പഠിക്കുന്നു. അത്രയൊന്നും ലോകപരിചയവും ഇല്ലാത്ത ഒരു യുവതി, അവളുടെ കല്യാണത്തിന് വന്ന ഇക്കാക്കയെ കാണാതെ അകലെ ഇരുന്നു ഈ നാളുകൾക്ക് അപ്പുറം ഉള്ള പ്രതീക്ഷകളെ കുറിച്ച് മാത്രം സംസാരിക്കുന്നു. "നമ്മൾ അതിജീവിക്കുകയല്ല, നമ്മൾ ഈ ദുരിതത്തെ കീഴ്‌പ്പെടുത്തി തുരത്തി ഓടിക്കുകയാണ്."





പിൻകുറിപ്പ്: ഒരിക്കലും മകളുടെ കൂടെ വന്നു താമസിക്കാത്ത സഹപ്രവർത്തകയുടെ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മ, പേരക്കുട്ടികളോട് കൂടെ മകളുടെ അടുത്ത് സന്തോഷമായി ഇരിക്കുന്നതും അവരുടെ മുഖത്തെ മുൻപൊന്നും കാണാത്ത വിധമുള്ള ഒരൊന്നൊന്നര ചിരിയും. ചിലർ പ്രസവം കഴിഞ്ഞു നാളുകൾ മാത്രം പ്രായമായ മകളെ മറ്റെല്ലാ ജോലി തിരക്കുകളും വിട്ട് കൺകുളിർക്കെ കണ്ടും താലോലിച്ചും നാള് തീർക്കുന്നു. രക്ഷിതാക്കളെ വിട്ടു ജോലിക്കും പഠിത്തത്തിനും വേണ്ടി നാട് വിട്ട പലർക്കും തന്റെ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും യാതൊരു ബഹളവും ഇല്ലാതെ ശ്വസിക്കാനും ദഹിക്കാനും ഒരുപാട് സമയം കിട്ടുന്നു.

വിരലുകൾ കോർക്കാൻ മാത്രമേ ഈ കാലഘട്ടം അനുവദിക്കാതെ ഇരിക്കുന്നുള്ളു, നമ്മളൊക്കെ മനസ്സ് കൊണ്ട് എത്ര മാത്രം ഇഴപിരിക്കാൻ പറ്റാത്ത വിധം അടുപ്പത്തിൽ ആണ് എന്ന് നമ്മുടെ എതിരാളിക്ക് അറിയില്ലല്ലോ..!

വെറും സൽമാൻ അല്ലാ, സുലൈമാൻ ആണെടാ ഇജ്ജ് എന്ന് പറയിക്കും വിധം ഈ വാളും പരിചയുമില്ലാത്ത, രക്തം ചിന്താത്ത, ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ തന്റെ പങ്ക് കൃത്യമായി നിർവഹിച്ചു വീട്ടിൽ ഇരുന്ന് ഈ വിപ്ലവത്തിൽ പങ്കാളികൾ ആവുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ!

Sunday, January 26, 2020

അക്ഷരം തെറ്റാതെ അധ്യാപകർ എന്ന് വിളിക്കാവുന്ന ചിലരെ കുറിച്ച്!!!

"തീരെ ആത്മാർഥത ഇല്ലാത്തവർ"- പൊതുവിൽ സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ സ്‌കൂൾ അധ്യാപകരെയും കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം ആണിത്. ആ ധാരണ ഉള്ളവർ എന്തായാലും തുടർന്ന് വായിക്കണം.

ആദ്യമായി ഒരു പറ്റം വിദ്യാർത്ഥികളെ ഒരു Resource Person എന്ന അഹങ്കാരത്തിൽ നേരിടുന്നത് കോഴിക്കോട് ഉള്ള ചില സുഹൃത്തുക്കളുടെ (chunks എന്നൊക്കെ പറയാവുന്ന വിധം അടുപ്പമുള്ള മുത്തുമണികൾ) വാക്കിന്റെ പുറത്താണ്. അനുവദിച്ച ഒരു മണിക്കൂറും കഴിഞ്ഞു, മൂന്ന് മണിക്കൂർ തുടർച്ചയായി ക്‌ളാസ് എടുത്തു കഴിഞ്ഞു ചിരിച്ചോണ്ട് നിന്ന എന്നോട്, "നിനക്ക് പ്രാന്താണോടാ **" എന്ന് ചോദിച്ച കൂട്ടുകാരുണ്ട് അന്ന്. അന്ന് തൊട്ട് ഇന്നോളം, ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ ഒരു അവസരം ലഭിക്കുമ്പോ അത് നമ്മള് ഒരു കാരണവശാലും പാഴാക്കാറില്ല. ആ ഒരു കാര്യം ഒരു അതിമോഹമായി വളർന്നപ്പോഴാണ് അധ്യാപന ജോലിയിലേക്ക് തിരിയാൻ മൂന്നാം വർഷ ബിരുദ പഠന കാലത്തു തീരുമാനിക്കുന്നത്. ഏകദേശം പത്തു വർഷത്തോളം പല വേദികളിലും സാമാന്യം ഉച്ചത്തിൽ തന്നെ ക്ലാസ് എടുത്തിട്ടുണ്ട്. മൈക്ക് തീനി എന്ന ചീത്തപ്പേര് ആവശ്യത്തിൽ അധികം നേടിയെടുത്തിട്ടുമുണ്ട്. അത്യാവശ്യം എണ്ണം കുട്ടികള് വന്നാലും മൈക്കും പ്രോജെക്ടറും ഇല്ലാതെ അടിച്ചടിച്ചു നിൽക്കാം എന്ന ആത്മവിശ്വാസം, അതിരു കടന്ന അഹങ്കാരം ഒക്കെ ഉണ്ട്.

അങ്ങനെയങ്ങനെ താപ്പലുരുട്ടി നടക്കുന്ന ജീവിതത്തിൽ ഈ അടുത്താണ് ഒറ്റപ്പാലം GVHSSലെ ശബ്ദത്തിന്റെ ലോകം നിഷേധിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെ പഠിപ്പിക്കാൻ ഉള്ള അവസരം ചേച്ചി ശ്രീലക്ഷ്മി നീട്ടി തന്നത്. "കാശൊക്കെ തരാം" എന്നൊക്കെ പറഞ്ഞാണ് വിളിച്ചത്. "നിനക്ക് ഒരു വ്യത്യസ്ത അനുഭവം ആവും" എന്ന് പറഞ്ഞത് ബുദ്ധിമുട്ടേറിയ അനുഭവം എന്ന അർത്ഥത്തിൽ ആണ് എന്ന് തോന്നുന്നു.

തൊണ്ട വേദന വല്ലാതെ ബുദ്ധിമുട്ടു സൃഷ്ടിച്ച ഡിസംബർ മാസത്തിൽ അത് നടക്കാതെ പോയി. അവസാനം പ്രിൻസിപ്പൽ നേരിട്ട് കോളേജിലുള്ളവരെ വിളിച്ചപ്പോ, ഒരു നിഷേധം നടത്താൻ പറ്റാത്ത വിധം ഞാൻ കുടുങ്ങി.

ഇന്നലെ ആണ് കാര്യങ്ങൾ ഒത്തു വന്നത്. "നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്" എന്ന ശ്രീനിവാസൻ ഡയലോഗ് ആണ് അവിടെ ചെന്നപ്പോൾ തോന്നിയത്.

പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരിക്കുന്ന Staff Room. അത് തന്നെ ഒരു കാഴ്ച ആയിരുന്നു. ചെന്ന ആദ്യം തന്നെ എനിക്ക് പ്രതിഫലം തരാൻ അക്കൗണ്ട് പോലെ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി മേടിച്ചു.

ക്ലാസ് തുടങ്ങിയപ്പോ മുന്നിൽ ഉള്ളത് ആകെ ആറു പേര്. പിന്നെയും നാല് പേര് കൂടി ഇത്തിരി വൈകിയാണെങ്കിലും കടന്നു വന്നു.

പറഞ്ഞു വരുന്നത് എന്റെ പൊലിവിനെ കുറിച്ചല്ല. അവിടെ ഉള്ള കുട്ട്യോളെ കുറിച്ചാണ്, അവരെ സ്വന്തം കുട്ട്യോളെ പോലെ നോക്കുന്ന അധ്യാപകരെ കുറിച്ചാണ്. ഇത്രയും ആദരവ് അർഹിക്കുന്ന ഒരുപറ്റം അധ്യാപകരെ ആണ് ഞാൻ അവിടെ കണ്ടത്.


"Happy Learning" എന്ന പേരിൽ ആണ് ക്ലാസ്. പഠിത്തം രസകരമാക്കുന്ന ഒരുപാട് സംഗതികൾ slide ഒക്കെ ഉണ്ടാക്കി അവിടെ ചെന്നപ്പോ ആണ് ഇത് നമ്മള് ഉദ്ദേശിച്ച പോലെ പരിപാടി നടക്കുന്ന സ്ഥലം അല്ല എന്ന് മനസ്സിലാക്കിയത്. ഉടൻ നമ്മള് പരിപാടി മൊത്തത്തിൽ മാറ്റി.

ഞാൻ പറയുന്ന കാര്യങ്ങള് അവർക്ക് പറഞ്ഞു കൊടുക്കാൻ interpreter എന്ന ചുമതലയുമായി Physics Teacher രശ്മി ടീച്ചർ കൂടെ ഉണ്ടായിരുന്നു. കുട്ടികള് അവരുടെ ഭാഷയിൽ നമസ്കാരം പറഞ്ഞപ്പോ ഞാൻ അവരോട് ഒരു നിബന്ധന വച്ചു. ഞാൻ പറയുന്നത് നിർത്തണം എന്നുണ്ടേൽ ഒരു തവണ കയ്യടിക്കണം, അല്ലെങ്കിൽ രണ്ട് തവണ കയ്യടിക്കണം. എപ്പോ വേണേൽ ഒരു തവണ കയ്യടിക്കുന്ന ശബ്ദം കേൾക്കാം എന്ന പേടിയോടെ ഞാൻ പരിപാടി ആരംഭിച്ചു. കാര്യങ്ങൾ ഓർമയിൽ വക്കാൻ ഉപയോഗിക്കുന്ന അല്ലറ ചില്ലറ കാര്യങ്ങൾ എങ്ങനെ രസകരമായി അവതരിപ്പിക്കാം എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. പറഞ്ഞ സമയവും കഴിഞ്ഞു ഞാൻ ഇത്തിരി കൂടെ സമയം അധികം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോ അവര് അതും സമ്മതിച്ചു തന്നു. ഞാൻ പറയുന്ന ചോദ്യങ്ങൾക്ക് അവര് ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം തന്നു. സിനിമ വച്ചപ്പോ ആർത്തു വിളിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യങ്ങൾക്കും സഹായിച്ചു കൊണ്ട് ഞാൻ ചെയ്യിച്ച ഓരോ കാര്യത്തിലും അവരെ കൊണ്ടാവും വിധം സജീവമായി പങ്കെടുത്തു. ഞാൻ പറയുന്ന എത്ര കട്ടി വാക്കും വളരെ easy ആയി അവർക്ക് ആംഗ്യത്തിലൂടെ പറഞ്ഞു കൊടുത്തു കൊണ്ട് ചിരിച്ചു കൊണ്ട് നിന്ന രശ്മി Miss.

ചിരിച്ചു കൊണ്ട് അല്ലാതെ ആരെയും ഞാൻ അവിടെ കണ്ടില്ല (അതിപ്പോ കുട്ടി ആണേലും ടീച്ചർ ആണേലും). Regular Study, Repeated Study, Continual Study, Connected Study എന്നിങ്ങനെ പല പരിപാടികളും ഓരോന്ന് ചെയ്യിച്ചും കാണിച്ചു കൊടുത്തും എന്നെ കൊണ്ടാവും വിധം ഞാൻ നടപ്പാക്കാൻ നോക്കി. പലതിനും കുട്ടികള് ചിരിച്ചു, ചിലതിനു മുഖം ചുളിച്ചു.

എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ രശ്മി ടീച്ചർക്ക് പറഞ്ഞു കൊടുത്തു, അവരതു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന സമയം മുഴുവൻ ഞാൻ ഇങ്ങനെ അവരുടെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുകയായിരുന്നു. ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനൊക്കെ എത്ര ചെറുതാണ്, ഇനിയും എത്ര പഠിക്കാനുണ്ട്, ഇനിയും എത്ര വളരാൻ എത്ര ഉണ്ട്, ഇനിയും എത്ര കുട്ടികളെ കാണേണ്ടതുണ്ട് തുടങ്ങി ഒരുപാട് വലിയ പാഠങ്ങൾ ആ കുട്ട്യോളും അധ്യാപകരും എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവസാനം എല്ലാം കഴിഞ്ഞു നിർത്താൻ നേരം ഞാൻ ചോദിച്ചു, "ഒരു കയ്യടി ആണോ രണ്ടു കയ്യടി ആണോ?"

ആദ്യം ഒരു കുട്ടി രണ്ട് കയ്യടിച്ചു. ഞാനോർത്തു "ഹോ, സമാധാനം. അപ്പൊ ഒരാളെ നമ്മക്ക് entertain ചെയ്യാൻ പറ്റി."

ഈ ചിന്തയിൽ, എന്റെ ലാപ്ടോപ്പ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ അടുക്കി വക്കാൻ ഞാൻ തിരിഞ്ഞു. അപ്പൊ, ഓരോരുത്തരും മാറി മാറി രണ്ടു തവണ കയ്യടിച്ചു. എണീറ്റു നിന്ന് കൈ കൂപ്പി നിന്ന് നന്ദി അറിയിച്ചു. അപ്പഴും ഇത്രയും കായികമായ അധ്വാനവും കഴിഞ്ഞു രശ്മി ടീച്ചർ, "ഞാൻ കാണിച്ച ആംഗ്യങ്ങൾ ഇത്തിരി കുറഞ്ഞു പോയോ സാറേ" എന്ന മട്ടിൽ ആദ്യം കണ്ടപ്പോ ചിരിച്ചതിനേക്കാൾ high voltage ചിരിയുമായി മുന്നിൽ നിൽപ്പുണ്ടായിരുന്നു.



[ആ ഫോട്ടോയിൽ കാണുന്നതാണ് രശ്മി മിസ്സ്, കൂടുതൽ സമയവും ക്ലാസ് ഞാൻ ആ കാണുന്ന പോലെ മേശയും ചാരി നിൽപ്പും ടീച്ചർ അത്രയും ആത്മാർത്ഥമായി അവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു.]

ഒരു സ്ഥലത്തു നിന്നും എനിക്ക് ഇത്രയും മര്യാദ (പ്രത്യേകിച്ച് കുട്ടികളുടെ കയ്യീന്ന്) കിട്ടിയതായി ഓർമയിൽ ഇല്ല (അല്ല, എന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആവണം അത് കിട്ടാത്തതും!!!).

ഒരു അധ്യാപകന്റെഏറ്റവും വലിയ ആയുധം, ശബ്ദവും തലച്ചോറും ആണെന്ന് പണ്ടേതോ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. അത് പറഞ്ഞ പോഴനെ/പോഴത്തിയെ ഇനി കാണുമ്പോ പറയണം. അത് രണ്ടും അല്ല, മുന്നിൽ വരുന്ന കുട്ട്യോൾക്ക് കൊടുക്കുന്ന ഹൃദയത്തിലെ സ്നേഹവും അവരോട് കാണിക്കുന്ന അതിരു കവിഞ്ഞ ആത്മാർത്ഥതയും ആണ് എന്ന്. സംശയം ഉണ്ടേൽ, ഒറ്റപ്പാലം വരെ ട്രെയിൻ കേറി അവിടുന്ന് വാണിയംകുളം ഭാഗത്തേക്ക് ബസ്സിൽ കയറി കണ്ണിയംപുറം പാലം കഴിഞ്ഞു ഏഴുമുറി ഇറങ്ങി ഒരു 100 മീറ്റർ പുറകോട്ട് നടന്നാൽ ഇവിടെ സർക്കാര് ഭക്ഷണവും താമസവും നൽകി പൊന്നു പോലെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥലം ഉണ്ട്. പേരിൽ ഒറ്റപ്പാലം ആണേലും ഇതൊരു "ഒന്നൊന്നര പാലം" തന്നെ ആണെന്ന് അവിടെ ഉള്ളവരെ കാണുമ്പോ നിങ്ങള് പറയും, തീർച്ച...!!!


സാധാരണ ഓരോ മരം കണ്ടാലും അതിന്റെ ചോടെ ചെന്ന് ഫോട്ടോ എടുക്കുന്ന മനുസൻ ആണ് ഞമ്മള്. ഇവരെ കുട്ടികളെ ആരെയും എന്റെ ഊറ്റം കാണിക്കാൻ ഉള്ള specimen ആക്കണ്ട എന്ന് തോന്നി. പണ്ട് ഞാൻ പഠിപ്പിച്ച കുട്ടി ഗോപികാ എസ്. മേനോൻ പറഞ്ഞ വളരെ പ്രസക്തമായ ഒരു വരി ഉണ്ട്.
"നമ്മള് ഒരു സ്ഥലത്തു ചെന്ന് കാമറയിൽ ഫോട്ടോ എടുക്കുമ്പോ ആ സ്ഥലത്തെ നമ്മള് കാമറയുടെ ഡിസ്‌പ്ലേയിൽ കൂടെ മാത്രേ കാണുന്നുള്ളൂ. നമ്മള് ആ കാഴ്ച കണ്ടു സന്തോഷിച്ചു എന്ന് മറ്റുള്ളവരുടെ മുന്നിൽ Pretend ചെയ്യാൻ ആണ് ഈ ഫോട്ടോ ഉപകരിക്കൂ. അല്ലാത്ത പക്ഷം ഹൃദയത്തിൽ കേറിയ കാഴ്ച ഓർത്തിരിക്കാൻ ഒരു ഫോട്ടോയോ വീഡിയോയോ വേണ്ട."

നിങ്ങളൊക്കെ ആ കൂട്ടത്തിൽ പെടും. ഒരു ഫോട്ടോയോ വീഡിയോയോ നോക്കി നിങ്ങളുടെ മുഖം ഓർത്തെടുക്കണ്ട ആവശ്യം വരില്ല എന്ന് തോന്നുന്നു. നമ്മളിനിയും കാണാൻ ഉള്ളവര് കൂടിയാണ്, അതിനി നിങ്ങള് എന്നെ ഇനിയും ക്ലാസ് എടുക്കാൻ വിളിച്ചില്ലേലും. അവിടുത്തെ കുട്ട്യോൾക്ക് ഒരുപാട് നന്ദി, എനിക്ക് ഇങ്ങനൊരു അവസരം തന്നതിന്, ആദ്യം പറഞ്ഞ സ്വാഗതം മുതൽ അവസാനം രണ്ടു തവണ കയ്യടിച്ചു സന്തോഷം അറിയിച്ച ശേഷം എണീറ്റ് നിന്ന് എന്റെ ഹൃദയത്തിൽ തൊട്ട ആ  കൈകൾ കൂപ്പി എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ആദരവ് തന്നതിന്, അധ്യാപകൻ എന്ന നിലയിൽ എന്റെ അഭിമാനം ഇന്നോളം ഇല്ലാത്ത വിധം ഉയർത്തിയതിന്...!!!


"ദൈവതിരുമകൾ" സിനിമയിൽ പറഞ്ഞത് ശരിയാണ്. നമ്മളിനിയും കുട്ടികളുടെ കയ്യിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന് ചില സമയത്തു തോന്നുന്നു.

എന്നെ കുറച്ചു സമയം കൊണ്ട് തന്നെ ചെറുതല്ലാത്ത പാഠങ്ങൾ പഠിപ്പിച്ച അവിടത്തെ ജീവനക്കാർ ഇവരാണ്. സൂപ്പർ ഹീറോസ് എന്ന വാക്ക് ഇവരെ കുറിച്ച് പറയുമ്പോ കൂടെ ചേർത്താലും അത് അത്ര അധികം ഓവറാവില്ല എന്ന് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

Principal Indu Teacher
Vidya Teacher
Resmi Teacher
Yamima Teacher
Saleena Teacher
Saira Teacher
Greeshma Teacher
Nanditha Teacher

Clerk Rajagopal

Hostel staffs Anand,Valsala, Salmath, Rajitha


ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം എന്റെ ചേച്ചി ആയ ശ്രീലക്ഷ്മി ടീച്ചർക്ക് ആണ്. പറഞ്ഞ പോലെ അവരുടെ പേര് പറഞ്ഞില്ലല്ലോ!!!

ചേച്ചീ, ചേച്ചിയാണ് ചേച്ചീ ശരിക്കും ഒരൊന്നൊന്നര ചേച്ചി!!!!

വാൽക്കഷ്ണം: ഒറ്റപ്പാലത്തു നിന്ന് തിരിച്ചു വരുമ്പോ, ഒരുവരി കണ്ടപ്പോ ആണ് ഇവരെ കുറിച്ച് ബ്ലോഗിലോ ഫേസ്ബുക്കിലോ എഴുതണം എന്ന് തോന്നിയത്.

"നമ്മളോർക്കുക, നമ്മളെങ്ങനെ നമ്മളായെന്ന്!!!"
Special Note  To  രശ്മി ടീച്ചർ and other staffs:

അടുത്ത വനിതാ ദിനത്തിൽ കൊച്ചിയിലും തിരുവന്തപുരത്തും ചില സംഘടനകളുടെ ചടങ്ങുകളിൽ സംസാരിക്കാൻ ക്ഷണം ഉണ്ട്.  "Women who inspired Me", എന്നതാണ് ഞാൻ സംസാരിക്കാറുള്ള topic. ഞാൻ നേരിട്ട് കണ്ടിട്ടുള്ള വനിതകൾ ഓരോരുത്തരും എന്നെ inspire ചെയ്ത സന്ദർഭങ്ങൾ ആണ് പറയാറുള്ളത്. ഇത്രേം കാലം വിശേഷിച്ചു ആറു പേരെ കുറിച്ച് പറയാൻ ആണ് ഉദ്ദേശിച്ചിരുന്നത്, ഇനി ആ എണ്ണം ഒന്ന് കൂട്ടി ഏഴു ആക്കണം. ആൾക്കാരെ പറയുന്ന order ഒന്ന് arrange ചെയ്തു പലരെയും പുറകോട്ടു തള്ളണം. അവിടെ കണ്ട പ്രിൻസിപ്പൽ മുതൽ ഉള്ള എല്ലാ Staffന്റെയും പേര് പറയണം.
ഇത്രയും മനോഹരമായ ദിവസം ഒരു അധ്യാപകൻ എന്ന നിലയിൽ എനിയ്ക്കു സമ്മാനിച്ച നിങ്ങളോരോരുത്തരോടും അത്രയെങ്കിലും ചെയ്തില്ലേൽ പടച്ചോൻ പൊറുക്കില്ല, അതോണ്ടാണ്!!!

Monday, January 13, 2020

എജ്ജാതി ആണ് ചില മനുഷ്യന്മാര്...!!!


ഡിഗ്രിക്ക് കൂടെ പഠിച്ച കൊറേ ചങ്കുകളുണ്ട്. ഞങ്ങളൊന്ന് ചെറായി ബീച്ച് റിസോർട്ടിൽ ഒത്തു കൂടിയ ശേഷം പറവൂർ നിന്നും ഷിന്റോയുടെ കാറിൽ ശ്രുതിമോളെയും റോസ്മോളെയും കൊണ്ട് കൊടുങ്ങല്ലൂർ എത്തിയിരിക്കുന്നു. ഞാനും റോസും കൊടുങ്ങല്ലൂര് നിന്ന് തൃശൂർക്കുള്ള വണ്ടി കേറി കാത്തു കിടക്കുമ്പോഴാണ് ഇരിഞ്ഞാലക്കുടയിലെ ഒരു അനാഥാലയത്തിന്റെ രക്ഷാധികാരി ആയ പഴയൊരു പരിചയക്കാരി ട്രീസ സിസ്റ്റർ തലക്കിട്ടു തട്ടിയത്. കേരളത്തിൽ ഏതു കോളേജിൽ കമ്പ്യൂട്ടർ സയൻസില് ഒഴിവ് വന്നാലും ആദ്യം എന്നെ വിളിച്ചു പറയുന്ന മൊതലാണ്. എവിടുന്നു എവിടെക്കാ കുഞ്ഞേ യാത്ര, എന്നാ വീട്ടിലെ വിശേഷം എന്നൊക്കെയുള്ള കുശലം പറച്ചിലിനൊടുവിൽ അവര് തൊട്ടു മുന്നിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. കുട്ടിയേയും കൊണ്ട് കേറിയ ഒരു ഇസ്ലാം പുരുഷൻ ആ കുട്ടിയെ അവരുടെ അടുത്ത് ഇരുത്തി. കൊടുങ്ങല്ലൂർ കേബിൾ TVക്കാരുടെ എന്തോ ജില്ലാ സമ്മേളനം നടക്കാണ്. കാവടിയാട്ടം പോലെ എന്തോ പരിപാടി ഉണ്ട്. ഞാൻ ഇരിക്കുന്ന സൈഡിൽ അല്ല കാവടിയാട്ടം. അത് കാണാൻ ആ കുട്ടി ശ്രമിക്കുന്നുണ്ട്. തിരക്കിൽ അത് പറ്റുന്നില്ല. ഒന്ന് എണീപ്പിച്ചു പിടിക്കാൻ ഉള്ള ആ അച്ഛന്റെ ശ്രമം തിരക്കിൽ പുള്ളിക്ക് ബാലൻസ് കിട്ടാത്ത കാരണം  നടന്നില്ല. ഇത് കണ്ട സിസ്റ്റർ ആ കുട്ടിയോട് കാവടിയാട്ടം കാണണോ എന്ന് ചോദിച്ചു. വേണം എന്ന് തലയാട്ടിയപ്പോ കുട്ടിയെ സീറ്റിൽ ഉയർത്തിപ്പിടിച്ചു. ആ കുട്ടി കാവടിയാട്ടം കണ്ടു കൊണ്ട് ഒരു ചിരി ചിരിച്ചു, ഇത്ര സന്തോഷത്തിലും നിഷ്കളങ്കമായും ഒരു കുട്ടി ചിരിക്കുന്നത് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. എന്നിട്ട് ആ അച്ഛനോട് സിസ്റ്ററുടെ ഒരു ഡയലോഗും. കുട്ട്യോള് എന്തുന്നു കണ്ടാ സന്തോഷാവോ, അതിനു വല്യ ചെലവൊന്നും ഇല്ലേൽ അതങ്ങ് ചെയ്തേക്കണം. അതിപ്പോ പള്ളിപ്പെരുന്നാളായാലും പൂരപ്പറമ്പിലെ കാവടിയാട്ടം ആണേലും. അതൊന്നും തിരിച്ചറിയാൻ മാത്രം വ്യത്യാസം ഉള്ള സംഗതികൾ അല്ല, സന്തോഷത്തിനു വേർതിരിവ് ഇല്ലാതെ വേണം മ്മള് ക്ടാവിനെ വളത്താൻ.

ഇജ്ജാതി മാസ്സ് ഡയലോഗ് അടിക്കേം മാസ്സ് കാണിക്കുകയും ചെയ്യുന്ന ആളുകള് ഉള്ള സ്ഥലത്താണ് ഓരോരുത്തര് ഓരോ ബില്ലും കൊണ്ട് വരുന്നത്. കൊണ്ട് വായോ, വേണേൽ ഒരു അഞ്ചുറുപ്യ ടിപ്പ് തരാം...!!!
അല്ലാണ്ടെ ഇവിടിപ്പോ ഒന്നും സംഭവിക്കാൻ പോണില്ല. കൂടെ പഠിച്ച പെണ്ണിനെ ഞാൻ കൂടപ്പിറപ്പേ എന്ന് വിളിക്കുന്നത് ഓൾടെ ആധാറിലെ initial നോക്കിയിട്ടല്ല, ചെക്കനെ ചങ്കെ എന്ന് വിളിക്കുന്നത് അവന്റെ നെറ്റിയിലെ കുറി നോക്കിയിട്ടും അല്ല. ഇത് സ്ഥലം വേറെയാണ് ബ്രോസ്, സ്റ്റാൻഡ് വിട്ടു പിടി...!!!

ഗുരുവായൂർക്ക് പോവുമ്പോ, പഴം, പായസം മേടിക്കാൻ കാശ് തരുന്നവന്റെ കയ്യിൽ തഴമ്പ് ഉണ്ടോ എന്ന് മാത്രേ നോക്കാറുള്ളൂ, അത് മീൻ വിറ്റിട്ടല്ലേ എന്ന് വിചാരിച്ചു വിട്ടു കളയാറില്ല. കാടാമ്പുഴയിൽ മുട്ട് അടിക്കുമ്പോ, മ്മടെ  കൊച്ചിന്റെ ശ്വാസം മുട്ടല് മാറാനും കൂടെ ഒന്ന് മുട്ടണെ എന്ന് പറയുന്ന അച്ചായൻ ചങ്കിനോട് ഓക്കേ പറഞ്ഞാണ് ശീലം, അങ്ങനല്ലേ പാടുള്ളു?



[തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കരുതെന്നും, അതിൽ ജാതി നോക്കരുതെന്നും പഠിപ്പിച്ച പ്രവാചകർ (സ)യുടെയും

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെയും

നിന്നെ പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്‍റെയും വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചിത്രം കൂടെ ചേർക്കുന്നു.
]