ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, January 26, 2020

അക്ഷരം തെറ്റാതെ അധ്യാപകർ എന്ന് വിളിക്കാവുന്ന ചിലരെ കുറിച്ച്!!!

"തീരെ ആത്മാർഥത ഇല്ലാത്തവർ"- പൊതുവിൽ സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ സ്‌കൂൾ അധ്യാപകരെയും കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം ആണിത്. ആ ധാരണ ഉള്ളവർ എന്തായാലും തുടർന്ന് വായിക്കണം.

ആദ്യമായി ഒരു പറ്റം വിദ്യാർത്ഥികളെ ഒരു Resource Person എന്ന അഹങ്കാരത്തിൽ നേരിടുന്നത് കോഴിക്കോട് ഉള്ള ചില സുഹൃത്തുക്കളുടെ (chunks എന്നൊക്കെ പറയാവുന്ന വിധം അടുപ്പമുള്ള മുത്തുമണികൾ) വാക്കിന്റെ പുറത്താണ്. അനുവദിച്ച ഒരു മണിക്കൂറും കഴിഞ്ഞു, മൂന്ന് മണിക്കൂർ തുടർച്ചയായി ക്‌ളാസ് എടുത്തു കഴിഞ്ഞു ചിരിച്ചോണ്ട് നിന്ന എന്നോട്, "നിനക്ക് പ്രാന്താണോടാ **" എന്ന് ചോദിച്ച കൂട്ടുകാരുണ്ട് അന്ന്. അന്ന് തൊട്ട് ഇന്നോളം, ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ ഒരു അവസരം ലഭിക്കുമ്പോ അത് നമ്മള് ഒരു കാരണവശാലും പാഴാക്കാറില്ല. ആ ഒരു കാര്യം ഒരു അതിമോഹമായി വളർന്നപ്പോഴാണ് അധ്യാപന ജോലിയിലേക്ക് തിരിയാൻ മൂന്നാം വർഷ ബിരുദ പഠന കാലത്തു തീരുമാനിക്കുന്നത്. ഏകദേശം പത്തു വർഷത്തോളം പല വേദികളിലും സാമാന്യം ഉച്ചത്തിൽ തന്നെ ക്ലാസ് എടുത്തിട്ടുണ്ട്. മൈക്ക് തീനി എന്ന ചീത്തപ്പേര് ആവശ്യത്തിൽ അധികം നേടിയെടുത്തിട്ടുമുണ്ട്. അത്യാവശ്യം എണ്ണം കുട്ടികള് വന്നാലും മൈക്കും പ്രോജെക്ടറും ഇല്ലാതെ അടിച്ചടിച്ചു നിൽക്കാം എന്ന ആത്മവിശ്വാസം, അതിരു കടന്ന അഹങ്കാരം ഒക്കെ ഉണ്ട്.

അങ്ങനെയങ്ങനെ താപ്പലുരുട്ടി നടക്കുന്ന ജീവിതത്തിൽ ഈ അടുത്താണ് ഒറ്റപ്പാലം GVHSSലെ ശബ്ദത്തിന്റെ ലോകം നിഷേധിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെ പഠിപ്പിക്കാൻ ഉള്ള അവസരം ചേച്ചി ശ്രീലക്ഷ്മി നീട്ടി തന്നത്. "കാശൊക്കെ തരാം" എന്നൊക്കെ പറഞ്ഞാണ് വിളിച്ചത്. "നിനക്ക് ഒരു വ്യത്യസ്ത അനുഭവം ആവും" എന്ന് പറഞ്ഞത് ബുദ്ധിമുട്ടേറിയ അനുഭവം എന്ന അർത്ഥത്തിൽ ആണ് എന്ന് തോന്നുന്നു.

തൊണ്ട വേദന വല്ലാതെ ബുദ്ധിമുട്ടു സൃഷ്ടിച്ച ഡിസംബർ മാസത്തിൽ അത് നടക്കാതെ പോയി. അവസാനം പ്രിൻസിപ്പൽ നേരിട്ട് കോളേജിലുള്ളവരെ വിളിച്ചപ്പോ, ഒരു നിഷേധം നടത്താൻ പറ്റാത്ത വിധം ഞാൻ കുടുങ്ങി.

ഇന്നലെ ആണ് കാര്യങ്ങൾ ഒത്തു വന്നത്. "നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്" എന്ന ശ്രീനിവാസൻ ഡയലോഗ് ആണ് അവിടെ ചെന്നപ്പോൾ തോന്നിയത്.

പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരിക്കുന്ന Staff Room. അത് തന്നെ ഒരു കാഴ്ച ആയിരുന്നു. ചെന്ന ആദ്യം തന്നെ എനിക്ക് പ്രതിഫലം തരാൻ അക്കൗണ്ട് പോലെ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി മേടിച്ചു.

ക്ലാസ് തുടങ്ങിയപ്പോ മുന്നിൽ ഉള്ളത് ആകെ ആറു പേര്. പിന്നെയും നാല് പേര് കൂടി ഇത്തിരി വൈകിയാണെങ്കിലും കടന്നു വന്നു.

പറഞ്ഞു വരുന്നത് എന്റെ പൊലിവിനെ കുറിച്ചല്ല. അവിടെ ഉള്ള കുട്ട്യോളെ കുറിച്ചാണ്, അവരെ സ്വന്തം കുട്ട്യോളെ പോലെ നോക്കുന്ന അധ്യാപകരെ കുറിച്ചാണ്. ഇത്രയും ആദരവ് അർഹിക്കുന്ന ഒരുപറ്റം അധ്യാപകരെ ആണ് ഞാൻ അവിടെ കണ്ടത്.


"Happy Learning" എന്ന പേരിൽ ആണ് ക്ലാസ്. പഠിത്തം രസകരമാക്കുന്ന ഒരുപാട് സംഗതികൾ slide ഒക്കെ ഉണ്ടാക്കി അവിടെ ചെന്നപ്പോ ആണ് ഇത് നമ്മള് ഉദ്ദേശിച്ച പോലെ പരിപാടി നടക്കുന്ന സ്ഥലം അല്ല എന്ന് മനസ്സിലാക്കിയത്. ഉടൻ നമ്മള് പരിപാടി മൊത്തത്തിൽ മാറ്റി.

ഞാൻ പറയുന്ന കാര്യങ്ങള് അവർക്ക് പറഞ്ഞു കൊടുക്കാൻ interpreter എന്ന ചുമതലയുമായി Physics Teacher രശ്മി ടീച്ചർ കൂടെ ഉണ്ടായിരുന്നു. കുട്ടികള് അവരുടെ ഭാഷയിൽ നമസ്കാരം പറഞ്ഞപ്പോ ഞാൻ അവരോട് ഒരു നിബന്ധന വച്ചു. ഞാൻ പറയുന്നത് നിർത്തണം എന്നുണ്ടേൽ ഒരു തവണ കയ്യടിക്കണം, അല്ലെങ്കിൽ രണ്ട് തവണ കയ്യടിക്കണം. എപ്പോ വേണേൽ ഒരു തവണ കയ്യടിക്കുന്ന ശബ്ദം കേൾക്കാം എന്ന പേടിയോടെ ഞാൻ പരിപാടി ആരംഭിച്ചു. കാര്യങ്ങൾ ഓർമയിൽ വക്കാൻ ഉപയോഗിക്കുന്ന അല്ലറ ചില്ലറ കാര്യങ്ങൾ എങ്ങനെ രസകരമായി അവതരിപ്പിക്കാം എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. പറഞ്ഞ സമയവും കഴിഞ്ഞു ഞാൻ ഇത്തിരി കൂടെ സമയം അധികം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോ അവര് അതും സമ്മതിച്ചു തന്നു. ഞാൻ പറയുന്ന ചോദ്യങ്ങൾക്ക് അവര് ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം തന്നു. സിനിമ വച്ചപ്പോ ആർത്തു വിളിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യങ്ങൾക്കും സഹായിച്ചു കൊണ്ട് ഞാൻ ചെയ്യിച്ച ഓരോ കാര്യത്തിലും അവരെ കൊണ്ടാവും വിധം സജീവമായി പങ്കെടുത്തു. ഞാൻ പറയുന്ന എത്ര കട്ടി വാക്കും വളരെ easy ആയി അവർക്ക് ആംഗ്യത്തിലൂടെ പറഞ്ഞു കൊടുത്തു കൊണ്ട് ചിരിച്ചു കൊണ്ട് നിന്ന രശ്മി Miss.

ചിരിച്ചു കൊണ്ട് അല്ലാതെ ആരെയും ഞാൻ അവിടെ കണ്ടില്ല (അതിപ്പോ കുട്ടി ആണേലും ടീച്ചർ ആണേലും). Regular Study, Repeated Study, Continual Study, Connected Study എന്നിങ്ങനെ പല പരിപാടികളും ഓരോന്ന് ചെയ്യിച്ചും കാണിച്ചു കൊടുത്തും എന്നെ കൊണ്ടാവും വിധം ഞാൻ നടപ്പാക്കാൻ നോക്കി. പലതിനും കുട്ടികള് ചിരിച്ചു, ചിലതിനു മുഖം ചുളിച്ചു.

എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ രശ്മി ടീച്ചർക്ക് പറഞ്ഞു കൊടുത്തു, അവരതു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന സമയം മുഴുവൻ ഞാൻ ഇങ്ങനെ അവരുടെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുകയായിരുന്നു. ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനൊക്കെ എത്ര ചെറുതാണ്, ഇനിയും എത്ര പഠിക്കാനുണ്ട്, ഇനിയും എത്ര വളരാൻ എത്ര ഉണ്ട്, ഇനിയും എത്ര കുട്ടികളെ കാണേണ്ടതുണ്ട് തുടങ്ങി ഒരുപാട് വലിയ പാഠങ്ങൾ ആ കുട്ട്യോളും അധ്യാപകരും എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവസാനം എല്ലാം കഴിഞ്ഞു നിർത്താൻ നേരം ഞാൻ ചോദിച്ചു, "ഒരു കയ്യടി ആണോ രണ്ടു കയ്യടി ആണോ?"

ആദ്യം ഒരു കുട്ടി രണ്ട് കയ്യടിച്ചു. ഞാനോർത്തു "ഹോ, സമാധാനം. അപ്പൊ ഒരാളെ നമ്മക്ക് entertain ചെയ്യാൻ പറ്റി."

ഈ ചിന്തയിൽ, എന്റെ ലാപ്ടോപ്പ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ അടുക്കി വക്കാൻ ഞാൻ തിരിഞ്ഞു. അപ്പൊ, ഓരോരുത്തരും മാറി മാറി രണ്ടു തവണ കയ്യടിച്ചു. എണീറ്റു നിന്ന് കൈ കൂപ്പി നിന്ന് നന്ദി അറിയിച്ചു. അപ്പഴും ഇത്രയും കായികമായ അധ്വാനവും കഴിഞ്ഞു രശ്മി ടീച്ചർ, "ഞാൻ കാണിച്ച ആംഗ്യങ്ങൾ ഇത്തിരി കുറഞ്ഞു പോയോ സാറേ" എന്ന മട്ടിൽ ആദ്യം കണ്ടപ്പോ ചിരിച്ചതിനേക്കാൾ high voltage ചിരിയുമായി മുന്നിൽ നിൽപ്പുണ്ടായിരുന്നു.



[ആ ഫോട്ടോയിൽ കാണുന്നതാണ് രശ്മി മിസ്സ്, കൂടുതൽ സമയവും ക്ലാസ് ഞാൻ ആ കാണുന്ന പോലെ മേശയും ചാരി നിൽപ്പും ടീച്ചർ അത്രയും ആത്മാർത്ഥമായി അവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു.]

ഒരു സ്ഥലത്തു നിന്നും എനിക്ക് ഇത്രയും മര്യാദ (പ്രത്യേകിച്ച് കുട്ടികളുടെ കയ്യീന്ന്) കിട്ടിയതായി ഓർമയിൽ ഇല്ല (അല്ല, എന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആവണം അത് കിട്ടാത്തതും!!!).

ഒരു അധ്യാപകന്റെഏറ്റവും വലിയ ആയുധം, ശബ്ദവും തലച്ചോറും ആണെന്ന് പണ്ടേതോ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. അത് പറഞ്ഞ പോഴനെ/പോഴത്തിയെ ഇനി കാണുമ്പോ പറയണം. അത് രണ്ടും അല്ല, മുന്നിൽ വരുന്ന കുട്ട്യോൾക്ക് കൊടുക്കുന്ന ഹൃദയത്തിലെ സ്നേഹവും അവരോട് കാണിക്കുന്ന അതിരു കവിഞ്ഞ ആത്മാർത്ഥതയും ആണ് എന്ന്. സംശയം ഉണ്ടേൽ, ഒറ്റപ്പാലം വരെ ട്രെയിൻ കേറി അവിടുന്ന് വാണിയംകുളം ഭാഗത്തേക്ക് ബസ്സിൽ കയറി കണ്ണിയംപുറം പാലം കഴിഞ്ഞു ഏഴുമുറി ഇറങ്ങി ഒരു 100 മീറ്റർ പുറകോട്ട് നടന്നാൽ ഇവിടെ സർക്കാര് ഭക്ഷണവും താമസവും നൽകി പൊന്നു പോലെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥലം ഉണ്ട്. പേരിൽ ഒറ്റപ്പാലം ആണേലും ഇതൊരു "ഒന്നൊന്നര പാലം" തന്നെ ആണെന്ന് അവിടെ ഉള്ളവരെ കാണുമ്പോ നിങ്ങള് പറയും, തീർച്ച...!!!


സാധാരണ ഓരോ മരം കണ്ടാലും അതിന്റെ ചോടെ ചെന്ന് ഫോട്ടോ എടുക്കുന്ന മനുസൻ ആണ് ഞമ്മള്. ഇവരെ കുട്ടികളെ ആരെയും എന്റെ ഊറ്റം കാണിക്കാൻ ഉള്ള specimen ആക്കണ്ട എന്ന് തോന്നി. പണ്ട് ഞാൻ പഠിപ്പിച്ച കുട്ടി ഗോപികാ എസ്. മേനോൻ പറഞ്ഞ വളരെ പ്രസക്തമായ ഒരു വരി ഉണ്ട്.
"നമ്മള് ഒരു സ്ഥലത്തു ചെന്ന് കാമറയിൽ ഫോട്ടോ എടുക്കുമ്പോ ആ സ്ഥലത്തെ നമ്മള് കാമറയുടെ ഡിസ്‌പ്ലേയിൽ കൂടെ മാത്രേ കാണുന്നുള്ളൂ. നമ്മള് ആ കാഴ്ച കണ്ടു സന്തോഷിച്ചു എന്ന് മറ്റുള്ളവരുടെ മുന്നിൽ Pretend ചെയ്യാൻ ആണ് ഈ ഫോട്ടോ ഉപകരിക്കൂ. അല്ലാത്ത പക്ഷം ഹൃദയത്തിൽ കേറിയ കാഴ്ച ഓർത്തിരിക്കാൻ ഒരു ഫോട്ടോയോ വീഡിയോയോ വേണ്ട."

നിങ്ങളൊക്കെ ആ കൂട്ടത്തിൽ പെടും. ഒരു ഫോട്ടോയോ വീഡിയോയോ നോക്കി നിങ്ങളുടെ മുഖം ഓർത്തെടുക്കണ്ട ആവശ്യം വരില്ല എന്ന് തോന്നുന്നു. നമ്മളിനിയും കാണാൻ ഉള്ളവര് കൂടിയാണ്, അതിനി നിങ്ങള് എന്നെ ഇനിയും ക്ലാസ് എടുക്കാൻ വിളിച്ചില്ലേലും. അവിടുത്തെ കുട്ട്യോൾക്ക് ഒരുപാട് നന്ദി, എനിക്ക് ഇങ്ങനൊരു അവസരം തന്നതിന്, ആദ്യം പറഞ്ഞ സ്വാഗതം മുതൽ അവസാനം രണ്ടു തവണ കയ്യടിച്ചു സന്തോഷം അറിയിച്ച ശേഷം എണീറ്റ് നിന്ന് എന്റെ ഹൃദയത്തിൽ തൊട്ട ആ  കൈകൾ കൂപ്പി എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ആദരവ് തന്നതിന്, അധ്യാപകൻ എന്ന നിലയിൽ എന്റെ അഭിമാനം ഇന്നോളം ഇല്ലാത്ത വിധം ഉയർത്തിയതിന്...!!!


"ദൈവതിരുമകൾ" സിനിമയിൽ പറഞ്ഞത് ശരിയാണ്. നമ്മളിനിയും കുട്ടികളുടെ കയ്യിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന് ചില സമയത്തു തോന്നുന്നു.

എന്നെ കുറച്ചു സമയം കൊണ്ട് തന്നെ ചെറുതല്ലാത്ത പാഠങ്ങൾ പഠിപ്പിച്ച അവിടത്തെ ജീവനക്കാർ ഇവരാണ്. സൂപ്പർ ഹീറോസ് എന്ന വാക്ക് ഇവരെ കുറിച്ച് പറയുമ്പോ കൂടെ ചേർത്താലും അത് അത്ര അധികം ഓവറാവില്ല എന്ന് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

Principal Indu Teacher
Vidya Teacher
Resmi Teacher
Yamima Teacher
Saleena Teacher
Saira Teacher
Greeshma Teacher
Nanditha Teacher

Clerk Rajagopal

Hostel staffs Anand,Valsala, Salmath, Rajitha


ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം എന്റെ ചേച്ചി ആയ ശ്രീലക്ഷ്മി ടീച്ചർക്ക് ആണ്. പറഞ്ഞ പോലെ അവരുടെ പേര് പറഞ്ഞില്ലല്ലോ!!!

ചേച്ചീ, ചേച്ചിയാണ് ചേച്ചീ ശരിക്കും ഒരൊന്നൊന്നര ചേച്ചി!!!!

വാൽക്കഷ്ണം: ഒറ്റപ്പാലത്തു നിന്ന് തിരിച്ചു വരുമ്പോ, ഒരുവരി കണ്ടപ്പോ ആണ് ഇവരെ കുറിച്ച് ബ്ലോഗിലോ ഫേസ്ബുക്കിലോ എഴുതണം എന്ന് തോന്നിയത്.

"നമ്മളോർക്കുക, നമ്മളെങ്ങനെ നമ്മളായെന്ന്!!!"
Special Note  To  രശ്മി ടീച്ചർ and other staffs:

അടുത്ത വനിതാ ദിനത്തിൽ കൊച്ചിയിലും തിരുവന്തപുരത്തും ചില സംഘടനകളുടെ ചടങ്ങുകളിൽ സംസാരിക്കാൻ ക്ഷണം ഉണ്ട്.  "Women who inspired Me", എന്നതാണ് ഞാൻ സംസാരിക്കാറുള്ള topic. ഞാൻ നേരിട്ട് കണ്ടിട്ടുള്ള വനിതകൾ ഓരോരുത്തരും എന്നെ inspire ചെയ്ത സന്ദർഭങ്ങൾ ആണ് പറയാറുള്ളത്. ഇത്രേം കാലം വിശേഷിച്ചു ആറു പേരെ കുറിച്ച് പറയാൻ ആണ് ഉദ്ദേശിച്ചിരുന്നത്, ഇനി ആ എണ്ണം ഒന്ന് കൂട്ടി ഏഴു ആക്കണം. ആൾക്കാരെ പറയുന്ന order ഒന്ന് arrange ചെയ്തു പലരെയും പുറകോട്ടു തള്ളണം. അവിടെ കണ്ട പ്രിൻസിപ്പൽ മുതൽ ഉള്ള എല്ലാ Staffന്റെയും പേര് പറയണം.
ഇത്രയും മനോഹരമായ ദിവസം ഒരു അധ്യാപകൻ എന്ന നിലയിൽ എനിയ്ക്കു സമ്മാനിച്ച നിങ്ങളോരോരുത്തരോടും അത്രയെങ്കിലും ചെയ്തില്ലേൽ പടച്ചോൻ പൊറുക്കില്ല, അതോണ്ടാണ്!!!

Monday, January 13, 2020

എജ്ജാതി ആണ് ചില മനുഷ്യന്മാര്...!!!


ഡിഗ്രിക്ക് കൂടെ പഠിച്ച കൊറേ ചങ്കുകളുണ്ട്. ഞങ്ങളൊന്ന് ചെറായി ബീച്ച് റിസോർട്ടിൽ ഒത്തു കൂടിയ ശേഷം പറവൂർ നിന്നും ഷിന്റോയുടെ കാറിൽ ശ്രുതിമോളെയും റോസ്മോളെയും കൊണ്ട് കൊടുങ്ങല്ലൂർ എത്തിയിരിക്കുന്നു. ഞാനും റോസും കൊടുങ്ങല്ലൂര് നിന്ന് തൃശൂർക്കുള്ള വണ്ടി കേറി കാത്തു കിടക്കുമ്പോഴാണ് ഇരിഞ്ഞാലക്കുടയിലെ ഒരു അനാഥാലയത്തിന്റെ രക്ഷാധികാരി ആയ പഴയൊരു പരിചയക്കാരി ട്രീസ സിസ്റ്റർ തലക്കിട്ടു തട്ടിയത്. കേരളത്തിൽ ഏതു കോളേജിൽ കമ്പ്യൂട്ടർ സയൻസില് ഒഴിവ് വന്നാലും ആദ്യം എന്നെ വിളിച്ചു പറയുന്ന മൊതലാണ്. എവിടുന്നു എവിടെക്കാ കുഞ്ഞേ യാത്ര, എന്നാ വീട്ടിലെ വിശേഷം എന്നൊക്കെയുള്ള കുശലം പറച്ചിലിനൊടുവിൽ അവര് തൊട്ടു മുന്നിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. കുട്ടിയേയും കൊണ്ട് കേറിയ ഒരു ഇസ്ലാം പുരുഷൻ ആ കുട്ടിയെ അവരുടെ അടുത്ത് ഇരുത്തി. കൊടുങ്ങല്ലൂർ കേബിൾ TVക്കാരുടെ എന്തോ ജില്ലാ സമ്മേളനം നടക്കാണ്. കാവടിയാട്ടം പോലെ എന്തോ പരിപാടി ഉണ്ട്. ഞാൻ ഇരിക്കുന്ന സൈഡിൽ അല്ല കാവടിയാട്ടം. അത് കാണാൻ ആ കുട്ടി ശ്രമിക്കുന്നുണ്ട്. തിരക്കിൽ അത് പറ്റുന്നില്ല. ഒന്ന് എണീപ്പിച്ചു പിടിക്കാൻ ഉള്ള ആ അച്ഛന്റെ ശ്രമം തിരക്കിൽ പുള്ളിക്ക് ബാലൻസ് കിട്ടാത്ത കാരണം  നടന്നില്ല. ഇത് കണ്ട സിസ്റ്റർ ആ കുട്ടിയോട് കാവടിയാട്ടം കാണണോ എന്ന് ചോദിച്ചു. വേണം എന്ന് തലയാട്ടിയപ്പോ കുട്ടിയെ സീറ്റിൽ ഉയർത്തിപ്പിടിച്ചു. ആ കുട്ടി കാവടിയാട്ടം കണ്ടു കൊണ്ട് ഒരു ചിരി ചിരിച്ചു, ഇത്ര സന്തോഷത്തിലും നിഷ്കളങ്കമായും ഒരു കുട്ടി ചിരിക്കുന്നത് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. എന്നിട്ട് ആ അച്ഛനോട് സിസ്റ്ററുടെ ഒരു ഡയലോഗും. കുട്ട്യോള് എന്തുന്നു കണ്ടാ സന്തോഷാവോ, അതിനു വല്യ ചെലവൊന്നും ഇല്ലേൽ അതങ്ങ് ചെയ്തേക്കണം. അതിപ്പോ പള്ളിപ്പെരുന്നാളായാലും പൂരപ്പറമ്പിലെ കാവടിയാട്ടം ആണേലും. അതൊന്നും തിരിച്ചറിയാൻ മാത്രം വ്യത്യാസം ഉള്ള സംഗതികൾ അല്ല, സന്തോഷത്തിനു വേർതിരിവ് ഇല്ലാതെ വേണം മ്മള് ക്ടാവിനെ വളത്താൻ.

ഇജ്ജാതി മാസ്സ് ഡയലോഗ് അടിക്കേം മാസ്സ് കാണിക്കുകയും ചെയ്യുന്ന ആളുകള് ഉള്ള സ്ഥലത്താണ് ഓരോരുത്തര് ഓരോ ബില്ലും കൊണ്ട് വരുന്നത്. കൊണ്ട് വായോ, വേണേൽ ഒരു അഞ്ചുറുപ്യ ടിപ്പ് തരാം...!!!
അല്ലാണ്ടെ ഇവിടിപ്പോ ഒന്നും സംഭവിക്കാൻ പോണില്ല. കൂടെ പഠിച്ച പെണ്ണിനെ ഞാൻ കൂടപ്പിറപ്പേ എന്ന് വിളിക്കുന്നത് ഓൾടെ ആധാറിലെ initial നോക്കിയിട്ടല്ല, ചെക്കനെ ചങ്കെ എന്ന് വിളിക്കുന്നത് അവന്റെ നെറ്റിയിലെ കുറി നോക്കിയിട്ടും അല്ല. ഇത് സ്ഥലം വേറെയാണ് ബ്രോസ്, സ്റ്റാൻഡ് വിട്ടു പിടി...!!!

ഗുരുവായൂർക്ക് പോവുമ്പോ, പഴം, പായസം മേടിക്കാൻ കാശ് തരുന്നവന്റെ കയ്യിൽ തഴമ്പ് ഉണ്ടോ എന്ന് മാത്രേ നോക്കാറുള്ളൂ, അത് മീൻ വിറ്റിട്ടല്ലേ എന്ന് വിചാരിച്ചു വിട്ടു കളയാറില്ല. കാടാമ്പുഴയിൽ മുട്ട് അടിക്കുമ്പോ, മ്മടെ  കൊച്ചിന്റെ ശ്വാസം മുട്ടല് മാറാനും കൂടെ ഒന്ന് മുട്ടണെ എന്ന് പറയുന്ന അച്ചായൻ ചങ്കിനോട് ഓക്കേ പറഞ്ഞാണ് ശീലം, അങ്ങനല്ലേ പാടുള്ളു?



[തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കരുതെന്നും, അതിൽ ജാതി നോക്കരുതെന്നും പഠിപ്പിച്ച പ്രവാചകർ (സ)യുടെയും

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെയും

നിന്നെ പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്‍റെയും വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചിത്രം കൂടെ ചേർക്കുന്നു.
]