ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, February 18, 2019

ഒരു അഡാറ് സമ്മാനപ്പൊതി...!!!

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ കേരളം വിട്ട് ബോംബെ എത്താൻ വേണ്ടി ടിക്കറ്റ് എടുത്തു കള്ള വണ്ടി കേറി, അവസാനം platform മാറി വന്ന വേറെ ഏതോ വണ്ടിയിൽ കേറി തിരുവനന്തപുരം എത്തിയിട്ട് ഉമ്മാനെ വിളിച്ചു "ഞാനിനി ഇന്ത്യയിലേക്ക് ഇല്ല" എന്ന് വിളിച്ചു പറഞ്ഞ സുഹൈൽ. നാട്ടുകാരനായൊരു കൂട്ടുകാരൻ ആണ്.

അവസാനം എന്തൊക്കെയോ പണിയൊക്കെ കിട്ടി എവിടെയൊക്കെയോ ജോലി ചെയ്ത് അവസാനം ഗൾഫിൽ എത്തിയ മനുഷ്യൻ. എത്തി വിസ clearance കിട്ടി അധികം വൈകാതെ തന്നെ ഒരു പെണ്ണും പച്ച കൊടി കാണിച്ചു.

നിശ്ചയം കഴിഞ്ഞു അടുത്ത വരവിനാണ് കല്യാണം. അതായത് ഒരു വർഷക്കാലം കൂടി മൂപ്പര് കാത്തിരിക്കണം. ഫെബ്രുവരി ആദ്യം തന്നെ നിശ്ചയം കഴിഞ്ഞു. മനുഷ്യൻ ഏറ്റവും കൂടുതൽ romantic ആകുന്ന സമയം ആണല്ലോ ഈ കാത്തിരിപ്പ് കാലം. അന്നേരം ആണ് ഈ സായിപ്പ് കണ്ടുപിടിച്ച പ്രണയദിനം എന്ന ഇടപാട് വന്നത്. ഫെബ്രുവരി 14. അപ്പോഴാണ് മുൻഭാര്യയ്ക്ക്, ചെ, ഭാവി ഭാര്യക്ക് ഒരു സമ്മാനം കൊടുക്കുന്ന കാര്യം ഓർത്തത്. ചെക്കന് ആകെപ്പാടെ ഒരു പരവേശം. പിന്നല്ലേ കാര്യം മനസ്സിലായെ, ഓൾക്ക് ആദ്യമായി സമ്മാനം കൊടുക്കാൻ ഉള്ള ആവേശം ആർന്നു അത്.

സംഭവം അവിടെ കൂടിയ മുപ്പത് കൂട്ടുകാരും കെട്ടാൻ പോണ മൊഞ്ചത്തി ഷാഹിലയും മാത്രേ അറിയാൻ പാടൂ. അവള് അറിയേണ്ട സർപ്രൈസ് ആവട്ടെ എന്ന് കൂട്ടുകാര് കട്ടായം പറഞ്ഞു. ആ പഞ്ചായത്തിലെ എല്ലാ വീട്ടിലെയും ആള്ക്കാര് ആയിരുന്നു ഈ മുപ്പത് കൂട്ടുകാര്. എല്ലാ വീട്ടിലും ഈ ന്യൂസ് എത്തി എന്ന് സാരം. എന്നാലും സംഭവം രഹസ്യമാണ്, note the point . രഹസ്യമായി അവളുടെ വീട്ടിൽ പോയി സൺ ഷേഡിൽ കേറി നിന്ന് അവൾക്ക് അഞ്ഞൂറ് ഉർപ്പ്യടെ സമ്മാനവും അഞ്ഞൂറ് കോടിടെ ഖൽബിലെ സ്നേഹവും കൈമാറുന്ന പ്ലാൻ കൂട്ടുകാര് പറഞ്ഞപോ സുഹൈൽ ആകെ പുളകിതനായി, നിനൈപ്പെല്ലാം എങ്കെയോ പോയിട്ടേ.!!!

"The gift should be exciting and explosive, she should feel the warmth of love."- ആ പറഞ്ഞത് ഉണ്ണിക്കുട്ടൻ മാഷുടെ മകൻ സതീശൻ ആയിരുന്നു. ആ കൂട്ടത്തിൽ പത്താം ക്‌ളാസ് പരീക്ഷക്ക് ഇംഗ്ലീഷിൽ എ+ മേടിച്ച ഒരേയൊരു മിടുക്കൻ. പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ എട്ടാം ക്‌ളാസ് പാസാകണം എന്ന സർക്കാർ നിയമത്തോടുള്ള വിയോജിപ്പ് മൂലം സുഹൈൽ അന്ന് ഗോദയിൽ ഉണ്ടായിരുന്നില്ല എന്ന കാര്യം കൂടി ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു.

അങ്ങനെ ഫെബ്രുവരി പതിനാല് പുലരാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ, മുൻ നിശ്ചയ പ്രകാരം കൂട്ടുകാരൻ സതീശനും സുഹൈലും അവന്റെ പ്ലാറ്റിനയിൽ കേറി അവളുടെ വീട്ടുമുറ്റത്തു എത്തി. പള്ളിപ്പടി കഴിഞ്ഞു എന്തോ വലിയ ബോർഡിൽ പരസ്യം വച്ച പോക്കറ്റ് റോഡിൽ മൂന്നാമത് കാണുന്ന കിളിപ്പച്ച paint  അടിച്ച വീട്. അവിടെ ചെന്നപ്പോ ആണ് twist. പെണ്ണ് ജനൽ അടച്ചു ഇരിക്കുന്നു. മുറിയിൽ വെളിച്ചം ഉണ്ട്, ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങും, ഈ jio offer കാരണം മ്മടെ പുയ്യാപ്ല സെക്കൻഡ് വച്ച് ഫോട്ടോയും വിഡിയോയും അയക്കലും അല്ലെ. വിളി ആണെങ്കിൽ വേറെ. ഇനി എങ്ങനെ സമ്മാനം കൊടുക്കും?

scene ആകെ dark ആയല്ലേ എന്ന് ചോദിച്ച സതീശനോട് മേലെ വെളിച്ചം വിതറി നിക്കണ ചന്ദ്രനെ ചൂണ്ടി "ഈ പ്രണയ നിലാവ് എന്റെ സ്നേഹം വിതറുന്ന വെളിച്ചമാണ്" എന്ന് കാല്പനികമായി പറഞ്ഞ സുഹൈൽ. ഏഴാം ക്‌ളാസിൽ "മധുചന്ദ്രികയുടെ ബിംബം" എഴുതാൻ പറഞ്ഞപ്പോ അപ്പുറത്തെ വീട്ടിലെ ചന്ദ്രിക ചേച്ചിയുടെ കണ്ണാടിയെ കുറിച്ച് എഴുതിയ സുഹൈൽ എന്നാണ് ഇത്രേം വല്യ പാബ്ലോ നെരൂദ ആയത് എന്ന് അറിയാതെ സതീശൻ അന്തിച്ചു നിന്നു.

മീനമാസരാവ്, പൂരം കൊടിയേറിയ സമയം ആയ കൊണ്ട് അന്തരീക്ഷത്തിൽ ആകെ അമ്പലത്തിൽ നിന്നുമുള്ള ഗാനമേളയുടെ വരികൾ ഒഴുകി നടക്കുന്നു. അവസാനം പ്ലാൻ ബി തയ്യാറായി. അവളുടെ റൂമിന്റെ അടുത്തുള്ള ബാൽക്കണിയിലേക്ക് സമ്മാനം എറിഞ്ഞു ഫോണിലൂടെ അത് എടുക്കാൻ പറയാം. സർപ്രൈസ്, വെറും അഡാറ് സർപ്രൈസ്.

സംഭവം ഒക്കെ സെറ്റായി.സ്വർണ വർണ കവറിൽ പൊതിഞ്ഞ സമ്മാനത്തിൽ ഉമ്മ വച്ച്, ആ സമ്മാനപൊതി എറിഞ്ഞു കൊടുത്തു. അത് പൊന്തി പകുതി വഴി എത്തിയപ്പോഴേക്കും അകത്തു നിന്ന് അതിലും ശക്തമായി എന്തോ സുഹൈലിന്റെ മോന്തയിൽ പതിച്ചു. തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ കല്ലും കഷ്ണം. ചതഞ്ഞ കണ്ണും തുടച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ എണീറ്റ സുഹൈലിന്റെ മുതുകിൻ പുറം നോക്കി അടുത്ത പ്രഹരം.
"വന്നു വന്നു വീടിന്റെ അകത്തേക്ക് കോഴി വേസ്റ്റ് ഇടാൻ തുടങ്ങിയോടാ *** മകനേ???"
[*** ഒക്കെ മുട്ടൻ തെറി ആണ്, കേട്ടാ സെൻസർ ബോർഡ് വരെ അടിച്ചു പോണ നല്ല വല്യക്കാട്ടു സ്റ്റൈൽ തെറി]
വീണിടത്തു കിടന്നു നോക്കിയപ്പോ "ഗബ്ബാർ സിംഗ്" സിനിമയിൽ തോക്ക് പിടിച്ചു നിക്കുന്ന പവൻ കല്യാണിനെ പോലെ ഭാവി അമ്മോസാക്ക [ഭാര്യാ പിതാവ്], കൂടാതെ ഭാവി അളിയനും കാര്യസ്ഥൻ അടക്കം മൂന്നാലു സഹായികളും. അമ്മോസാക്ക തടയാൻ തുടങ്ങുന്നതിനും മുന്നേ കൂടെ ഉള്ള സഹായികള് നാലഞ്ചു പടക്കം കൂടെ സുഹൈലിന്റെ ദേഹത്ത് പൊട്ടിച്ചു.

ഷാഹിലയുടെ വീട്ടുകാർക്ക് അവര് കാത്തിരുന്ന മൊയന്തുകളെ കിട്ടിയില്ല. ബഹളം കേട്ട് ഷാഹില ജനല് തുറന്നപ്പോ ആദ്യം കണ്ടത്, തന്റെ പൊന്നാങ്ങള, തന്റെ പുയ്യാപ്ലയെ എയറിൽ ഇട്ട് തൂക്കി, മുഖത്തു സമ്മാനമായി നാടൻ പഞ്ച് കൊടുക്കുന്നതാർന്നു. കൂടെ, ഇന്നേ വരെ ആ പഞ്ചായത്തിൽ കേക്കാത്ത സൈസ് ഒരു വൃത്തി കെട്ട കരച്ചിലും. അല്ല, കുറ്റം പറയാൻ പറ്റില്ല. നല്ല നാടൻ തല്ല് കിട്ടുമ്പോ സംഗതികള് ഇട്ടു കരയാൻ ഇത് ഐഡിയ സ്റ്റാർ സിംഗർ അല്ലല്ലോ, "അടിയാ, ബെസ്റ്റ് അടി" ആണല്ലോ.

ഫെബ്രുവരി പതിനാലും റൊമാന്റിക് സ്വപ്നങ്ങളും സർപ്രൈസും സമ്മാനവും എല്ലാം വിശദമായി കേട്ട്, പറ്റിയ അബദ്ധത്തിന് മാപ്പ് പറഞ്ഞു പുയ്യാപ്ലയെ തിരിച്ചു അയക്കുന്ന നേരം അമ്മോസാക്കാ ഒന്നൂടി പുറകിൽ നിന്ന് വിളിച്ചു. ആ സമയം തല്ലിന്റെ ഇടയിൽ വായിൽ നിന്നും പോയ അണപല്ലിന്റെ പകുതിയെ അന്വേഷിക്കുകയായിരുന്നു സുഹൈൽ.
"പുയ്യാപ്‌ളെ, അറിയാനുള്ള ആഗ്രഹം കൊണ്ട് ചോയ്ക്കാണ്. എന്തുത്തുന്നാർന്നു ആ പൊതിയിൽ...????"

ചപ്പാത്തി പൊടിയുടെ പരസ്യത്തിലെ ചപ്പാത്തിടെ അത്രേം വീർത്ത കവിള് തലോടി "തനിക്ക് ഇനിയും മതിയായില്ലെടോ, ഇപ്പൊ അതാണോ മുഖ്യം?" എന്ന ഭാവത്തിൽ സുഹൈൽ ദയനീയമായി മൂപ്പരെ നോക്കി. സ്റ്റാർട്ടാക്കി നിർത്തിയ പ്ലാറ്റിനയിൽ നിന്നും സതീശൻ അതിനുള്ള മറുപടി കൊടുത്തു. "അതൊരു പടക്കൻ സമ്മാനം ആണ്". ശരിയാണ്, explosive gift കൊടുത്തതിന് ബാക്കി explosion സ്വന്തം മുഖത്ത് ഏറ്റു വാങ്ങിയ ചാരിതാർഥ്യവുമായി സുഹൈൽ വണ്ടിയുടെ പിന്നിൽ കേറി. കയ്യ് പൊന്താത്ത കാരണം, യാത്ര പറച്ചിൽ തലയാട്ടലിൽ ഒതുക്കി.

തിരിച്ചു പോകുമ്പോ പള്ളിപ്പടിയിലെ ബോർഡ് അവിടത്തെ ഹൈ മാസ്സ് ലൈറ്റിന്റെ വെളിച്ചത്തിൽ വ്യക്തമായി വായിക്കാം: "ഈ പ്രദേശത്തു മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ്"

സുഹൈൽ ഓർത്തു, "ഈ ബോർഡിനൊക്കെ ഭയങ്കര അർത്ഥാർന്നു ല്ലേ...!!!!"