ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, April 12, 2020

ഒരു മാർച്ച് 31ന്റെ ചെറുതല്ലാത്ത ഓർമ്മക്ക്...


[ഫേസ്‌ബുക്കിൽ 2020 മാർച്ച് 31ന് എഴുതിയ പോസ്റ്റിന്റെ ബ്ലോഗ് രൂപം.
ഫേസ്‌ബുക്ക് ലിങ്ക്: https://www.facebook.com/saneeshps/posts/4378573472160205]
ഞാൻ അഞ്ചാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഇപ്പൊ ശ്രീകൃഷ്ണപുരം ഹയർ സെക്കണ്ടറി സ്‌കൂൾ ആയ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ വിരമിക്കുന്നവരുടെ ലിസ്റ്റ് ആണ്.

ആദ്യം കാണുന്നത് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ആയ ശശി മാഷ്. എട്ടാം ക്‌ളാസിൽ Social Science പഠിപ്പിച്ച മാഷ്. ഫ്രഞ്ച് വിപ്ലവം എന്നോ ഫ്രാൻസ് എന്നോ ഇപ്പഴും എവിടേലും കേൾക്കുമ്പോ ശശി മാഷുടെ "റൂസ്സോ, വോൾട്ടയർ, മോണ്ടെസ്ക്യ്" എന്നീ നായകന്മാരുടെ പേര് ഒരു പ്രത്യേക താളത്തിൽ പറയുമ്പോ ഉള്ള അസാധ്യ വോയ്‌സ് മോഡുലേഷൻ ഓർമ വരും. കഴിഞ്ഞ വർഷം alumni meetന്റെ permission തരുമ്പോ "ഞങ്ങളെ അധ്യാപകരെ ഉൾപ്പെടുത്താത്തെ പരിപാടി നടത്തുന്നതിന് ചെവിക്ക് പിടിക്കേണ്ടതാണ്" എന്ന് പതിവില്ലാത്ത വിധം തമാശ പറഞ്ഞു ആ പരിപാടിക്ക് എല്ലാ പിന്തുണയും തന്ന മാഷ്.

Chemistry Teacher ആയ ഉഷ ടീച്ചർ ആണ് അടുത്തത്. എട്ടാം ക്ലാസ്സിൽ ഒരു രണ്ട് ആഴ്ചയോ മറ്റോ മാത്രം പഠിപ്പിച്ചിട്ടുണ്ട്. Test Tube എന്ന് പറയുന്ന സാധനം ആദ്യമായി കയ്യിൽ തന്നു ക്ലാസ് സമയത്തു എന്തോ പരീക്ഷണം നടത്തിച്ചത് നല്ല നിറമുള്ള ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ക്ലാസ്സിൽ ഒടുക്കത്തെ ശ്രദ്ധ ആയിരുന്ന കാരണം എന്തായിരുന്നു എന്ന് ഒരു ഓര്മയുമില്ല. സീനിയർ ആയി പഠിച്ച കൃഷ്ണ ചേച്ചിയുടെയും (പേര് തെറ്റിയില്ല എന്ന് തോന്നുന്നു!!!) ജൂനിയർ ആയി പഠിച്ച വിഷ്ണുജിത്തിന്റെയും അമ്മ. അധിക കാലം പഠിപ്പിച്ചിട്ടില്ലെങ്കിലും ഉഷ ടീച്ചർ തന്നിരുന്ന നോട്ട് നല്ലതായിരുന്നു എന്നും ഓർമ ഉണ്ട്.

അടുത്ത ആള് വത്സ ടീച്ചർ. രാഷ്ട്രഭാഷയായ ഹിന്ദി ആദ്യ രണ്ടു വർഷങ്ങളിൽ അഞ്ചിലും ആറിലും പഠിക്കുമ്പോ തലയിലോട്ട് കയറാൻ പ്രധാന കാരണം വത്സ ടീച്ചറോട് ഉള്ള പേടി ആയിരുന്നു. സീനിയർ ആയി പഠിച്ച വരദ ചേച്ചിയുടെയും ജൂനിയർ ആയി പഠിച്ച വന്ദനയുടെയും അമ്മ. ഈ ഹിന്ദിക്ക് വേണ്ടി ഉള്ള എന്തൊക്കെയോ പരീക്ഷകൾ എഴുതാൻ മടിച്ചു മുങ്ങി നടക്കുന്ന നമ്മളെ ഒക്കെ ഓടിപ്പിടിച്ചു പരീക്ഷ എഴുതിച്ചിരുന്ന ടീച്ചർ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുന്ന പേരല്ല, ഓരോ വിദ്യാര്ഥിയുടെയും മനസ്സിൽ.

നാലാമത്തെ ആള് സുധ ടീച്ചർ. വിഷയം കണക്കാണ്, പക്ഷെ ടീച്ചർ കണക്കല്ല! ഞാൻ Fast Maths, Vedic Maths പോലെ കണക്കിലെ അൽകുൽത്ത് സാധനങ്ങൾ പഠിപ്പിക്കുന്ന എല്ലാടത്തും പറയാറുള്ള അതെ സുധ ടീച്ചർ. എന്നെ ഒൻപതിൽ പഠിക്കുമ്പോ ആകെ ഒരു മാസത്തിൽ താഴെ ആണ് പഠിപ്പിച്ചിട്ടുള്ളൂ, പക്ഷെ പണ്ടൊരിക്കൽ അര മണിക്കൂറിൽ കൂടുതൽ എടുത്തു ഒരു problem ഒരു പുസ്തകത്തിന്റെ സഹായം പോലും ഇല്ലാതെ ക്ലാസ്സിൽ Solve ചെയ്തു കാണിച്ചു സുഹൃത്ത് വിജിത്തിനെ കൊണ്ട് അത് explain ചെയ്യിച്ചു അത്ഭുതപ്പെടുത്തിയ ടീച്ചർ. ഒരു സംശയവും ഇല്ലാതെ പറയാം, വിനീത ടീച്ചർ കഴിഞ്ഞാൽ, ഒരു എഞ്ചിനീയർ ആവുന്നതിലേക്കും അത് കഴിഞ്ഞു ഒരു മാഷാവണം എന്ന തോന്നലിലേക്കും എന്നെ കൊണ്ട് എത്തിച്ചതിൽ ചേർത്ത് വെക്കേണ്ട പേര്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള അധ്യാപകരിൽ ഒരാൾ. കൊറേക്കൂടി easy ആയി പറഞ്ഞാൽ, ഞാനെവിടെ പ്രസംഗിക്കുമ്പോഴും അവസരം കിട്ടുമ്പോഴെല്ലാം പരാമർശിക്കുകയും ഞാൻ എന്നെങ്കിലും എന്തെങ്കിലും എന്റെ ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ ഉറപ്പായും പേര് പരാമർശിക്കണ്ട ഒരാൾ.

അഞ്ചാമത്തെ ആളും ഒൻപതിൽ കുറച്ചു കാലം മാത്രം മലയാളം ബി പഠിപ്പിക്കാൻ വന്നയാളാണ്, ശാന്ത ടീച്ചർ. ശബ്ദം കൊണ്ട് കുട്ടികളെ പിടിച്ചു ഇരുത്തിയിരുന്ന ടീച്ചർ. വീണ്ടും, പാഠപുസ്തകം ഇല്ലാതെ അതിലെ ഓരോ വരിയും പറഞ്ഞു ക്ലാസ് എടുക്കുന്ന ഞങ്ങടെ തലമുറയെ അത്ഭുതപ്പെടുത്തിയിട്ടുള്ള അധ്യാപകരിൽ ഒരാൾ.

ഇനി പറയാൻ ഉള്ളത് academic staff അല്ലാത്ത രാമേട്ടനെ കുറിച്ചാണ്. അച്ഛൻ കളിയാക്കി വിളിച്ചു കേട്ട് ശീലിച്ച പേരാണ്. ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാലടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൻ. ഇപ്പഴും പോകുന്ന വഴിയിൽ കണ്ടാൽ, ഒരു ചിരിയെങ്കിലും സമ്മാനിച്ച് കടന്നു പോകുന്ന സഹൃദയൻ. മുകളിൽ ഉള്ള ബാക്കി ആളുകൾ അധ്യാപകർ എന്ന നിലയിൽ ആണ് സ്വാധീനിച്ചത് എങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ ആണ് ഇദ്ദേഹം ഞങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും!

എന്തായാലും ഈയിടെയായി ഓരോ വർഷത്തെയും വിരമിക്കുന്ന ആളുകളുടെ ലിസ്റ്റ് കാണുമ്പോ ഭയമാണ്. പഠിച്ച സ്‌കൂളിൽ ചെന്ന് ഞാൻ ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥി ആണ് എന്നൊക്കെ പറഞ്ഞു ആധാർ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി ഓരോ അധ്യാപകരെയും പരിചയപ്പെടേണ്ടി വരുന്ന ഭാവികാലം അത്ര മേൽ ഭയപ്പെടുത്തുന്നുണ്ട്. കാരണം, ഇവർ ചരിത്രത്തിന്റെ ഭാഗമാവുന്നതോടൊപ്പം ഇവർ മറന്നു വച്ച് പോകുന്ന ചരിത്രം ബാക്കിയാക്കുന്ന ഒരുപാട് ഏടുകളിൽ എവിടെ ആണ് നമ്മുടെ പേര് എന്ന് ഇവർ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഓരോരുത്തരും തിരഞ്ഞെടുത്തു ഇവിടുള്ളവരെ പരിചയപ്പെടുത്തേണ്ടി വരും എന്നത് അംഗീകരിക്കാൻ ഇത്തിരി അധികം ബുദ്ധിമുട്ടുള്ള ഭാവികാല ഘടികാരം ആണ്.

എന്തായാലും എല്ലാവർക്കും ആശംസകൾ...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ തലച്ചോറിലെ അറിവ് ഹൃദയം തുറന്നു ഞാൻ ഉൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് വിഭവമായി നൽകാൻ ഓരോരുത്തരും കാണിച്ച ചെറുതല്ലാത്ത അധ്വാനത്തിന്, ആഘോഷിക്കപ്പെട്ട ഒരുപാട് നേട്ടങ്ങളുടെയും ഒരുപാട് പേരുടെ ഇനിയും തെളിയിക്കപ്പെടാൻ ഉള്ള കഴിവുകളുടെയും കാര്യത്തിൽ മറച്ചു വക്കാനാകാത്ത രീതിയിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികളാണ് എന്ന തിരിച്ചറിവിൽ, ഇപ്പഴും നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ സ്പഷ്ടമായ കള്ളത്തരം കൊണ്ട് ഏതെങ്കിലും വിദ്യാർത്ഥി മിണ്ടാതെ നടന്നകലുമ്പോൾ പേര് വിളിച്ചു കൂടെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന സ്നേഹത്തിന്, പിന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഉള്ള എന്തൊക്കെയോ കടപ്പാടുകളുടെ, അങ്ങനെയങ്ങനെ എല്ലാറ്റിന്റെയും പേരിൽ ഇതെങ്കിലും ഇത്രയെങ്കിലും ഇവിടെ കുറിച്ചില്ലെങ്കിൽ, കൊറോണ പോലും എന്നെ വെറുതെ വിടില്ല. അത് കൊണ്ടാണ്, അത് കൊണ്ട് മാത്രം..!!!

Saturday, April 11, 2020

രക്തം ചിന്താത്ത പോരാട്ടത്തിന്റെ കഥ...!!!

പണ്ട് ബിടെക്ക് പഠിത്തം കഴിഞ്ഞു എറണാകുളത്തു അൽകുൽത്തു ജോലിയും പരിപാടിയുമായി താമസിക്കുന്ന കാലം തൊട്ടുള്ള ഒരു കോഴിക്കോടുകാരൻ ചങ്ങായി ഉണ്ട്. മലപ്പുറത്ത് നിന്നും കോഴിക്കോട് പോകുമ്പോ ഇപ്പഴും മോങ്ങം എന്ന സ്ഥലം എത്തിയാ ഞമ്മക്ക് ഓനെ ഓർമ വരും. Dell Companyടെ Show Room പാലാരിവട്ടത്തുള്ള South Janatha റോഡിന്റെ തുടക്കത്തിൽ തന്നെ ആണ് ആ കാലത്ത്. അവിടെ ജോലി അന്വേഷിച്ചു വന്നതാണ് മൊതല്. പിന്നെ അത് ശരിയാവാത്ത കൊണ്ടോ എന്തോ വേറെ ഒരു Electronics കടയിൽ ആയിരുന്നു അവന്റെ ജോലി. അന്ന് ഞാൻ സ്വന്തമായി മേടിച്ച laptopനുള്ള USB mouse ഇവനാണ് തന്നത്. നന്നായി മാപ്പിളപ്പാട്ട് പാടും, നല്ല അസ്സല് ലുക്ക്, പിന്നെ 3 പെങ്ങമ്മാരിൽ ഇളയവളോട് ഒടുക്കത്തെ സ്നേഹം. പിന്നീട് ഞാൻ എം.ടെക്കിന് വണ്ടി പിടിച്ചു തിരുവനന്തപുരം പോയി വൈകാതെ ഗുൾഫിലേക്ക് വിസ കിട്ടി ഓൻ പോണതിന്റെ ഒരാഴ്ച മുന്നേ, കൊറേ നാളുകൾക്ക് ശേഷം എന്നെ കാണാൻ വേണ്ടി വിളിച്ചു. ഞങ്ങള് മലപ്പുറം മമ്പറം ഭാഗത്തുള്ള ഏതോ ഒരു ഗ്രൗണ്ടിൽ പോയി സെവൻസ് കളി കണ്ടു, മഞ്ഞക്കാ ജ്യൂസ് കഴിച്ചു, കൊറേ ബഡായി പറഞ്ഞു, കൊറേ ചിരിച്ചു, ഓന്റെ ഉമ്മാടെ സ്പെഷ്യൽ dishes വയറു നിറയെ കഴിച്ചു. അന്ന് അടുത്തടുത്ത് കിടന്നു ഉറങ്ങും മുന്നേ മൂപ്പര് കൊറേ സംസാരിച്ചു. ഇളയ പെങ്ങടെ നിക്കാഹ് നമ്മക്ക് ജോറാക്കണം, ഉമ്മാടെ കയ്യിലെ മുക്കുപണ്ടം മാറ്റി 916 വളകൾ പെരുക്കനെ ഇടീക്കണം, വീടിന്റെ മുമ്പില് പെങ്ങമ്മാര്ടെ കുട്ട്യോൾക്ക് കളിക്കാൻ ചെറിയൊരു ഷെഡ് പണിയണം, അങ്ങനെ കൊറേ. ഈ രാത്രി ആഘോഷിച്ച പോലെ ഇനി എന്നാണു ആഘോഷിക്കാൻ പറ്റുക, പങ്കാളി? എന്നും പറഞ്ഞു ഓൻ കരഞ്ഞു പൊളിച്ചു. പിന്നെയും ഒരുപാട് വർത്തമാനം കഴിഞ്ഞാണ് ഞങ്ങള് ഉറങ്ങിയത്.

ഓന്റെ പേര് ഇത് വരേം പറഞ്ഞില്ല, ല്ലേ? പറയണില്ല. കാരണം ആള് കൊറോണാ നിരീക്ഷണത്തിൽ ആയിരുന്ന കഥ ആണ് പറയാൻ പോണത്. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി തല്ക്കാലം വേറെ പേരുകൾ ഉപയോഗിക്കുന്നു. ഓന്റെ ഭാഷയിൽ ഓൻ സൽമാൻ ഖാന്റെ look ആയ കൊണ്ട്, മ്മക്ക് സൽമാൻ എന്ന് തന്നെ വിളിക്കാ.

കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ്‌ ഓന്റെ ഇളയ പെങ്ങടെ നിക്കാഹ് പറഞ്ഞിട്ടുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഗൾഫിൽ ഇരുന്നാണേലും റെഡി ആക്കിയ അവൻ എത്തിയത് മാർച്ച് ഒൻപത് കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും നാട്ടിൽ എത്തിയ കൊറോണ പണി തുടങ്ങി കഴിഞ്ഞിരുന്നു. "ഇക്കാക്ക ഇല്ലാണ്ടെ കല്യാണം നടക്കില്ല" എന്ന അനിയത്തീടെ കരച്ചില് കണ്ടു, ബന്ധുക്കളുടെ വിലക്കുകൾക്കിടയിലും സൽമാൻ വിമാനം കേറി വരാൻ തന്നെ തീരുമാനിച്ചു. പക്ഷെ, സമയം നീളുന്തോറും സ്ഥിതി കൂടുതൽ വഷളായി. നിക്കാഹ് നീട്ടി വക്കുക അല്ലാതെ വേറെ മാർഗം ഇല്ല എന്ന അവസ്ഥ ആയി. എന്തായാലും ഇതിന്റെ ഇടയിൽ ഒരുവിധത്തിൽ സൽമാൻ നാട്ടിലെത്തി. അപ്പഴക്കും നാട്ടിലേക്ക് വരുന്ന ആളുകളെ മുഴുവൻ സർക്കാര് പിടിച്ചു നിരീക്ഷണത്തിൽ ഇടുന്ന കാലം തുടങ്ങി. അവിടെ നിന്ന് തന്നെ മാസ്ക് അടക്കം എല്ലാ സുരക്ഷയും ആയി വന്ന സൽമാനെ കൂട്ടാൻ ഉമ്മ കൂട്ടുകാരൻ ഈസടെ ടാക്സി എടുത്തു ഒറ്റക്കാണ് വന്നത്. പതിവ് സ്നേഹപ്രകടനങ്ങൾക്കൊന്നും നിൽക്കാതെ അവനെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി അവനെ വീട് വരെ വണ്ടി എവിടേം നിർത്താതെ നേരെ എത്തിച്ചു. PHCക്കാര് അപ്പോഴേക്കും പെങ്ങളെ വേറെ വീട്ടിൽ ആക്കിയില്ലേ എന്നൊക്കെ ഉറപ്പ് വരുത്താൻ വീട്ടിന്റെ മുന്നിൽ എത്തിയിരുന്നു. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും അവനോട് വീട്ടിൽ നിന്നും പുറത്തു ഇറങ്ങരുത് എന്നും ആരുമായും കാര്യമായി സമ്പർക്കത്തിൽ ഏർപ്പെടുത്തരുത് എന്നുമുള്ള താക്കീത് നൽകി അവര് പോയി.

പിന്നെ ഉമ്മാടെ വക. അവനോട് വീടിന്റെ മച്ചുംപുറത്തു കേറിക്കോളാൻ പറഞ്ഞു. നമ്മള് രണ്ടാളും മാത്രേ ഉള്ളൂ ഇവിടെ, നിനക്ക് വേണ്ട food സമയത്തു അവിടെ എത്തിക്കാം എന്ന് കല്പന. Video Chat ചെയ്യാൻ വേണ്ടി Data Plan അടക്കം activate  ചെയ്ത SIM അടക്കം എല്ലാ സന്നാഹങ്ങളും അപ്പഴക്കും ഉമ്മ ready ആക്കിയിട്ടുണ്ടായിരുന്നു. ഇക്കാക്കയെ നേരിട്ട് കാണാൻ പറ്റാത്ത പെങ്ങമ്മാരു set ഓരോരുത്തരായി video call ചെയ്തു.

മോൻ വന്നാ ഓനെ അടുത്ത് നിന്നും മാറ്റാത്ത അല്ലെങ്കിൽ ഓന്റെ അടുത്ത് നിന്നും മാറാത്ത ഉമ്മ പക്ഷെ, അപ്പഴും അടുക്കളയുടെ പുറത്തും അകത്തുമായി അവനുള്ള ഭക്ഷണം ഉണ്ടാക്കിയും സമയത്തിന് അത് കൊണ്ടോയി കൊടുത്തും പ്രാർത്ഥിച്ചും ഒക്കെ സമയം കളഞ്ഞു

അവൻ ഇങ്ങനെ ചെറുതായി Quarantine ചെയ്യപ്പെട്ടു കിടക്കുന്നതിന്റെ ഇടയിൽ ആണ് എന്നെ imoയിൽ വിളിച്ചത്. "പങ്കാളീ" എന്ന നീട്ടി വിളിയിൽ ആണ് call തുടങ്ങിയത്. പെങ്ങടെ നിക്കാഹ് നീട്ടി വെക്കേണ്ടി വന്ന കൊണ്ട്  അതൊന്നു കൂടി ദമ്മാക്കണ വിധത്തിൽ മനസ്സിലുള്ള പുതിയ പരിപാടികൾ  മുതൽ, ഗൾഫിൽ കണ്ട മലയാളികളുടെ കഥ വരെ പറഞ്ഞു കൊണ്ടിരുന്നു. "ഉമ്മ എന്ത് പറയുന്നു?" എന്ന ചോദ്യത്തിന് "എനിക്ക് എറിഞ്ഞാൽ കൊള്ളാവുന്ന അത്രേം അടുത്ത് ണ്ട്. പക്കേങ്കി, ഉമ്മാടെ മോത്തിയിലെ ഉണ്ടൻകുരു (ഉണല് എന്നാണ് ഞാനൊക്കെ പറയാറ്) എന്താണ് എന്ന് പോലും ഞമ്മക് തൊട്ടു നോക്കാൻ പറ്റിട്ടില്ല പങ്കാളീ" എന്നും പറഞ്ഞു കഴിഞ്ഞു, ഞാൻ കാണാതെ ഇരിക്കാനാണോ എന്നറിയില്ല, അവൻ മുഖം വെട്ടിച്ചു. ഞാൻ കണ്ണടച്ചാൽ, ഞാൻ കരയുന്നത് അവൻ കാണാതെ ഇരിക്കില്ല എന്നും അടക്കേണ്ടത് കാമറയുടെ കണ്ണാണ് എന്നും ഞാനും മറന്നു പോയി. നീളെ കേൾക്കാവുന്ന വീഡിയോ കാളിന്റെ നടുക്ക് വന്ന അപ്രതീക്ഷിത നിശ്ശബ്ദതക്കിടയിൽ എന്റെ മുറിയിലെ ഫാനിന്റെ ഒച്ചയെ മുറിച്ചത് അപ്പുറത്തു നിന്നവന്റെ കാലിയാക്കലായിരുന്നു. "എന്താണ് പങ്കാളി, കണ്ണീന്ന് ബെക്കം ബെക്കം നീര് കിനിയുന്നുണ്ടോ? എന്ന ചോദ്യം കേട്ട് ജാള്യത കാരണം ഞാൻ മുഖം തുടച്ചു, ഒന്ന് ചെറുതായി അധികം വോൾട്ടേജില്ലാത്ത ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു. "മഹാബലർ കരയാൻ പാടില്ലല്ലോ?" എന്ന് അവൻ കളിയാക്കി.

ഉമ്മ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോ, ആവോ, ഞാൻ ഒന്ന് മര്യാദക്ക് മിണ്ടീതും കൂടി ഇല്ല എന്ന് അവന്റെ പായാരം. അവന്റെ call കഴിഞ്ഞു കുറച്ചു കഴിഞ്ഞു അവന്റെ ഉമ്മ വിളിച്ചു. എന്റെ അറിവിൽ ഉമ്മാക്ക് വീഡിയോ കാൾ ഒന്നും ചെയ്യാൻ ഉള്ള അറിവോ വിദ്യാഭ്യാസമോ ഇല്ല. ഞാൻ ആദ്യം ചോദിച്ചതും ഇത് തന്നെ ആണ്. "ഇതൊക്കെ എപ്പോ പഠിച്ചു?"

ആ പഴയ വടകരക്കാരിടെ ചിരി ചിരിച്ചു ഉമ്മ സംസാരിച്ചത് മുഴുവൻ മാറ്റി വെക്കേണ്ടി വന്ന നിക്കാഹിന്റെ ഒരുക്കങ്ങളെ കുറിച്ചായിരുന്നു, ഇനി പരിപാടി ഒന്നൂടി ഉഷാറാക്കാൻ ഉള്ള കൊഴുപ്പിക്കലിനെ കുറിച്ചായിരുന്നു. "ഓനിനി കുടീല് കേറാൻ പറ്റാത്ത വിധം വല്ല അസുഖം ഉണ്ടെന്കി അവനെ കാണാൻ വേണ്ടി ആണ് ഞാൻ ഇതൊക്കെ പഠിച്ചേ" എന്നൊക്കെ അവര് പറഞ്ഞു കൊണ്ടിരുന്നു, സൽമാന്റെ അഭാവത്തിൽ ഞാൻ അടക്കം ഉള്ള കൂട്ടുകാര് ചിലപ്പോ സഹായിക്കേണ്ട ചില കാര്യങ്ങള് ഏല്പിച്ചു.

അത് കഴിഞ്ഞതും ഓന്റെ പെങ്ങള് വിളിച്ചു. ഇവളോട് എന്ത് പറയും, നിക്കാഹ് മാറ്റി വക്കണ്ട വന്ന വിഷമത്തിൽ നിക്കണ കൊച്ചിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഒക്കെ ആലോചിച്ചു വിഷമിച്ച എന്നോട് കല്യാണത്തിന് വാങ്ങിച്ച വളയുടെ ഭംഗിയും ഇക്കാക്ക കൊടുത്തയച്ച design ഉള്ള തട്ടത്തിന്റെയും ഒക്കെ വർത്തമാനം മാത്രം പറഞ്ഞ ആ കുട്ടിയോട് ഒരു രസത്തിന് ഞാൻ ചോദിച്ചു, അനക്ക് അന്റെ ഇക്കാക്കയെ കാണാൻ പറ്റാത്ത വിഷമം ഒന്നൂല്യെ, അപ്പൊ മൂപ്പരൊക്കെ അത്രേ ഉള്ളൂ ല്ലേ ന്ന്. "ഓര് അയിന് ബെക്കം മുറി വിടൂലെ, അത് കഴിഞ്ഞു ഞമ്മടെ നിക്കാഹ് ഞമ്മള് തകർക്കൂലേ? പിന്നെ, കൊറോണടെ നടുക്ക് ഇങ്ങടെ ഏട്ടനെ നാട് കടത്തിയ ങ്ങള് ബല്യക്കാട്ട് കൊറേ ങ്ക്ട് ഇറക്കണ്ട" എന്നൊക്കെ പറഞ്ഞു എന്റെ വായടപ്പിച്ചു.

കോള് എല്ലാം കഴിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു അവസ്ഥ. ഞാനോർത്തു, ഈ കോളുകൾക്കിടയില് ഒരിക്കലും ഞാനുൾപ്പെടെ ആരും കൊറോണ എന്ന് പറഞ്ഞു പേടി പരസ്പരം പങ്ക് വച്ചില്ല, കഷ്ടപ്പാടുകളെ കുറിച്ച് സംസാരിച്ചില്ല, ഇത് കഴിഞ്ഞുള്ള നാളുകളും പ്രതീക്ഷകളും മാത്രം മനസ്സിൽ വച്ചാണ് എല്ലാരും ഈ പോരാട്ടത്തിൽ പങ്ക് ചേരുന്നത്. എട്ടാം ക്ലാസ് ജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീ, മകന്റെ ആരോഗ്യം കണക്കിലെടുത്തു, മറ്റുള്ളവരുടെ ആരോഗ്യം കണക്കിലെടുത്തു, അവന്റെ പരിചരണമെന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നു, അവനിനി അസുഖം ആണെങ്കിലും അവൻ ആശുപത്രിയിൽ ആണെങ്കിൽ കൂടി എന്നും അവനെ കണ്ടു സംസാരിക്കാൻ വേണ്ടി അവർക്ക് തീരെ പരിചയമല്ലാത്ത സാങ്കേതികതകൾ പഠിക്കുന്നു. അത്രയൊന്നും ലോകപരിചയവും ഇല്ലാത്ത ഒരു യുവതി, അവളുടെ കല്യാണത്തിന് വന്ന ഇക്കാക്കയെ കാണാതെ അകലെ ഇരുന്നു ഈ നാളുകൾക്ക് അപ്പുറം ഉള്ള പ്രതീക്ഷകളെ കുറിച്ച് മാത്രം സംസാരിക്കുന്നു. "നമ്മൾ അതിജീവിക്കുകയല്ല, നമ്മൾ ഈ ദുരിതത്തെ കീഴ്‌പ്പെടുത്തി തുരത്തി ഓടിക്കുകയാണ്."





പിൻകുറിപ്പ്: ഒരിക്കലും മകളുടെ കൂടെ വന്നു താമസിക്കാത്ത സഹപ്രവർത്തകയുടെ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മ, പേരക്കുട്ടികളോട് കൂടെ മകളുടെ അടുത്ത് സന്തോഷമായി ഇരിക്കുന്നതും അവരുടെ മുഖത്തെ മുൻപൊന്നും കാണാത്ത വിധമുള്ള ഒരൊന്നൊന്നര ചിരിയും. ചിലർ പ്രസവം കഴിഞ്ഞു നാളുകൾ മാത്രം പ്രായമായ മകളെ മറ്റെല്ലാ ജോലി തിരക്കുകളും വിട്ട് കൺകുളിർക്കെ കണ്ടും താലോലിച്ചും നാള് തീർക്കുന്നു. രക്ഷിതാക്കളെ വിട്ടു ജോലിക്കും പഠിത്തത്തിനും വേണ്ടി നാട് വിട്ട പലർക്കും തന്റെ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും യാതൊരു ബഹളവും ഇല്ലാതെ ശ്വസിക്കാനും ദഹിക്കാനും ഒരുപാട് സമയം കിട്ടുന്നു.

വിരലുകൾ കോർക്കാൻ മാത്രമേ ഈ കാലഘട്ടം അനുവദിക്കാതെ ഇരിക്കുന്നുള്ളു, നമ്മളൊക്കെ മനസ്സ് കൊണ്ട് എത്ര മാത്രം ഇഴപിരിക്കാൻ പറ്റാത്ത വിധം അടുപ്പത്തിൽ ആണ് എന്ന് നമ്മുടെ എതിരാളിക്ക് അറിയില്ലല്ലോ..!

വെറും സൽമാൻ അല്ലാ, സുലൈമാൻ ആണെടാ ഇജ്ജ് എന്ന് പറയിക്കും വിധം ഈ വാളും പരിചയുമില്ലാത്ത, രക്തം ചിന്താത്ത, ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ തന്റെ പങ്ക് കൃത്യമായി നിർവഹിച്ചു വീട്ടിൽ ഇരുന്ന് ഈ വിപ്ലവത്തിൽ പങ്കാളികൾ ആവുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ!