ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, June 02, 2020

മുഖമറക്കാലത്തെ നഷ്ടങ്ങൾ...

"പത്താം ക്ലാസിലെ പരീക്ഷ ആണ് ജീവിതത്തിലെ ഏറ്റവും വല്യ വഴിത്തിരിവ്."

അതൊരു പൊതുബോധമായി മനസ്സിൽ ഉറപ്പിച്ചത് ചെറിയച്ഛൻ വിജയമ്മാമ ആണ്. ഞാനെന്റെ കൂട്ടുകാരോട് ഏറെ പറഞ്ഞു ചിരിച്ചിട്ടുള്ള, അതിലേറെ ചില ഓർമകളെ കുറിച്ച് പറഞ്ഞു കരഞ്ഞിട്ടുള്ള അതേ വിജയമ്മാമ.

ശരിയാണ്, അതൊരു കാലത്തു വലിയൊരു വഴിത്തിരിവ് തന്നെ ആയിരുന്നിരിക്കണം. ഞാൻ പിന്നെയും ഈ വഴിത്തിരിവിന്റെ കഥ കൊറേ കേട്ടു. പ്ലസ് ടു പഠിക്കാൻ ചെന്നപ്പോ ദേണ്ടെ അടുത്ത വഴിത്തിരിവ്. അത് കഴിഞ്ഞു കഷ്ടി എഞ്ചിനീയറിംഗ് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വക്കുമ്പോ അച്ഛന്റെ കൊറേ സുഹൃത്തുക്കള് പറഞ്ഞു ഇതാണ് വഴിത്തിരിവ് എന്ന്. ഒക്കെ കഴിഞ്ഞു PGക്ക് പോയപ്പോ ആദ്യ മണിക്കൂറിൽ തന്നെ നിസാർ സാറും പറഞ്ഞു, "ഇതാണ് വഴിത്തിരിവ്" എന്ന്. ഇനിയും തിരിഞ്ഞിട്ടില്ലാത്ത വഴിയിൽ ആണ് ഞാനിപ്പഴും നിൽക്കുന്നത് എന്നതാണ് ഇപ്പഴത്തെ വഴിത്തിരിവ്.

ഈ തവണ വിരമിക്കുന്ന അധ്യാപകരെ കുറിച്ച് ഞാനൊരു കുറിപ്പ് എഴുതിയിരുന്നു. വിദ്യാർഥികൾ അവരുടെ പഠനകാലം കഴിഞ്ഞാൽ വിസ്മരിക്കപ്പെടുകയാണ് പതിവ്. അവരെ ഓർമ്മിക്കുന്ന അധ്യാപകൻ ആവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സന്തോഷവും. ഇന്നലെ ഉസ്കൂൾ ഗ്രൂപ്പിൽ സുധാകരൻ മാഷ് എഴുതിയിട്ടത് കണ്ടപ്പോ ആണ് ഞാനും എന്റെ SSLC പരീക്ഷാ കാലത്തേ കുറിച്ച് ഓർത്തത്. ഈ കൊറോണ ഒന്നും ഉണ്ടായില്ലെങ്കിലും ചോദ്യ പേപ്പർ ചോർച്ച അടക്കം സംഭവബഹുലം ആയിരുന്നു നമ്മടേയും SSLC. ഗ്രേഡിംഗ് ഉൾപ്പെടെ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയ ബാച്ച്.

പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോ കരഞ്ഞോ ചിരിച്ചോ എന്നൊന്നും ഓർമയില്ല. പക്ഷെ, അവസാന നാളുകൾ ഒക്കെ നല്ല രസാർന്നു. എന്റെ നേരെ വന്ന ഓട്ടോഗ്രാഫ് കൈകൾക്ക് പുറകിലെ ഉടമകൾ ആയിരുന്ന ആളുകളോട് ഞാൻ ചോദിച്ചത്, ഉസ്കൂളിന്റെ 200 വാര അപ്പുറത്തുള്ള വീട്ടിൽ ഞാൻ എപ്പഴും ഉണ്ടാവും, പിന്നെ "ഓർമപ്പൂങ്കാവനം" ടൈപ്പ് ഡയലോഗ് ഒക്കെ നമുക്കിടയിൽ വേണോ എന്നാർന്നു!!!

പോകെ പോകെ, കുട്ടികൾ പരീക്ഷ കഴിഞ്ഞു കരഞ്ഞും കലഹിച്ചും കൈ വീശി അകലുന്ന കാഴ്ചയും മലയാള മനോരമയിലെ പെൺകുട്ടികൾ മാത്രം യാത്ര പറയുന്ന ഫോട്ടോയും കാണുമ്പോ ഞാൻ മനസ്സിൽ പറഞ്ഞു:

"ഡേയ്, ഇത് ഉങ്കളുക്കെ കൊഞ്ചം ഓവറാ തെരിയല?"

പിന്നെ മനോരമയിലെ ഫോട്ടോക്കാരനോട് പറഞ്ഞു: "ഇടക്ക് ആൺകുട്ടികള് യാത്ര പറയുന്ന ഫോട്ടോ ഒക്കെ ആവാം കേട്ടോ."

പക്ഷെ, ഇത്തവണത്തെ കുട്ടികളോട് ഞാൻ ഒരിക്കലും അത് പറയില്ല. കാരണം കൂട്ടുകാരന്റെ പോക്കറ്റിലെ മുട്ടായി കട്ടെടുക്കാൻ ആവാതെ, കൂട്ടുകാരിടെ മാലയിലെ മുത്ത് പൊട്ടിക്കാതെ, ഒന്ന് ചിരിച്ചു കാണിക്കാനോ കണ്ണീർ വാർക്കാനോ ആവാതെ, ഉള്ളിൽ പറയാതെ പോയ വികാരവായ്പ്പിന്റെ വലിയ കടൽ വച്ചാണല്ലോ നിങ്ങൾ പടിയിറങ്ങിയത്...!!!

നിങ്ങളെല്ലാവരും നന്നായി പഠിക്കണം, എല്ലാരും വല്യ ആൾക്കാരായി ഈ കൊറോണക്കെതിരെ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ പാകത്തിൽ അറിവ് നേടണം. ഇനി മേലാൽ, ഈ ജാതി പണി പണിയാൻ അവനെ അനുവദിക്കരുത്. അതാവണം നിങ്ങടെ പ്രതികാരം!

ഞാൻ പഠിച്ച ഉസ്‌കൂളിലെ പ്രിൻസിപ്പൽ, സുധാകരൻ മാഷ് എഴുതിയ വരികളിൽ ചില മാറ്റം വരിയെഴുതി അവസാനിപ്പിക്കട്ടെ.

"ഒന്നു മിണ്ടാതെ, ചിരിക്കാൻ പോലുമാവാതെ ഒരു വിദ്യാലയ ജീവിതത്തിലെ അവസാന വൈകാരിക നിമിഷങ്ങളെ 'മുഖമറ'യ്ക്കുള്ളിലൊതുക്കി പിരിഞ്ഞു പോകേണ്ടി വന്ന പ്രിയപ്പെട്ട കുട്ടികളേ, ഈ നാടിനോടുള്ള കരുതലോർത്തു നിങ്ങൾ നഷ്ടപ്പെടുത്തിയ നിമിഷങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും നന്ദിയും ഈ കാലമെങ്ങനെ പറഞ്ഞറിയിക്കും!"

സുധാകരൻ മാഷ് സൂപ്പറാ, ശരിക്കും സൂപ്പർ..!!

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ചിരി മീട്ടിയ നന്മകളുമായ്, 𝅘𝅥𝅮  𝅘𝅥𝅮  𝅘𝅥𝅮
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  തിരി നീട്ടിടുമാശകളുമായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പല കൂട്ടര് പല വഴിയേ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  അറിയാക്കഥ നീളുകയായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ജനൽ ജീവിത വീഥികളിൽ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പൊരുൾ തേടി പറന്നീടുക... 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

പെരുത്ത ആശംസകൾ, എല്ലാവർക്കും...!!!

No comments:

Post a Comment