ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, July 27, 2019

ശ്രീരേഖ പറഞ്ഞ പരീക്ഷ കഥ

നുമ്മടെ അടുത്ത ചങ്ങായി ശ്രീരേഖ സംഭവ കഥ എന്നും പറഞ്ഞു തള്ളിയ കഥ, ഞാൻ വീണ്ടും ചില തള്ള് ചേർത്ത് ആണ് ട്ടോ ഈ പറയുന്നത്.  അല്ലേലും കഥകൾ തള്ളുന്ന കാര്യത്തിൽ ശ്രീരേഖ ആളൊരു സംഭവം തന്നെ ആണ്!!!

മയിൽ പീലി പുസ്തകത്തിൽ, വെയില് കൊള്ളാതെ അടച്ചു വച്ചാൽ വിരിയും എന്ന അന്ധവിശ്വാസം ഉണ്ടായിരുന്ന സമയത്തു നടന്ന കഥ ആണ്. ഇങ്ങനെ അടച്ചു വച്ചിരുന്ന മയിൽ പീലി വിരിഞ്ഞില്ല എന്നും പറഞ്ഞു  ഗൈനക്കോളജിസ്റ്റ് ആയ ഡോക്റ്ററെ പോയി കണ്ട ഷാജുവേട്ടൻ കോളേജിൽ പഠിക്കുമ്പോ നടന്ന കഥ ആണ്.

ക്ലാസ്സിൽ കയറി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലാത്ത ആള് ആയത് കൊണ്ടും പരീക്ഷാ ഹാളിൽ വെറുതെ ഇരുന്നു സമയം കളയുന്നത് ഇഷ്ടമല്ലാത്ത കൊണ്ടും വളരെ വൈകി പരീക്ഷാ ഹാളിൽ എത്തി, വേഗത്തിൽ പണി തീർത്തു ആദ്യം പരീക്ഷാ ഹാൾ വിടുന്നത് മൂപ്പരുടെ ഒരു പ്രത്യേക ജാതി ഹോബി ആണ്. ഒരു ഇന്റേണൽ പരീക്ഷാ ഹാളിൽ ആണ് ഷാജുവേട്ടന്റെ മനുഷ്യത്വം ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. മൂപ്പരുടെ തൊട്ടടുത്ത് പരീക്ഷ എഴുതുന്നത് ജൂനിയർ ആയ, പാലാക്കാരി സൂസൻ. മാണി സാറിന്റെ നാട്ടുകാരി, പോരാത്തതിന് കോളേജ് ടോപ്പർ. അവളുടെ കസേരക്ക് ഒരു ഇളക്കം. മനോമുകുളങ്ങളിൽ നിന്നും ഭ്രംശനം സംഭവിക്കാതെ ആശയങ്ങളെ പേപ്പറിൽ ആക്കുന്ന തിരക്കിൽ സൂസനെ ഈ കാര്യം വല്ലാതെ അലോസരപ്പെടുത്തി. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കാണ്. ഒമ്പത് മണിക്കുള്ള പരീക്ഷക്ക്, ഒൻപതേ പത്തിന്റെ ഭരണങ്ങാനം ബസ്സായ മരിയ റാണിയിൽ വന്നിറങ്ങുന്ന ഷാജു ഭായ് എത്തിയപ്പോ ഒൻപതേകാല്. അടുത്തിരിക്കുന്ന പെൺകുട്ടി കഷ്ടപ്പെട്ട് എഴുതുന്ന കണ്ട ഷാജു ഭായ്, സീറ്റ് മാറി അവിടെ ഇരിക്കാമെന്നായി. "എനിക്ക് ആകെ പത്തു മിനിറ്റ് ആണ് വേണ്ടൂ. പേരെഴുതി, ആളെ പുറത്തു വിടുന്ന ഒൻപതര ആവുമ്പൊ തന്നെ ഞാൻ പോവും. ഈ കുട്ടിക്ക് രണ്ടു മണിക്കൂർ തികച്ചും വേണ്ടി വരും."

അത് ശരിയാണല്ലോ എന്ന് ചിന്തിച്ച ക്ലാസില് നിന്നിരുന്ന സെബാസ്റ്റ്യൻ മാഷ് അത് സമ്മതിച്ചു. അന്ന് മുതൽ ഷാജു ചേട്ടൻ, "നന്മമരം ഷാജു" ആയി അറിയപ്പെടാൻ തുടങ്ങി.

കാലം വീണ്ടും ചലിച്ചു, കലണ്ടർ ഇപ്പൊ ഇന്റേണൽ പരീക്ഷ നടക്കുന്ന ഫെബ്രുവരിയിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന മെയ് മാസം എത്തിയിരിക്കുന്നു. വീണ്ടും ഒരു പരീക്ഷ ഹാൾ.  ഇത് ചുമ്മാ തമാശ കളി അല്ലാത്ത കാരണം എല്ലാരും കയ്യിൽ നിറയെ കോപ്പിയടി സാധനങ്ങൾ കൊണ്ടാണ് കേറിയിരിക്കുന്നത്. പതിവ് പോലെ മ്മടെ നായകൻ ഷാജു ഭായ്, സെക്കൻഡ് ഹാഫില് മാത്രം കേറി വരുന്ന നായകനെ പോലെ പരീക്ഷ തുടങ്ങി അര മണിക്കൂറ് കഴിയുന്നെന് തൊട്ട് മുന്നേ സന്നിഹിതനായി.

കേറിയ പാടെ അപ്പുറത്തെ ചേട്ടന്റെ പേപ്പർ നോക്കി കോപ്പിയടി തുടങ്ങി. നമ്മക്ക് കോപ്പിയടി, അവർക്കിത് ടീം വർക്ക്. ഒന്നാം പാനിപ്പത്ത് യുദ്ധം ഉസ്മാനും മുഗൾ സാമ്രാജ്യത്തിന്റെ ഭരണപരിഷ്‌കാരങ്ങൾ തോമസും സംഭാവന ചെയ്തു. അധികം വൈകാതെ തന്നെ, ടീച്ചർമാർക്ക് കാര്യം പിടികിട്ടി. ഷാജു പരീക്ഷയെ നേരിടുന്നത് ഒറ്റക്കല്ല. ആ പരീക്ഷാ ഹാളിലെ വിദ്യാർത്ഥി സമൂഹം മുഴുവൻ സഹജീവി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറി, കോപ്പിയടിക്കാൻ മൂപ്പരെ സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുവിധത്തിലും സഹിക്കാൻ ആകാതെ വന്നപ്പോ ഷാജു ചേട്ടൻറെ പരീക്ഷ ഒരു ഒന്നര മണിക്കൂർ പിന്നിട്ടപ്പോ മൂപ്പരെ മാറ്റി ഇരുത്താൻ തീരുമാനം ആയി.

ആദ്യ ടേബിളിൽ ഇരുന്ന മൂപ്പരെ അവസാനം ഹാളിനു പുറകിൽ ഒറ്റക്ക് കിടന്ന വികലാംഗൻ ആയ ടേബിളിൽ കൊണ്ട് പോയി ഇരുത്തി. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഷാജു ചേട്ടൻ ഹാളിലെ ടീച്ചറോഡ് ആ കാര്യം ആവശ്യപ്പെട്ടത്: "ടീച്ചർ, ചോദ്യ പേപ്പർ കിട്ടിയിട്ടില്ല."

പരീക്ഷ തുടങ്ങി ഒന്നര മണിക്കൂർ ആയിട്ടും ചോദ്യപേപ്പർ കിട്ടാതെ ഇരുന്നിട്ടും അപ്പുറത്തും ഇപ്പുറത്തും ഉള്ള ഉത്തരങ്ങൾ വാരി പെറുക്കി കൂട്ടുന്നതിന്റെ ഇടക്ക് തനിക്ക് അവകാശപ്പെട്ട ചോദ്യപേപ്പർ പോലും കിട്ടിയിട്ടില്ല എന്ന കാര്യം പോലും തൃണവൽഗണിച്ചു കൊണ്ട് പരീക്ഷ എഴുതിയ ഷാജു ഭായിയോട്, "പിന്നെന്തു മാങ്ങ നോക്കി ആണ് നീ എഴുതി കൊണ്ടിരുന്നത്" എന്ന് ചോദിയ്ക്കാൻ വെമ്പി ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന ജിജി ടീച്ചർ ആണ് ഇപ്പൊ ശ്രദ്ധാകേന്ദ്രം.




ഇതും കൂടി കേട്ടതോടെ പിടിവിട്ട് പോയ ടീച്ചർമാർ മൂപ്പരെ ഇറക്കി വിട്ടു. ഹാളിലെ നിറഞ്ഞ ചിരികൾക്കിടയിലൂടെ അപമാന ഭാരത്താൽ താണ തലയുമായി പുറത്തു പോകുന്ന ഷാജു ഭായ്. പെട്ടെന്നാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ഷാജു ഭായ് തിരിഞ്ഞു നിന്നത്. ഗജിനി സിനിമയിൽ വില്ലനെ ഇടിക്കാൻ പോകുന്ന സൂര്യ നോക്കുന്ന പോലെ ഒരു നോട്ടം. എന്നിട്ട് ഒറ്റ ഡയലോഗ്. "ടീച്ചറെ, ആ സന്ദീപിന്റെ മടക്കി വച്ച ഷർട്ട്ന്റെ കയ്യിലും സല്മയുടെ ഷാളിന്റെ അടിയിലും ഉസ്മാന്റെ ബെൽറ്റിന്റെ ഇടയിലും ഒക്കെ കോപ്പി ഉണ്ട്. അവരെ കൂടി പുറത്താക്കണം."

ടമാർ പടാർ. അത് വരെ പ്രതി ആയിരുന്ന ഷാജു പെട്ടെന്ന് മാപ്പുസാക്ഷി ആയി. ക്‌ളാസിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും കോപ്പി പിടിക്കാൻ ഷാജു കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് തന്നെ നിന്നു. പിന്നെ അവിടെ നടന്നത്, പണ്ട് ജയലളിതടെ പോലീസ് കരുണാനിധിടെ വീട്ടില് കേറി മേഞ്ഞ പോലെ ഒരു കോപ്പിയടി പിടിക്കൽ ആയിരുന്നു. ബാക്കി പതിനഞ്ചു പേരെയും പിടിച്ചു കൊണ്ട് കൂട്ട്പ്രതി ഷാജു ഭായിയെ മുന്നിൽ നടത്തി ജിജി ടീച്ചർ പ്രിൻസിപ്പാളിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ, പിടിക്കപ്പെടുന്നതിനു തൊട്ടു മുന്നേ എഴുതി കൊണ്ടിരുന്ന essay പൂർത്തിയാക്കാൻ പറ്റാത്ത വിഷമത്തിൽ മിംഗ്ലിത ചിത്ത ആയ സൽ‍മ അപ്പഴും ജിജി ടീച്ചറുടെ മൂന്ന് തലമുറകളെ സ്മരിച്ചു കൊണ്ടിരിക്കുകയായിരുന്നു...!!!

No comments:

Post a Comment