ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, January 13, 2020

എജ്ജാതി ആണ് ചില മനുഷ്യന്മാര്...!!!


ഡിഗ്രിക്ക് കൂടെ പഠിച്ച കൊറേ ചങ്കുകളുണ്ട്. ഞങ്ങളൊന്ന് ചെറായി ബീച്ച് റിസോർട്ടിൽ ഒത്തു കൂടിയ ശേഷം പറവൂർ നിന്നും ഷിന്റോയുടെ കാറിൽ ശ്രുതിമോളെയും റോസ്മോളെയും കൊണ്ട് കൊടുങ്ങല്ലൂർ എത്തിയിരിക്കുന്നു. ഞാനും റോസും കൊടുങ്ങല്ലൂര് നിന്ന് തൃശൂർക്കുള്ള വണ്ടി കേറി കാത്തു കിടക്കുമ്പോഴാണ് ഇരിഞ്ഞാലക്കുടയിലെ ഒരു അനാഥാലയത്തിന്റെ രക്ഷാധികാരി ആയ പഴയൊരു പരിചയക്കാരി ട്രീസ സിസ്റ്റർ തലക്കിട്ടു തട്ടിയത്. കേരളത്തിൽ ഏതു കോളേജിൽ കമ്പ്യൂട്ടർ സയൻസില് ഒഴിവ് വന്നാലും ആദ്യം എന്നെ വിളിച്ചു പറയുന്ന മൊതലാണ്. എവിടുന്നു എവിടെക്കാ കുഞ്ഞേ യാത്ര, എന്നാ വീട്ടിലെ വിശേഷം എന്നൊക്കെയുള്ള കുശലം പറച്ചിലിനൊടുവിൽ അവര് തൊട്ടു മുന്നിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. കുട്ടിയേയും കൊണ്ട് കേറിയ ഒരു ഇസ്ലാം പുരുഷൻ ആ കുട്ടിയെ അവരുടെ അടുത്ത് ഇരുത്തി. കൊടുങ്ങല്ലൂർ കേബിൾ TVക്കാരുടെ എന്തോ ജില്ലാ സമ്മേളനം നടക്കാണ്. കാവടിയാട്ടം പോലെ എന്തോ പരിപാടി ഉണ്ട്. ഞാൻ ഇരിക്കുന്ന സൈഡിൽ അല്ല കാവടിയാട്ടം. അത് കാണാൻ ആ കുട്ടി ശ്രമിക്കുന്നുണ്ട്. തിരക്കിൽ അത് പറ്റുന്നില്ല. ഒന്ന് എണീപ്പിച്ചു പിടിക്കാൻ ഉള്ള ആ അച്ഛന്റെ ശ്രമം തിരക്കിൽ പുള്ളിക്ക് ബാലൻസ് കിട്ടാത്ത കാരണം  നടന്നില്ല. ഇത് കണ്ട സിസ്റ്റർ ആ കുട്ടിയോട് കാവടിയാട്ടം കാണണോ എന്ന് ചോദിച്ചു. വേണം എന്ന് തലയാട്ടിയപ്പോ കുട്ടിയെ സീറ്റിൽ ഉയർത്തിപ്പിടിച്ചു. ആ കുട്ടി കാവടിയാട്ടം കണ്ടു കൊണ്ട് ഒരു ചിരി ചിരിച്ചു, ഇത്ര സന്തോഷത്തിലും നിഷ്കളങ്കമായും ഒരു കുട്ടി ചിരിക്കുന്നത് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. എന്നിട്ട് ആ അച്ഛനോട് സിസ്റ്ററുടെ ഒരു ഡയലോഗും. കുട്ട്യോള് എന്തുന്നു കണ്ടാ സന്തോഷാവോ, അതിനു വല്യ ചെലവൊന്നും ഇല്ലേൽ അതങ്ങ് ചെയ്തേക്കണം. അതിപ്പോ പള്ളിപ്പെരുന്നാളായാലും പൂരപ്പറമ്പിലെ കാവടിയാട്ടം ആണേലും. അതൊന്നും തിരിച്ചറിയാൻ മാത്രം വ്യത്യാസം ഉള്ള സംഗതികൾ അല്ല, സന്തോഷത്തിനു വേർതിരിവ് ഇല്ലാതെ വേണം മ്മള് ക്ടാവിനെ വളത്താൻ.

ഇജ്ജാതി മാസ്സ് ഡയലോഗ് അടിക്കേം മാസ്സ് കാണിക്കുകയും ചെയ്യുന്ന ആളുകള് ഉള്ള സ്ഥലത്താണ് ഓരോരുത്തര് ഓരോ ബില്ലും കൊണ്ട് വരുന്നത്. കൊണ്ട് വായോ, വേണേൽ ഒരു അഞ്ചുറുപ്യ ടിപ്പ് തരാം...!!!
അല്ലാണ്ടെ ഇവിടിപ്പോ ഒന്നും സംഭവിക്കാൻ പോണില്ല. കൂടെ പഠിച്ച പെണ്ണിനെ ഞാൻ കൂടപ്പിറപ്പേ എന്ന് വിളിക്കുന്നത് ഓൾടെ ആധാറിലെ initial നോക്കിയിട്ടല്ല, ചെക്കനെ ചങ്കെ എന്ന് വിളിക്കുന്നത് അവന്റെ നെറ്റിയിലെ കുറി നോക്കിയിട്ടും അല്ല. ഇത് സ്ഥലം വേറെയാണ് ബ്രോസ്, സ്റ്റാൻഡ് വിട്ടു പിടി...!!!

ഗുരുവായൂർക്ക് പോവുമ്പോ, പഴം, പായസം മേടിക്കാൻ കാശ് തരുന്നവന്റെ കയ്യിൽ തഴമ്പ് ഉണ്ടോ എന്ന് മാത്രേ നോക്കാറുള്ളൂ, അത് മീൻ വിറ്റിട്ടല്ലേ എന്ന് വിചാരിച്ചു വിട്ടു കളയാറില്ല. കാടാമ്പുഴയിൽ മുട്ട് അടിക്കുമ്പോ, മ്മടെ  കൊച്ചിന്റെ ശ്വാസം മുട്ടല് മാറാനും കൂടെ ഒന്ന് മുട്ടണെ എന്ന് പറയുന്ന അച്ചായൻ ചങ്കിനോട് ഓക്കേ പറഞ്ഞാണ് ശീലം, അങ്ങനല്ലേ പാടുള്ളു?



[തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കരുതെന്നും, അതിൽ ജാതി നോക്കരുതെന്നും പഠിപ്പിച്ച പ്രവാചകർ (സ)യുടെയും

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെയും

നിന്നെ പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്‍റെയും വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചിത്രം കൂടെ ചേർക്കുന്നു.
]

No comments:

Post a Comment