ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, August 25, 2013

'തിരശീലയില്‍::' : Take 1 - "മെമ്മറീസ്"

ഉദാത്തം എന്നോ ലോകോത്തരം എന്നോ ഒന്നും പറയാന്‍ പറ്റില്ലെങ്കിലും 'കടല്‍ കടന്ന് മാത്തുകുട്ടി', 'തലൈവാ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തെ തിരശീലയില്‍ കാണുമ്പോള്‍ കയ്യടിച്ചു പോകുന്ന ഒരു സാധാരണ
പ്രേക്ഷകസമൂഹം, അവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ. അതാണ്‌ ജീത്തു ജോസഫ്‌ എന്ന സമീപകാല ഹിറ്റ്‌ മേക്കര്‍ നമുക്ക് മുന്നില്‍ വയ്ക്കുന്ന പെരുന്നാള്‍ കാഴ്ച. ഒരു ദുരന്തം ആയി മാറിയ മാത്തുകുട്ടി ആയിരുന്നു ഈ പെരുന്നാളിന് എന്‍റെ ആദ്യ കാഴ്ച. പിന്നീട് മാസ് മസാല ഗണത്തില്‍ പെടുത്താവുന്ന, ആ നിലക്ക് എന്നെ തൃപ്തിപ്പെടുത്തിയ 'തലൈവാ'. ഏറ്റവും ഒടുവില്‍, 'മെമ്മറീസ്'.
ചില മുന്‍കാല ത്രില്ലറുകളെ ഓര്‍മപ്പെടുത്തുന്ന രീതി തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.  മുഖം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഗ്രാന്‍ഡ്‌ മാസ്റ്റര്‍.. എന്ന മികച്ച ത്രില്ലറുകളുടെ നിരയില്‍ തന്നെ ഇതിനും സ്ഥാനം. കുറ്റവാളിയുടെ ഭൂതകാലം, നായകന്‍ ബാധിക്കപ്പെടുന്ന കഥാഗതി, ഒടുവില്‍ നായകന്‍ ഇരയെ വലയില്‍ വീഴ്ത്തുക എന്നിവ മോഹന്‍റെ 'മുഖം', പദ്മരാജന്‍-'-ഭരതന്‍ കൂട്ടുകെട്ടിന്‍റെ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്', അഗതാ ക്രിസ്റ്റിയുടെ 'ABC Murders' എന്ന നോവല്‍ പൊളിച്ചെഴുതിയ ബി.ഉണ്ണികൃഷ്ണന്‍റെ 'ഗ്രാന്‍ഡ്‌ മാസ്റ്റര്‍' എന്നീ സിനിമകളില്‍ കണ്ട മെക്സിക്കന്‍ ത്രില്ലര്‍ രീതി തന്നെയാണ്.

ടൈറ്റില്‍ കാര്‍ഡിലെ ഗാനരംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ചിത്രീകരിച്ചു കൊണ്ട് ആദ്യം തന്നെ സംവിധായകന്‍ പ്രേക്ഷകരെ കഥയിലേക്ക്‌ ക്ഷണിക്കുന്നു. സംരക്ഷകന്‍ ആയ മേലുദ്യോഗസ്ഥന്‍ ആയി വിജയ രാഘവന്‍, ഉടക്കി നില്‍ക്കുന്ന ഓഫീസര്‍ ആയി സുരേഷ് കൃഷ്ണ, വില്ലറ്റിക്ക് നോട്ടങ്ങളുമായി ശ്രീജിത്ത്‌ രവി, ഈയടുത്ത കാലത്തെ ഏറ്റവും നല്ല അമ്മ വേഷത്തില്‍ കവിതാ കൃഷ്ണചന്ദ്രന്‍, നായകസഹോദരന്‍ എന്നിവരെല്ലാം ഭംഗിയാക്കി.ഇടയ്ക്ക് വന്നുപോയ മേഘ്ന രാജും മോശമാക്കിയില്ല. മദ്യപന്‍ ആയ നായകന്‍, ഒറ്റ രംഗത്തില്‍ പോലും പോലീസ് വേഷത്തില്‍ വന്നില്ലെങ്കിലും സ്വഭാവം കൊണ്ട് കഥാപാത്രത്തിന്‍റെ മുഴുവന്‍ രീതികളും പ്രേക്ഷകരില്‍ എത്തിച്ചു. പ്രിഥ്വിരാജ് എന്ന നടന്‍ പ്രകടിപ്പിച്ച കയ്യടക്കം അഭിനന്ദനാര്‍ഹം തന്നെ.

തുടര്‍ച്ചയായ കൊലപാതകങ്ങള്‍, തെളിഞ്ഞു വരുന്ന സാമ്യങ്ങള്‍, കുറ്റവാളിയില്‍ എത്തിച്ചേരുന്ന സന്ദര്‍ഭങ്ങള്‍, ഏറ്റുമുട്ടല്‍-, നായകന്‍ നേരിടുന്ന പ്രതിസന്ധികള്‍--'- ചുരുങ്ങിയ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാമെങ്കിലും രീതികള്‍ പതിവെങ്കിലും അതൊരിക്കലും കല്ല്‌ കടി ആകുന്നില്ല.

വളരെ സ്വാഭാവികമായ കുറ്റാന്വേഷണം കാണിച്ചു തന്ന 'ഡിറ്റക്ടീവ്', കുടുംബ ചിത്രമായ 'മമ്മി & മീ', പ്രപ്പോസല്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെ അതിമനോഹരമായ മലയാളം പതിപ്പും ഹാസ്യചിത്രവുമായ 'മൈ ബോസ്സ്'- ഈ മൂന്ന് ചിത്രങ്ങള്‍ക്കിപ്പുറം ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള മത്സരം ആണ് ഇവിടെ നടക്കുന്നത്. മികച്ച തിരക്കഥ, അതിലും മികച്ച സംവിധാനം- ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കാനും പ്രേക്ഷകരെ മുഴുവന്‍ സമയവും സീറ്റിന്‍റെ അഗ്രത്ത് തന്നെ നിര്‍ത്താനും ഈ ചിത്രത്തിന് കഴിയുന്നതും ഈ ഘടകങ്ങള്‍ കൊണ്ട് തന്നെ.

ഒരു ബുക്ക് ഷെല്‍ഫില്‍ നിന്നും പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കുന്നതടക്കം അല്ലറ ചില്ലറ രംഗങ്ങളൊഴിച്ചാല്‍ ഒരു വിധത്തിലെല്ലാം ക്ലീഷേരഹിതവും സ്വാഭാവികവും ആയ കഥാസന്ദര്‍ഭങ്ങള്‍ തന്നെ ആണ് ചിത്രത്തെ നയിക്കുന്നത്. ക്ലൈമാക്സില്‍ നായകന്‍ ഇരയെ വീഴ്ത്തുന്ന രീതിയും കയ്യടി നേടുക തന്നെ ചെയ്യുന്നു. ഇന്ന് വരെ അധികം ചിത്രീകരിക്കാത്ത പെണ്‍കൌമാരത്തിന്‍റെ അതിലൈംഗിക ചിന്തകള്‍ കഥാഗതിയില്‍ അശ്ലീലം ആകാതെ കൂട്ടി ചേര്‍ത്ത രീതിയും സംവിധായകന്‍റെ മികവിന് നേര്‍സാക്ഷ്യം തന്നെ.

ഈ ചിത്രം ഒരേ സമയം പ്രിത്വിരാജ് എന്ന നടന്‍റെയും ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തിന്‍റെയും അഥവാ സംവിധായകന്‍റെയും വിജയം തന്നെ ആണ്. ഒരു മികച്ച ചിത്രം എന്ന നിലക്ക് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട 'ദൃശ്യം' എന്ന അടുത്ത ചിത്രത്തിന് തയ്യാറെടുക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള നല്ലൊരു ചിത്രം നല്‍കാന്‍ ജീത്തു ജോസഫ്‌ എന്ന സംവിധായകന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, ആശിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...

No comments:

Post a Comment