ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, August 06, 2013

ഇന്റലെക്ച്ച്വല്‍ ന്യൂജനറേഷന്‍ ചിത്രം - "വാട്ട്‌ ദി ഫ@#$?"

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ പൂജനീയ ആന്ടണി പെരുമ്പാവൂര്‍ നിര്‍മിച്ചു ശ്രീ ശ്രീ രഞ്ജിത്തേട്ടന്‍ സംവിധാനം ചെയുന്ന ഹൈലി ഇന്റലെക്ച്ച്വല്‍ ന്യൂ ജനറേഷന്‍ ചിത്രം വാട്ട് ദി ഫ@#$ന്‍റെ പൂജ കഴിഞ്ഞു...

രഞ്ജിത്തിന്‍റെ പതിവ് സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും സിനിമ എന്ന് വെബ്ദുനിയയില്‍ നിന്നും ഈസ്റ്റ്‌ കോസ്റ്റില്‍ നിന്നും വളരെ വിശ്വസനീയമായ റിപ്പോര്‍ട്ട് ഉണ്ട്.


അമേരിക്കയിലെ ടെക്സാസ് സിറ്റിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് നാട് വിട്ട് വന്നു അമേരിക്കയില്‍ ബിസിനസ് ചെയ്തു പ്രമാണിയായി മാറിയ ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ ഏലിയാസ്‌ ഡീ ഡീ ടി മേനോന്‍ ആയാണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്. സായിപ്പന്മാര്‍ക്ക് പോലും അസൂയയുണ്ടാക്കുന്ന വ്യക്തിത്വമാണ് ഡീ ഡീ ടി മേനോന്‍..,. സ്വിമ്മിംഗ് പൂളില്‍ മദ്യം നിറച്ച് അതില്‍ നീന്തിതുടിക്കുക, മിയാമി ബീച്ചില്‍ പോയി അവിടുത്തെ ബികിനിയിട്ട മദാമ്മമാരെ ഇന്ത്യന്‍ വസ്ത്രധാരണ രീതിയുടെ മഹത്വം പഠിപ്പികുക, പബ്ബില്‍ പോയി മാംസഫോജീ രാഗത്തില്‍ കീര്‍ത്തനം പാടി സായിപ്പന്മാരെ കരയിക്കുക പോലെ ഏവര്‍ക്കും ബഹുമാനമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വഴി അമേരിക്കന്‍ സമൂഹത്തിന്‍റെ മുഴുവന്‍ ബഹുമാനം നേടിയെടുത്തയാളാണ് നായകന്‍,. നായകന് ആകെയുള്ള വീക്ക്‌നെസ് സ്ത്രീകളാണ്. എന്ത് കൊണ്ട് സ്ത്രീ ലമ്പടനായി എന്നതിന് കാരണം അജ്ഞാതമാണെങ്കിലും. ചെറുപ്പകാലത്ത് നായകനെ ചതിച്ച ഏതോ പെണ്ണിനോടുള്ള വിരോധമാണ് എന്ന് നായകന്‍റെ ഇന്റലക്ച്വല്‍ ഡയലോഗുകളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. നായകന്‍റെ കൂടെ ഇരുപത്തിനാല് മണിക്കൂറും വിവിധ ഏജു ഗ്രൂപ്പില്‍ പെട്ട ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടാവും. പതിവില്‍ നിന്ന് വളരെ വ്യത്യസ്തമായി അവരെല്ലാം സായിപ്പന്മാര്‍ ആയിരിക്കും എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. പക്ഷെ അവരെല്ലാം സുകുമാര്‍ അഴീക്കൊടിനെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നവരും മാതംഗലീല, സാഹിത്യചൂഡാമണി, ഐതിഹ്യമാല, മുത്ത്‌ചിപ്പി ഫയര്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ മുഴുവന്‍ നാവിന്‍തുമ്പത്ത് കൊണ്ട് നടക്കുന്നവരും ആയിരിക്കും. എണീറ്റയുടന്‍ പുതപ്പിന്‍റെ അടിയില്‍ നിന്നും ഉടുമുണ്ട് തപ്പുന്നതിന് പകരം വെറും വയറ്റില്‍ ചായ പോലും കുടിക്കാതെ ഷെല്ലിയുടെയും കീറ്റ്സിന്‍റെയും കവിത വിളമ്പുന്നവനാണ് നമ്മുടെ നായകന്‍., അദ്ദേഹം ബെര്‍നാഡ്‌ ഷായുടെയും ഷേക്സ്പിയരിന്‍റെയും മറ്റും വരികള്‍ ക്വോട്ട് ചെയ്യുമ്പോള്‍ അതിലും മഹത്തരമല്ലേ നിങ്ങളുടെ നാലാമൂഴവും നാല്കെട്ടും എന്ന് പറഞ്ഞു വിനയപൂര്‍വം തിരുത്തും. ഇത്തരത്തില്‍ വളരെ സ്വാഭാവികമായി ജീവിതം നയിച്ച്‌ പോകുന്ന നായകന്‍റെ സൌഹൃദവലയത്തില്‍ പെട്ട പീറ്റര്‍ കുറുപ്പ് എന്നാ യുവാവ് പെട്ടൊന്നൊരു ദിവസം എയിഡ്സ് ബാധിച്ചു മരിക്കുന്നതോട് കൂടി കഥ മാറുകയാണ്‌. എയിഡ്സിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാനായ നായകന്‍ ശിഷ്ടകാലം എയിഡ്സിന്‍റെ ഉന്മൂലനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയാണ്. അമേരിക്കയില്‍ അങ്ങോളമിങ്ങോളം മുറികളില്‍ സീക്രട്ട് ക്യാമറ വച്ച് രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തു അത് വഴി ബോധവല്‍ക്കരണം നടത്തുകയാണ് മേനോന്‍..,. ഇത്തരത്തില്‍ വളരെ മാന്യമായി ബോധവല്‍ക്കരണം നടത്തുകയായിരുന്ന മേനോന്‍ എല്ലാവരാലും തെറ്റിധരിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട നായകന്‍ തൂക്കുമരത്തിന്‍റെ കീഴില്‍ നിന്ന് മരങ്ങള്‍ നട്ടു പിടിപ്പിക്കേണ്ടതിന്‍റെയും മഴവെള്ളം സംഭരിക്കേണ്ടതിനെയും കുറിച്ച്‌ വളരെ വികാരപരമായ ഒരു പ്രസംഗം നടത്തുകയാണ്. ഇത് ടീവിയില്‍ കണ്ടു കണ്ണ് നിറയുന്ന ഒബാമ ഉടന്‍ തന്നെ അവിടെയെത്തി മേനോന്‍റെ ശിക്ഷ റദ്ദാക്കുന്നു.
ഓടി വന്ന ഒബാമ ഏറെ വികരഭരിതനായി നായകനെ നോക്കി എന്നിട്ടു പതുക്കെ കിശയില്‍ നിന്നും എന്തോ എടുത്തു കുറച്ചു നേരം നോക്കി. അതാ ഒബാമയുടെ കൈയില്‍ ഒരു ഹനുമാന്‍ വിഗ്രഹം. നോക്കി കൊണ്ട് വികരാവേശത്തില്‍ അമരിക്കന്‍ ആഫ്രോ ഭാഷയില്‍ ഒരു കാച്ച് അങ്ങ് കാച്ചും. ഇത് കേട്ട് നിന്ന അമേരിക്കന്‍ പോലീസുകാര് വരെ മത്തങ്ങാ വിഴുങ്ങിയത് പോലെ ആയി. അതിന്‍റെ ഇടയില്‍ മി.മേനോന്‍ അല്പം സ്വരം താഴ്ത്തി ചോദിക്കും : "സാര്‍ മലയാളം അറിയില്ലേ നമ്മുടെ ഭാഷ, അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സാറിന് വേണ്ടി ജയ്‌ വിളിക്കുന്ന ഒരു രാജ്യമേ ഉള്ളൂ, അത് കേരളാ. അവിടത്തെ ഭാഷ അറിയില്ലേ??? ഛെ ജയ്‌ വിളിച്ചതും തോരണം ഇട്ടതും ഒക്കെ വെറുതെ ആയി നിസ്നാമതിംഗിതനായി മേനോന്‍ നില്‍കുന്ന സമയത്ത് എവിടെ നിന്നോ രഞ്ജിത്തിന്റെ ശബ്ദം ..:
""എടൊ മേനോനെ ദേവാട്ടാ, ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ എല്ലിയാസ്‌ ഡീ ഡീ ടി മേനോന്‍, നീ പറയടാ എന്താ നിന്‍റെ പ്രശനം. (കിണ്ണന്‍ കാച്ചി തൃശൂര്‍ ഭാഷയില്‍ ഒബാമയുടെ കുറ്റാസമതം കേട്ട് മേനോന്‍റെ കണ്ണ് നിറഞ്ഞു പൊഴിഞ്ഞു പോയി)


തുടര്‍ന്ന് നല്ല പച്ച തൃശ്ശൂര്‍ മലയാളത്തില്‍ ഒബാമയുടെ വക ഒരു കുറ്റസമ്മതവും. അവസാനം കാലില്‍ വീണു മാപ്പിരക്കുന്ന ഒബാമയെ പിടിചെഴുന്നെല്‍പ്പിച്ചു ആശ്ലേഷിക്കുന്ന മേനോന്‍ ഒബാമ തന്‍റെ പിറക്കാതെ പോയ സഹോദരന്‍ ആണെന്ന് പറയുന്നു. വാദിക്കാന്‍ വക്കീലായി വന്ന മമ്മൂട്ടി ഇത് കണ്ട് അന്തം വിട്ട കുന്തം പോലുള്ള ഇംഗ്ലീഷ് ഡയലോഗ് അടിക്കുകയും കണ്ടു നില്‍ക്കുന്ന സായിപ്പന്മാര്‍ അതിന് കയ്യടിക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍, ഇവര്‍ മൂവരും ആനന്ദതിന്തുലബന്ധിതരായി "എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയില്, ഇനി നാമും പോകുഞ്ചോ കുറിഞ്ചി മലയില്" എന്ന പാട്ട് പാടി നൃത്തം വക്കുന്നു. ഐറ്റം ഗേള്‍ ആയി ആഞ്ജലീന ജൂലി, കെയ്റ്റ് വിന്‍സ്ലെറ്റ്‌ എന്നിവര്‍ കൂടെ ആടിപ്പാടുന്നു. മമ്മൂട്ടി ഈ ബഹളത്തിന്‍റെ ഇടയിലൂടെ മീശ പിരിച്ച് നടക്കുക എന്ന പതിവ് ധര്‍മം വളരെ ഭംഗി ആയി നിര്‍വഹിക്കും. ഇടയ്ക്കിടെ ട്രേഡ്മാര്‍ക്ക്‌ സ്റ്റെപ്പുകള്‍ പുരതെടുക്കുന്നും ഉണ്ടാകും.
***********************************************************
ആറു മാസത്തിനു ശേഷം മേനോന്‍റെ 
നാട്ടിലുള്ള വീട്ടിലേക്കു രംഗം മാറുമ്പോ
 ഇന്ത്യന്‍ സംസ്കാരത്തെകുറിച്ചു തന്‍റെ മുന്നിലിരിക്കുന്ന സുഹൃത്തുക്കളോട് പ്രഭാഷണം നടത്തുകയാണ്  ഡീ ഡീ ടി മേനോന്‍. ക്യാമറ പതിയെ മേനോന്‍റെ 
മുഖത്ത് നിന്ന് മാറി സുഹൃത്തുക്കളിലേക്ക് വരുമ്പോ അവരുടെ കൂട്ടത്തില്‍ 
അതാ കുറിയൊക്കെ തൊട്ടു മേല്‍മുണ്ട് ധരിച്ചു ഒബാമ പണിക്കര്‍.,...


-------------------------------------------- ശുഭം ! --------------------------------------------

[കടപ്പാട് : നല്ലവരായ സിനിമാപാരദിസോ ക്ലബ് അംഗങ്ങളോട്, പ്രത്യേകിച്ച് ഈ പോസ്റ്റ്‌ ഇട്ട അരുണ്‍ അശോകിനോട്]

1 comment: